(റോമര്‍ 7: 14-25)
“ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ. ഞാനോ ജഡമയന്‍. പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു. എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നു വച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്യാനുള്ള താല്പര്യം എനിക്കുണ്ട്. പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളം കൊണ്ട് ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിനു അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു”.
എന്തതിശയമേ അവന്‍റെ കൃപ!
ഈ വേനല്‍ക്കാല ബൈബിള്‍ യോഗം നടത്തുവാന്‍ നമ്മെ അനുവദിക്കുകയും കാലാവസ്ഥയെ അടക്കി ഭരിച്ചുകൊണ്ട് ചുഴലിക്കാറ്റിനെ തടഞ്ഞ് ഈ മനോഹര ദിനങ്ങളെ നമുക്കായി ഒരുക്കിത്തരികയും ചെയ്ത ദൈവത്തിന് നാം നന്ദി അര്‍പ്പിക്കുന്നു. അവന്‍ അനേകം ആത്മാക്കളെ അയച്ച്, ജനത്തെ കൂട്ടി വരുത്തി പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയില്‍ പരസ്പരം സന്തോഷിക്കുവാനും ദൈവം ഇടയാക്കി.
ദൈവം ജീവിക്കുന്നു! എന്തതിശയമാണ് അവന്‍റെ കൃപ! ജനങ്ങള്‍ ഇപ്പോള്‍ കരുതുന്നത് “ഡൗഗ്” എന്ന ചുഴലിക്കാറ്റ് തീര്‍ച്ചയായും നമ്മുടെ രാജ്യത്തു വരുമെന്നാണ്. അതിനാല്‍ ഇന്‍ ജേ താഴ്വരയിലെ താമസക്കാരെ മുഴുവനും ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കയാണ്. ഇന്ന് ഉച്ചയ്ക്ക് ഞാന്‍ ഇന്‍ ജേ പട്ടണത്തിലേക്ക് പോയിരുന്നു. ചുഴലിക്കാറ്റിനെക്കുറിച്ച് ഭയപ്പാടിലായ ജനങ്ങള്‍ അത് എന്തുമാത്രം വിനാശകരവും ശക്തവുമായിരിക്കുമെന്ന് പരസ്പരം പറയുന്നത് ഞാന്‍ കേട്ടു.
പക്ഷെ, എല്ലാ കാര്യങ്ങളും അവര്‍ പ്രതീക്ഷിക്കുന്നതുപോലെ നടക്കുമോ? പ്രത്യേകിച്ച് ദൈവമക്കളായ നാം ഈ സമ്മര്‍ റിട്രീറ്റിനായി ഇവിടെ കൂടിയിരിക്കുമ്പോള്‍? നാം പ്രാര്‍ത്ഥിച്ചാല്‍ ദൈവത്തിന്‍റെ കരുണയാല്‍ മഴ പെയ്യുകയില്ല. ദൈവം തന്‍റെ ജനത്തെ ഊതിക്കളയുമോ? ദൈവം കാലാവസ്ഥയെ ഭരിക്കുന്നു. പക്ഷെ നമ്മുടെ വിശ്വാസമനുസരിച്ചാണ് അവന്‍ അങ്ങനെ ചെയ്യുന്നത്. അവന്‍ ജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു. “ഞങ്ങളുടെ ഈ വേനല്‍ക്കാലയോഗം നടക്കുമ്പോള്‍ ദൈവം ചുഴലിക്കാറ്റ് അയച്ചതെന്തിന്”? എന്ന് അത്ഭുതപ്പെടുമാറ് ആരംഭഘട്ടത്തിലുള്ള നമ്മുടെ വിശ്വാസത്തെ അവന്‍ പരീക്ഷിക്കുകയില്ല എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
“ഡൗഗ്” ചുഴലിക്കാറ്റിനെക്കുറിച്ച് വാര്‍ത്തകളില്‍ കേട്ടപ്പോള്‍ അതിനെ തടയുവാന്‍ എനിക്ക് കഴിവില്ലായിരുന്നു. എനിക്കാകെ കഴിയുമായിരുന്നത് പ്രാര്‍ത്ഥിക്കുക മാത്രമാണ്. ഈ സമ്മര്‍ ബൈബിള്‍ മീറ്റിങ് നേരത്തെ തന്നെ ക്രമീകരിച്ചതാണ്, നമ്മളെല്ലാം കൂടിവരികയും ചെയ്തു, ഇതിനായി മറ്റൊന്നും ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഈ കൂടാരം ഉറപ്പുള്ള വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും വരാന്‍ പോകുന്ന ചുഴലിക്കാറ്റിനെ അതിജീവിക്കുവാന്‍ ഇതിന് കഴിയുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് ദൈവത്തില്‍ ആശ്രയിക്കുകയല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങളിലായിരുന്നു. “ദൈവമേ ഞങ്ങളെ സഹായിക്കണം. സംരക്ഷിക്കണം യേശുവിന്‍ നാമത്തില്‍ അപേക്ഷിക്കുന്നു. ആമേന്‍” എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. നിശ്ചയമായും ദൈവം ഡൗഗ് ചുഴലിക്കാറ്റിനെ തടഞ്ഞു. ദൈവത്തിനെല്ലാം അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ നമ്മെ സുരക്ഷയിലേക്ക് നയിക്കുന്നു. കാരണം നമ്മുടെ അവസ്ഥകളെക്കുറിച്ച് നമ്മെക്കാളധികം അവന് അറിയാം.
ദൈവം ജീവിക്കുന്നു എന്ന് ഈ കാലാവസ്ഥ വ്യക്തമായി കാണിക്കുന്നു. എന്‍റെ ടെന്‍റിനകത്ത് വെടിപൊട്ടുന്നതുപോലെ ഭയങ്കര ഇടിമുഴക്കം ഞാന്‍ കേട്ടു. അതുകൊണ്ട് ഞാന്‍ പുറത്തിറങ്ങി ആകാശത്തേയ്ക്ക് നോക്കി. ആകാശം ഇരുണ്ടിരുന്നു. കാര്‍മേഘങ്ങള്‍ താഴ്വരയിലേക്ക് വരികയായിരുന്നു. “കര്‍ത്താവേ മേഘങ്ങള്‍ വരുന്നല്ലോ”. ഞാന്‍ ചോദിച്ചു എന്‍റെ വിശ്വാസം ദുര്‍ബലമാകുവാന്‍ തുടങ്ങി. കര്‍ത്താവേ എന്താണ് സംഭവിക്കാന്‍ പോകുന്നത്? ചുഴലിക്കാറ്റ് ഇവിടെ എത്തിയോ? വാസ്തവമായി എത്തിക്കഴിഞ്ഞോ? പക്ഷേ ഞാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വാസത്തില്‍ മുറുകെപ്പിടിച്ച് ദൈവത്തോട് ഇങ്ങനെ പറഞ്ഞു. കര്‍ത്താവേ അങ്ങ് ഞങ്ങളെ കരുതുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്കായി അങ്ങ് പ്രവര്‍ത്തിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. നാം വിശ്വസിച്ചതുപോലെ ദൈവം നമ്മെ വാസ്തവമായി അനുഗ്രഹിച്ചിരിക്കുന്നു. ഹൃദയാംഗമായി നമ്മള്‍ അവന് നന്ദി അര്‍പ്പിക്കുന്നു.
ജഡം സ്വാര്‍ത്ഥവും തിന്മയുള്ളതുമാണ്
ദൈവം നമുക്കായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. നമ്മുടെ ദൈവം നമ്മെ കാക്കുകയും സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ വചനത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ തിരിക്കാം. റോമര്‍ 7: 14-25 പറയുന്നത് അപ്പൊസ്തലനായ പൌലൊസ് തന്നെത്താന്‍ ജഡത്തില്‍ വസിക്കുന്നവനായും പാപത്തിന്‍റെ അധീനതയില്‍ വില്‍ക്കപ്പെട്ടവനായും കാണുന്നു എന്നാണ്. താന്‍ ജീവനോടിരിക്കുംവരെയും ജഡത്തിന് പാപം ചെയ്യുകയല്ലാതെ മറ്റു വഴിയില്ല എന്നൊരു നിയമം ഉണ്ടെന്നും അദ്ദേഹം കണ്ടു പിടിച്ചു.
വീണ്ടും ജനിച്ച നമ്മളും ജഡത്തില്‍ നന്മ ചെയ്യേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും തിന്മയാണ് ചെയ്യുന്നത്. റോമര്‍ 7:19 പറയുന്നു. “ഞാന്‍ ചെയ്യാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്”. നമ്മില്‍ നന്മയൊന്നും വസിക്കുന്നില്ലെന്ന് നാം കണ്ടെത്തുന്നു. അക്കാരണത്താല്‍ “എന്‍റെ വിശ്വാസം സൂക്ഷിക്കുവാന്‍ എനിക്ക് കഴിയുമോ” എന്ന് ചിന്തിച്ച് നെടുവീര്‍പ്പിടുന്നു. പ്രത്യാശയില്ലാത്തതും തിന്മയുമായ ജഡം നിമിത്തം നാം വളരെ വ്യസനിക്കുന്നു. ജഡം എത്രത്തോളം സ്വാര്‍ത്ഥമാണെന്ന് നിങ്ങള്‍ക്കറിയാമോ? റോമര്‍ 7:18 പറയുന്നു, “എന്നില്‍ എന്നുവച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു. നന്മ ചെയ്വാനുള്ള താത്പര്യം എനിക്കുണ്ട് പ്രവര്‍ത്തിക്കുന്നതോ ഇല്ല”.
തിന്മ പ്രവര്‍ത്തിക്കുന്നവരുടെ വിത്തുകളാണ് നാമെങ്കിലും എപ്പോഴും നമ്മുടെ പക്ഷം പിടിച്ചാണ് നാം സംസാരിക്കുന്നത്. മനുഷ്യരായ നമ്മള്‍ എന്തുമാത്രം സ്വാര്‍ത്ഥരാണ് എന്നറിയാമോ? നാം ദുഷ്ടരാണ് എന്ന് തീര്‍ച്ചയായും നമുക്കറിയാം. എങ്കിലും നാം കര്‍ത്താവിന്‍റെ പക്ഷം പിടിക്കാതെ നമ്മുടെ പക്ഷം പിടിക്കുന്നു. ദൈവം തീര്‍ച്ചയായും നല്ലവനാണ്. അവന്‍റെ ഹിതവും നല്ലതാണ്. നാമെല്ലാം ദുഷ്ടരാണ് എന്നറിയാമെങ്കിലും നമ്മെതന്നെ നാം അധികം സ്നേഹിക്കുന്നു. അവന്‍റെ മുമ്പാകെ നമുക്ക് അന്യദൈവങ്ങള്‍ പാടില്ലെന്ന് ദൈവം കല്‍പ്പിച്ചു. പാപത്തെക്കുറിച്ചുള്ള അറിവ് നമുക്ക് നല്‍കുവാനാണ് ദൈവം ഇതു പറഞ്ഞത്.
നാം എത്രത്തോളം സ്വാര്‍ത്ഥരും സ്വയനീതിക്കാരുമാണെന്ന് അറിയുന്നുവെങ്കിലും നാം നമ്മെതന്നെ സ്നേഹിക്കുകയും സകലതും നമുക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമുക്ക് ഗുണമുള്ള എന്തെങ്കിലും കണ്ടാല്‍ നാം അത്യുല്‍സാഹം കാണിക്കുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ കാര്യത്തില്‍ നാം എന്തുമാത്രം പിശുക്കരും ലുബ്ധരും ആണ്. നമുക്ക് തിരിച്ചറിവില്ലാത്തതാണിതിനുകാരണം. കുട്ടികള്‍ ഒരിക്കലും അവരുടെ ബിസ്ക്കറ്റ് വിട്ടുകൊടുക്കില്ല. തങ്ങളുടെ കൈയിലുള്ളത് പൊടിഞ്ഞുപോയാലും അവര്‍ ഇറുകെപ്പിടിച്ചിരിക്കും. അവര്‍ കുട്ടികളായതുകൊണ്ടും തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടുമാണ് ഇത് ആര്‍ക്കും കൊടുക്കാത്തത്. ഈ ബിസ്ക്കറ്റുളേക്കാള്‍ വിലകൂടിയ കാര്യങ്ങള്‍ ലോകത്തിലുണ്ടെന്ന് അവര്‍ക്കറിയില്ല. കുട്ടികള്‍ അങ്ങനെയാണ് നമ്മളും അങ്ങനെയാണ്.
നമ്മുടെ പാപങ്ങളെല്ലാം കഴുകപ്പെട്ടു എങ്കിലും ഇപ്പോള്‍ നാം സ്വാര്‍ത്ഥരാണ്. നമ്മെ പാപരഹിതരാക്കിയതിനും ദൈവത്തിന്‍റെ ശക്തിയാല്‍ നമുക്ക് പരിശുദ്ധാത്മാവ് നല്കിയതിനും നാം കര്‍ത്താവിന് നന്ദി പറയണം. പക്ഷേ പാപക്ഷമ പ്രാപിക്കുകയും വീണ്ടും ജനിക്കുകയും ചെയ്തതിനുശേഷം നമ്മുടെ ഉള്ളില്‍ ഒരു യുദ്ധം ആരംഭിക്കുന്നു. ജഡവും ആത്മാവും തമ്മിലുള്ളതാണ് ഈ യുദ്ധം. വീണ്ടും ജനിച്ചതിനുശേഷം നമ്മള്‍ സന്തോഷമുള്ളവരാണ്. പക്ഷേ ഈ യുദ്ധത്താല്‍ വേഗത്തില്‍ വേദനിക്കുകയും ചെയ്യുന്നു. പക്ഷേ ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്.
നമുക്കുവേണ്ടി നമ്മുടെ കര്‍ത്താവ് തന്‍റെ മഹത്വം ഉപേക്ഷിച്ചു. മനുഷ്യരൂപത്തില്‍ അവര്‍ അയയ്ക്കപ്പെട്ടു. ഒരു സുന്ദരനായ വ്യക്തിയായിട്ടല്ല അവനെ ലോകത്തിലേയ്ക്ക് അയച്ചത്. ഒരു താഴ്മയുള്ള മനുഷ്യനായി ഒരു പക്ഷേ കാല് നീളം കുറഞ്ഞ വൃത്തികെട്ട മനുഷ്യനായി അവന്‍ ഈ ലോകത്തിലേയ്ക്ക് വന്നു. വാസ്തവത്തില്‍ യേശു ഒട്ടും തന്നെ സുന്ദരനായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. യെശയ്യാവ് പറഞ്ഞു, അവന്‍ ഇളയ തൈപോലെയും വരണ്ടനിലത്തില്‍ നിന്ന വേര് മുളയ്ക്കുന്നതുപോലെയും അവരുടെ മുമ്പാകെ വളരും. അവന് രൂപഗുണം ഇല്ല. കോമളത്വം ഇല്ല. കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. (യെശയ്യാവ് 53:2). എന്നിട്ടും കര്‍ത്താവ് നമ്മുടെ സകല പാപങ്ങളും എടുത്തു മാറ്റി.
നമ്മുടെ ജഡം പാപത്തെ മാത്രം സേവിക്കുന്നു. തന്‍റെ ജഡം പാപത്തിന്‍റെ കൂമ്പാരമാണെന്ന് പൗലൊസ് അറിഞ്ഞിരുന്നു. അതുകൊണ്ട് അവന്‍ പറഞ്ഞു “ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത്”. തന്‍റെ പാപങ്ങളെക്കുറിച്ച് ലജ്ജിച്ചതുകാരണം അവയെ അവന്‍ വിശദീകരിച്ചില്ല.
നാമെല്ലാം ചവറ്റുകുട്ട പോലെയാണ്. പാപത്തിന്‍റെ കൂമ്പാരമാണ് നമ്മള്‍. നമുക്ക് പുറകിലായി ഒരു ചവറുകൂന നമ്മള്‍ തന്നെ നിക്ഷേപിക്കുന്നത് കാണുമ്പോള്‍ അത് എന്തുമാത്രം അപലപനീയം ആയിരിക്കും. എന്നിട്ടും മനഃസാക്ഷി കുത്തുകൊണ്ട് നാം ദൈവത്തോട് പറയുന്നു. കര്‍ത്താവേ ഞാനിത് ചെയ്യാന്‍ പാടില്ലായിരുന്നു. തിരുഹിതമനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എങ്കിലും ഞാനത് ആവര്‍ത്തിച്ചുപോയി. എങ്ങനെ ഞാനിത് അവസാനിപ്പിക്കും കര്‍ത്താവേ?
നമ്മുടെ തിന്മകള്‍ അറിയുമ്പോള്‍ നമുക്ക് ദൈവത്തിന്
നന്ദി പറയുവാന്‍ കഴിയും
നമ്മുടെ ദൈവമായ യേശുക്രിസ്തു നമുക്ക് നല്‍കിയ കൃപയെക്കുറിച്ച് നാം ചിന്തിക്കണം. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ ചെയ്തതെന്താണെന്ന് നാം ചിന്തിക്കണം. അപ്പോള്‍ മാത്രമേ എന്താണ് ശരിയെന്ന് നാം മനസ്സിലാക്കുകയുള്ളൂ. അപ്പോള്‍ മാത്രമാണ് കര്‍ത്താവിനെ സേവിക്കുവാന്‍ നാം ആരംഭിക്കുന്നത്. ദൈവത്തിന്‍റെ കൃപയാലും അവനിലുള്ള നമ്മുടെ വിശ്വാസത്താലുമാണ് നാം അവനെ അന്വേഷിക്കുകയും, നമ്മെ അവനായി സമര്‍പ്പിക്കുകയും, ദൈവത്തെ പിന്‍ഗമിക്കുമ്പോള്‍ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യുകയും അവന്‍റെ കൂടെ നടക്കുകയും ചെയ്യുന്നു.
നാം ദുഷ്ടരും ദൈവമുമ്പാകെ പ്രയോജനമില്ലാത്തവരുമാണെന്ന് തിരിച്ചറിയുമ്പോള്‍ നാം നമ്മെതന്നെ നിഷേധിക്കുന്നു. കര്‍ത്താവിന്‍റെ സേവ കൂടാതെ പാപം ഒഴിവാക്കുന്നത് അസാധ്യമാണെന്ന് നമ്മുടെ ജഡം നിമിത്തം നാം മനസ്സിലാക്കുന്നു. നാം അധികമായി അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ ബലഹീനതകള്‍ നിമിത്തം നമുക്ക് മറ്റൊന്നും ചെയ്യുവാനാകില്ലെന്നും നാം മനസ്സിലാക്കുന്നു. ദൈവത്തെ സേവിക്കുവാനായി എന്നെ അനുഗ്രഹിച്ച ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. ദൈവം എന്നെ ശുശ്രൂഷയിലാക്കി സുവിശേഷവേല നടത്തിയില്ലായിരുന്നെങ്കില്‍ ഞാനിപ്പോഴും ഒരു പാപത്തിന്‍റെ കൂമ്പാരമായി അവന്‍റെ മുന്നില്‍ നീതിയുള്ള ഒന്നും ചെയ്യുവാനാവാതെ ഇപ്പോഴും ജഡത്തില്‍ തുടരേണ്ടി വന്നേനെ.
അവനെ സേവിക്കുവാന്‍ എന്നെ പ്രാപ്തനാക്കിയതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. അതുകൊണ്ട് ഞാനിങ്ങനെ പ്രാര്‍ത്ഥിക്കും. “നന്ദി കര്‍ത്താവേ, കര്‍ത്താവേ എനിക്ക് പണം ആവശ്യമുണ്ട് പക്ഷേ കൈയിലൊന്നുമില്ല. ഈ കാര്യങ്ങളെല്ലാം അങ്ങേയ്ക്കായി ചെയ്യുവാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കേണമേ. ഞാന്‍ എനിക്കുവേണ്ടി പണം ചിലവാക്കുകയില്ല. കര്‍ത്താവിനു വേണ്ടി മാത്രം. ഞാന്‍ എനിക്കായി പണം ചിലവഴിക്കുന്നു എങ്കില്‍ ജഡം അതില്‍ ആശ്വസിക്കും. പക്ഷേ ഇത് കര്‍ത്താവിനായും നീതിയുള്ള വേലയ്ക്കായും ചിലവഴിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പണം എനിക്ക് വിലയേറിയതാണ്. കാരണം ഞാന്‍ ഇതിനായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഇത് എനിയ്ക്ക് വിലയേറിയതായതിനാല്‍, അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഇതു അങ്ങയുടെ നീതിയുള്ള വേലയ്ക്കായ് ചിലവഴിച്ചാലും”.
തങ്ങളുടെ ദുഷ്ടത അറിയുന്നവര്‍ക്ക് തങ്ങളില്‍ നന്മയൊന്നും വസിക്കുന്നില്ലെന്ന് അറിയാം. “തങ്ങളില്‍ നന്മയൊന്നും വസിക്കുന്നില്ല” എന്നതുകൊണ്ട് ഞാനെന്താണ് അര്‍ത്ഥമാക്കിയത്. അവരുടെ ജഡത്തില്‍ തിന്മപ്രവൃത്തികള്‍ മാത്രമേയുള്ളൂ എന്നാണിതിനര്‍ത്ഥം. സ്വാര്‍ത്ഥനായി ജീവിക്കുന്നത് തിന്മയത്രേ.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തിരം
ദൈവത്തിന് നാം സ്തോത്രം ചെയ്യുന്നു
പൗലൊസ് ഏറ്റു പറഞ്ഞു. “അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍ ഈ മരണത്തിനധീതമായ ശരീരത്തില്‍ നിന്നും എന്നെക്കാള്‍ വിടുവിക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ട് ദൈവത്തിന്‍റെ പ്രമാണത്തെ ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെ സേവിക്കുന്നു” (റോമര്‍ 7:24-25). എന്തിനെയാണ് ജഡം സേവിക്കുന്നത്? ജഡം എല്ലായ്പ്പോഴും പാപത്തെ സേവിക്കുന്നു. എന്നാല്‍ നാം നമ്മുടെ ഹൃദയം കൊണ്ട് ദൈവത്തെ സേവിക്കുന്നു. ആരിലൂടെയാണ് നാം ദൈവത്തിന് നന്ദി പറയേണ്ടത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നാം ദൈവത്തിന് നന്ദി പറയുന്നു.
പൗലൊസ് പറഞ്ഞു “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു”! അതുപോലെതന്നെ ഞാനും ചെയ്യുന്നു. കര്‍ത്താവ് നമ്മുടെ സകല പാപങ്ങളും എടുത്തുമാറ്റിയില്ലായിരുന്നെങ്കില്‍ എന്‍റെ ജഡം ഇപ്പോഴും പാപത്തെ സേവിക്കുന്നതുകൊണ്ട് എനിക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയില്ലായിരുന്നു.
“നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സതോത്രം ചെയ്യുന്നു”. ജഡത്തിലെ സകലപാപങ്ങളും എടുത്തുമാറ്റിയതുകൊണ്ടാണ് നാം ദൈവത്തിന് സ്തോത്രം ചെയ്യുന്നത്. നമ്മുടെ ജഡം നാം പാപക്ഷമ പ്രാപിച്ചതിനുശേഷവും പാപത്തെ മാത്രം സേവിക്കുന്നു. പക്ഷേ ഹൃദയം ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന് നാം സ്തോത്രം ചെയ്യുന്നതിനും യേശുക്രിസ്തുവിലൂടെ നമ്മുടെ ഹൃദയത്തെ നീതീകരിച്ചിരിക്കുന്നതിനും കാരണം ഇതാണ്. നിങ്ങള്‍ ഇത് വിശ്വസിക്കുന്നുവോ? ദൈവം നമ്മുടെ പാപങ്ങള്‍ എടുത്തു മാറ്റിയതിനാല്‍ നാം ദൈവത്തിന് സ്തോത്രം ചെയ്ത് അവനെ സേവിക്കുന്നു. കര്‍ത്താവ് ഇതിനെ എടുത്തുമാറ്റിയില്ലായിരുന്നെങ്കില്‍, ജഡീക പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ നാം നിത്യമായും നശിച്ചുപോയേനേ നിങ്ങളിത് വിശ്വസിക്കുന്നുവോ?
കര്‍ത്താവ് നമ്മുടെ സകല പാപവും എടുത്തു മാറ്റിയില്ലായിരുന്നെങ്കില്‍ നമുക്കെങ്ങനെ സമാധാനം ലഭിക്കും. നമുക്കെങ്ങനെ ദൈവത്തിന് സ്തോത്രം ചെയ്യുവാന്‍ കഴിയും, എങ്ങനെ അവനെ സേവിക്കുവാന്‍ കഴിയും. പാപത്തിന്‍റെ കീഴിലുള്ള ഒരു വ്യക്തിക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജയിലിലുള്ള മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാന്‍ കഴിയും. “നമ്മുടെ രക്ഷകനായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു”. അവനെ സേവിക്കുവാനായി കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും ശുദ്ധീകരിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം നല്‍കുകയും ചെയ്തു.
നാം ലോകത്തില്‍ മരിച്ചിരിക്കുന്നു
നമ്മുടെ കര്‍ത്താവിനെ കൂടാതെ സുവിശേഷം പ്രസംഗിക്കുവാന്‍, ദൈവത്തെ സേവിക്കുവാന്‍, അവനായ് വേല ചെയ്യാന്‍, അവന്‍റെ ശുശ്രൂഷകള്‍ക്കായി സംഭാവന നല്‍കുവാന്‍ എങ്ങനെ കഴിയും, നമ്മുടെ കര്‍ത്താവിലൂടെയാണ് ഈ കാര്യങ്ങളെല്ലാം നാം ചെയ്യുന്നത്. കര്‍ത്താവിനെ പിന്തുടരുന്നത് ഇന്നും നാളെയും മറ്റന്നാളും ഒരിക്കലും മാറാതെ നാം തുടരും. ഇതാണ് ശരിയായ വിശ്വാസം. കര്‍ത്താവിനെ സേവിക്കുന്നവര്‍ തന്‍റെ വീട് നന്നായി സൂക്ഷിക്കുന്ന ദൈവഭക്തിയും ജ്ഞാനവുമുള്ള സ്ത്രീയെപ്പോലെയാണ്. വേഗത്തില്‍ ചൂടാവുകയും അതുപോലെ തണുക്കുകയും ചെയ്യുന്ന ഒരു ചീനച്ചട്ടി പോലുള്ള നിസ്സാരമായ ഭക്തിയുടെ ജീവിതം നയിക്കരുത്. കര്‍ത്താവ് വീണ്ടും വരുന്നതുവരെ എക്കാലവും നിങ്ങള്‍ അവനെ പിന്തുടരണം വീണ്ടും ജനിച്ചതിനുശേഷം ലോകത്തില്‍ നിന്നും വെട്ടിമാറ്റപ്പെട്ടതായും നശിച്ചതായും നിങ്ങള്‍ കരുതണം. നിങ്ങളീ ലോകത്തിനുള്ളവരല്ല എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തിന്‍റെ കാര്യത്തില്‍ നാം മരിച്ചവരാണ്.
ഈ ലോകത്തിന്‍റെ കുടുംബ മരത്തില്‍ നിന്നും നമ്മുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കിത് മനസ്സിലായോ? നമ്മുടെ പേരുകള്‍ അവിടെ ഇല്ല.
ലോകം നിങ്ങളോട് പറയും, “കുറേക്കാലമായി കാണാനില്ലല്ലോ, എന്തുപറ്റി പള്ളിയില്‍ പോകുന്നുണ്ടെന്ന് കേട്ടു. നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടെന്നും കേട്ടു. അപ്പോള്‍ നിങ്ങള്‍ക്ക് പാപമൊന്നും ഇല്ല അല്ലേ”? “ഇല്ല എനിക്ക് പാപമില്ല”.
“അതു വിചിത്രം തന്നെ. നിങ്ങളേതോ തെറ്റായ സഭയില്‍ വീണെന്നാണ് തോന്നുന്നത്”.
“അല്ല. ഇതിനെ അങ്ങനെ കാണരുത്. എന്‍റെ സഭയിലേയ്ക്ക് വരിക. ഇത് എന്തുമാത്രം നല്ലതാണെന്ന് നിങ്ങള്‍ക്ക് കാണാം”.
“നിങ്ങള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്”.
അപ്പോള്‍ നാം ചിന്തിക്കുന്നു. “അവര്‍ക്കെന്നെ മനസ്സിലാകാത്തതെന്ത്. ഇക്കാര്യം അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു”. പക്ഷേ ഇതുവരെയും വീണ്ടും ജനനം പ്രാപിക്കാത്തവര്‍ക്ക് നമ്മെ മനസ്സിലാക്കാന്‍ കഴിയുമോ? ജനങ്ങള്‍ക്ക് പാപമില്ലാത്തവരായി തീരാന്‍ കഴിയും എന്ന് അറിയാത്തവര്‍ക്ക് എങ്ങനെയാണ് നമ്മെ മനസ്സിലാക്കാന്‍ കഴിയുന്നത്. ലോകത്തിന്‍റെ സകലപാപങ്ങളും യേശു എടുത്തുമാറ്റിയെന്ന് അവര്‍ക്കെങ്ങനെ മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്ക് കഴിയില്ല. അതുകൊണ്ട് അവര്‍ നിങ്ങളെ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. കര്‍ത്താവ് നമുക്കുവേണ്ടി ലോകത്തോട് യാത്രാമൊഴി പറഞ്ഞു. കുരിശില്‍ ഒരു മഞ്ഞ തൂവാല അവന്‍ വീശി കാണിച്ചു.. അവന്‍ പറഞ്ഞു. “നിവൃത്തിയായി” (യോഹന്നാന്‍ 19:30) വേഗത്തില്‍ സഹതപിക്കുന്നവരായ നമുക്ക് ലോകത്തോട് യാത്രാമൊഴി പറയുവാന്‍ കഴിയില്ലെന്നു ഭയത്താല്‍ അവന്‍ തന്നെ അത് ചെയ്തു തീര്‍ത്തു. ലോകത്തിന്‍റെ കുടുംബ വൃക്ഷത്തില്‍ നിന്ന് നിങ്ങളുടെ പേരുകള്‍ ഞാന്‍ നീക്കം ചെയ്തിരിക്കുന്നു എന്നു അവന്‍ പറഞ്ഞു.
നമ്മുടെ സകലപാപങ്ങളും എടുത്തുമാറ്റികൊണ്ട് അവനെ സേവിക്കുവാന്‍ കഴിയാതിരുന്ന നമ്മെ കര്‍ത്താവ് അതിന് കഴിവുള്ളവരാക്കി
കര്‍ത്താവിനെ ഒരിക്കലും സേവിക്കാന്‍ കഴിയാത്ത നമ്മെ യേശുക്രിസ്തുവിലൂടെ അവനെ സേവിക്കുന്നവരായിരുന്നു നമ്മള്‍. നമ്മെ അവന്‍റെ സഭയില്‍ കൊണ്ടു വന്നതിനും അവനെ സേവിക്കുവാന്‍ കഴിവുള്ളവരാക്കിയതിനും കര്‍ത്താവിനെ നാം സ്തുതിക്കേണം. കര്‍ത്താവ് നമ്മെ ഉപയോഗിക്കുന്നു. നാം അവന്‍റെ വേല ചെയ്യുന്നുവെന്നത് സത്യമല്ല. നിങ്ങള്‍ക്ക് മനസ്സിലായോ? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീതിമാനായ കര്‍ത്താവ് അവന്‍റെ നീതിപൂര്‍വ്വമായ വേലകള്‍ക്കായ് നമ്മെ ഉപയോഗിക്കുന്നു.
സുവിശേഷകന്‍ “ലീ” തന്‍റെ പ്രസംഗത്തിനിടയില്‍ വളങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ഏറ്റവും അറപ്പുളവാക്കുന്നതും വൃത്തികെട്ടതും നാറുന്നതുമായ വളത്തിന്‍റെ കൂമ്പാരമാണ് താനെന്ന് അദ്ദേഹം പറഞ്ഞു. അതുപോലും ഒരു സൗമ്യമായ വിശദീകരണമാണ്. നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിലുമപ്പുറം നമ്മളെല്ലാവരും വൃത്തികെട്ടവരാണ്. യിരെമ്യാവ് 17:9 പറയുന്നു. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്”. എല്ലാറ്റിനെക്കാളും കപടതയുള്ള ഹൃദയത്തോടു കൂടിയവരെയാണ് ദൈവ മഹത്വത്തിനുവേണ്ടിയും എല്ലാറ്റിനും മുകളിലായുള്ള കര്‍ത്താവിനുവേണ്ടിയും ജീവിക്കുവാന്‍ ദൈവം ഒരുക്കിയത്. തന്‍റെ നീതിയുള്ള വേല ചെയ്യുവാനാണ് അവന്‍ നമ്മെ വിളിച്ചത്. നമ്മുടെ സകലപാപങ്ങളും കര്‍ത്താവ് കഴുകിക്കളഞ്ഞിരിക്കയാല്‍ നമുക്ക് കര്‍ത്താവിനെ പിന്തുടരുവാനും അവന്‍റെ കൃപയില്‍ ജീവിക്കുവാനും കഴിയും. അവനോടൊപ്പം കഷ്ടം സഹിക്കുവാനും അവനോടൊപ്പം മഹത്വം പ്രാപിക്കുവാനും നമുക്കാകും. നാം നേരത്തെ മരിച്ച് കര്‍ത്താവിനായി ജീവിക്കുന്നു. കര്‍ത്താവ് നമ്മുടെ സകലപാപവും എടുത്തില്ലായിരുന്നുവെങ്കില്‍ രക്ഷയില്‍ നിന്നും നാം പുറന്തള്ളപ്പെടുമായിരുന്നു. ജഡപ്രകാരമാണ് നാം ജീവിച്ചിരുന്നുവെങ്കില്‍ ലൗകീകന്മാരായ് നാം തുടരുമായിരുന്നു.
ഒരിക്കല്‍ എല്ലാവര്‍ക്കുമായി കര്‍ത്താവ് നമ്മെ നിത്യമായി രക്ഷിച്ചു. അവന്‍ നമ്മെ രക്ഷിക്കുകയും അവന്‍റെ നിത്യശുശ്രൂഷയുടെ ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്തു. എന്തുമാത്രം ദുഷ്ടരും വൃത്തികെട്ടവരുമായിരുന്നു നമ്മള്‍. കര്‍ത്താവിനെ കണ്ടുമുട്ടിയതിനുശേഷം കാലാകാലങ്ങളില്‍ എന്തുമാത്രം ദുഷ്ടരും വൃത്തികെട്ടവരുമായിരുന്നു നമ്മള്‍ എന്ന് കൂടുതലായി കണ്ടെത്തി. അതുകൊണ്ടാണ് വെളിച്ചം കാണുമ്പോള്‍ നാം സന്തോഷിക്കുന്നത്. പക്ഷേ നാം നമ്മെത്തന്നേ നോക്കുമ്പോള്‍ ഞരങ്ങിക്കൊണ്ട് ദീര്‍ഘനിശ്വാസം വിടുകയും പൗലൊസിനെപ്പോലെ “അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍. മണത്തിനധീതമായ ശരീരത്തില്‍ നിന്നും എന്നെ ആര്‍ വിടുവിക്കും”. (റോമര്‍ 7:24) എന്നു പറയുകയും ചെയ്യും.
പക്ഷെ ഉടന്‍ തന്നെ പൗലൊസ് കര്‍ത്താവിനെ സ്തുതിച്ചു. “കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു”. നമ്മുടെ സകലപാപങ്ങളും കര്‍ത്താവ് കഴുകിക്കളഞ്ഞു. ജഡത്തിന്‍റെ സകലപാപങ്ങളെയും അവന്‍ ഒപ്പിയെടുത്തു. ഓരോ ദിവസവും എത്രപാപങ്ങളാണ് നമ്മുടെ ജഡം ചെയ്യുന്നത്. നിങ്ങളുടെ ജഡം പാപമൊന്നും ചെയ്യുന്നില്ല എന്ന് വെറുതേ നടിക്കരുത്.
നിങ്ങള്‍ കര്‍ത്താവിനെ സ്തോത്രം ചെയ്യുന്നുവോ?
നാം ജഡത്തില്‍ ചെയ്യുന്ന സകലപാപങ്ങളെയും കര്‍ത്താവ് തുടച്ചു നീക്കിക്കളഞ്ഞു. ലോകത്തിന്‍റെ പാപങ്ങളെല്ലാം കര്‍ത്താവ് എടുത്ത് മാറ്റിയെന്നത് വലിയ കാര്യമല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ നിങ്ങളുടെ സ്വന്തം ജഡത്തില്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ എല്ലാം അവന്‍ എടുത്തുമാറ്റി എന്ന് തിരിച്ചറിയുമ്പോള്‍ “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു എന്ന് നിങ്ങളും വിളിച്ചു കൂവും. നന്ദി കര്‍ത്താവേ ഞാന്‍ നിന്നെ സ്തുതിക്കുന്നു”.
പാപത്തിന് അതിന്‍റേതായ ഭാരമുണ്ട്. നമ്മുടെ ജീവകാലം മുഴുവന്‍ അന്ത്യനാള്‍ വരെ നാം ചെയ്ത സകലപാപങ്ങളെയും കര്‍ത്താവ് എടുത്തുമാറ്റി. നാം എന്തുമാത്രം നന്ദിയുള്ളവരായിരിക്കണം. ചെറിയ പാപം മാത്രമാണ് നാം ചെയ്തിരുന്നത് എങ്കില്‍ നമ്മുടെ അനുതാപ പ്രാര്‍ത്ഥനകളിലൂടെ കര്‍ത്താവിനോട് പാപക്ഷമയ്ക്ക് അപേക്ഷിക്കാമായിരുന്നു. പക്ഷേ നമ്മുടെ പാപങ്ങള്‍ നമ്മുടെ ജീവിതാന്ത്യത്തോളം എണ്ണമില്ലാത്തതും അവസാനമില്ലാത്തതും ആണ്. ഇത് നാം തിരിച്ചറിയുമ്പോള്‍ ദൈവത്തെ സ്തുതിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക് കഴിയില്ല. “നന്ദി കര്‍ത്താവേ നീ എന്‍റെ സകല പാപങ്ങളെയും തുടച്ചു നീക്കി. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു”. മറ്റു വാക്കുകളിലും നാം ദൈവത്തിനു നന്ദി പറയുന്നു. കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം! നിങ്ങള്‍ ഇതുപോലെ ഏറ്റുപറഞ്ഞ് ദൈവത്തിന് നന്ദി അര്‍പ്പിക്കാറുണ്ടോ? “നന്ദി കര്‍ത്താവേ, അങ്ങയുടെ നീതിയെ സേവിക്കുവാനായി അടിയനെ വിളിക്കുകയും രക്ഷിക്കുകയും ചെയ്തതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ജഡത്തിന്‍റെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ച കര്‍ത്താവിന് ഞാന്‍ നന്ദി പറയുന്നു”. നിങ്ങള്‍ കര്‍ത്താവിന് നന്ദി പറയാറുണ്ടോ? പാപങ്ങളുടെ യഥാര്‍ത്ഥ വീണ്ടെടുപ്പ് ലളിതമായി തോന്നിയേക്കാം. എന്നാല്‍ ഇതത്ര ലഘുവായി എടുക്കേണ്ട കാര്യമല്ല. ഇതുവളരെ ആഴമേറിയതും, മഹത്തായതും, വിശാലമായതും വിലയേറിയതും, നിത്യവുമാണ്.
നാം കര്‍ത്താവിനെ അനുഗമിക്കണം. കാരണം ഗുണമുള്ളതൊന്നും നമ്മിലില്ല.
നാം പാപത്തിന്‍റെ ഒരു കൂമ്പാരമാണ്. നാം നമ്മില്‍ത്തന്നെ ഇരുട്ടാണെന്ന് നാം അറിയേണം. “ഞാന്‍ ഇരുട്ടാണ്. അങ്ങാണ് വെളിച്ചം. അങ്ങ് സത്യവെളിച്ചമാകുമ്പോള്‍ ഞാന്‍ സമ്പൂര്‍ണ്ണ ഇരുട്ടത്രേ. അങ്ങ് സൂര്യനാണ്. ഞാന്‍ ചന്ദ്രനും”. സൂര്യനില്‍ നിന്നും പ്രകാശം ലഭിച്ചെങ്കില്‍ മാത്രമേ ചന്ദ്രന് ഭൂമിയെ പ്രകാശിപ്പിക്കുവാന്‍ കഴിയുകയുള്ളൂ.
ചന്ദ്രന് സ്വയം പ്രകാശിക്കാന്‍ കഴിയില്ല. സൂര്യനില്‍ നിന്നും ലഭിക്കുന്ന പ്രകാശത്തെ പ്രതിഫലിപ്പിച്ചാണ് ഇത് പ്രകാശിക്കുന്നത്. എല്ലാം ഇരുട്ടാണ്. നിങ്ങള്‍ വെളിച്ചമോ? ഇരുട്ടോ? കര്‍ത്താവിനെ കൂടാതെ നാം ഇരുട്ടിലാണ്. യേശുക്രിസ്തു മുഖാന്തിരം നമുക്ക് ദൈവത്തെ സ്തുതിക്കാം. സേവിക്കാം. പിന്തുടരാം. കാരണം അവനില്‍ ഒരു ശിക്ഷാവിധിയുമില്ല. നേരെമറിച്ച് നമ്മുടെ ജഡത്തെ മാത്രം സേവിക്കുക. എന്നത് ഇരുട്ടിനെ സേവിക്കലാണ്. കഴിവതും വേഗം ഇതുപേക്ഷിക്കുക. നാം എത്ര കഠിനമായി ശ്രമിച്ചാലും നമ്മുടെ ജഡം മാറുകയില്ല. നമ്മില്‍ വിശേഷമായൊന്നുമില്ല. നമ്മുടെ ജഡം അനശ്വരമല്ല. അതുകൊണ്ട് നിത്യമായ കാര്യങ്ങള്‍ക്കായി നാം ജീവിക്കേണം. നിത്യമായ കാര്യങ്ങള്‍ക്ക് ജീവിക്കുന്ന വ്യക്തി ബുദ്ധിയുള്ളവനാണ്. നേരത്തെ തന്നെ നമ്മെക്കുറിച്ചവന്‍ അറിഞ്ഞ് നേരത്തെ നമ്മുടെ സ്വയത്തെ ഉപേക്ഷിക്കണം. നമ്മില്‍ നിന്നും പ്രതീക്ഷിക്കത്തക്കതൊന്നുമില്ലെന്നും നമ്മില്‍ നന്മയൊന്നുമില്ലെന്നും നാം അറിഞ്ഞിരിക്കണം. എല്ലായ്പ്പോഴും നമ്മുടെ ജഡത്തെമാത്രം സേവിക്കുന്ന പാപത്തിന്‍റെ കൂമ്പാരമാണ് നമ്മള്‍. ജഡം പറയുന്നു. “എനിക്ക് വേണ്ടതെല്ലാം തരിക ശരീരത്തോട് പറ്റിയിരുന്ന് രക്തം വലിച്ചു കുടിക്കുന്ന അട്ടയെപ്പോലെ അത് പ്രവര്‍ത്തിക്കുന്നു” (സദൃശവാക്യം. 30 :15)
വല്ലതും കഴിച്ചതിനുശേഷം പുറത്തുപോയാല്‍ ഉടനെ നമുക്ക് വിശക്കുന്നു. നമ്മുടെ ജഡത്തെ സേവിക്കുവാന്‍ എങ്ങനെയെല്ലാം കഠിനശ്രമം ചെയ്താലും നമുക്ക് തൃപ്തി വരില്ല. വളരെ രുചികരമായ ആഹാരം എത്രത്തോളം കഴിച്ചാലും ശരി മണിക്കൂറുകള്‍ കഴിയുമ്പോള്‍ നമുക്ക് വിശക്കുന്നു. പക്ഷേ നാം കര്‍ത്താവിനെ സ്തുതിച്ച് അവനെ അനുഗമിച്ചാല്‍ നമ്മുടെ സന്തോഷം അധികരിക്കുകയേ ഉള്ളൂ.
നമ്മുടെ കര്‍ത്താവിനെ പിന്‍ഗമിക്കുമ്പോള്‍ ഒരിക്കലും ശൂന്യത അനുഭവപ്പെടുകയില്ല. നിങ്ങളുടെ വീണ്ടെടുപ്പിനുശേഷം നിത്യ സന്തോഷം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ കര്‍ത്താവിനെ പിന്തുടരുക. ഒരു പ്രകാശമുള്ള ജീവിതം നയിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? കര്‍ത്താവിനെ അനുഗമിക്കുക കൃപയുടെ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ കാംക്ഷിക്കുന്നുവോ? കര്‍ത്താവിനെ പിന്‍ഗമിക്കുക. ഫലപ്രദമായ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? നിങ്ങള്‍ ഇരുട്ടിലാണെന്ന് തിരിച്ചറിയുകയും പ്രകാശത്തെ പിന്തുടരുകയും ചെയ്യുക.
കര്‍ത്താവ് പോകുന്നിടത്തെല്ലാം നാം അനുഗമിക്കുകയും അവന്‍ നില്‍ക്കുന്നിടത്ത് നില്‍ക്കുകയും ചെയ്യേണം. കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത് മാത്രം ചെയ്യുകയും അവന്‍ ആവശ്യപ്പെടാത്തത് ചെയ്യാതിരിക്കുകയും ചെയ്യുന്നു. നാം അവന്‍റെ കൂടെ നടക്കുകയും അവനെ പിന്തുടരുകയും വേണം. നിങ്ങളില്‍ നിന്നും എന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. നമ്മില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുവാന്‍ ഇല്ലാത്തതിനാലാണ് നാം അവനെ പിന്തുടരുന്നത്. നിങ്ങളുടെ ജഡം നിത്യമാണോ? തീര്‍ച്ചയായും അല്ല. അപ്പോള്‍ എന്തിനാണ് ഒന്നും തരുവാന്‍ കഴിയാത്തതിനെയും അനിത്യമായതിനെയും നിങ്ങള്‍ പിന്തുടരുന്നത്?
വളരെക്കാലം മുമ്പ് ഞാനിങ്ങനെയൊരു പാട്ടുപാടാറുണ്ടായിരുന്നു. “എന്‍റെ യൗവ്വനം തിരിച്ചു തരൂ”. പക്ഷേ ഇപ്പോള്‍ ദൈവം എന്‍റെ യൗവ്വനം തിരികെ തന്നില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. രണ്ടാമതു ചിന്തിച്ചപ്പോള്‍ ഞാനെന്‍റെ യൗവ്വനകാലത്തേയ്ക്ക് മടങ്ങിപോയാലും ഇത്രത്തോളം സന്തോഷമായിരിക്കയില്ല എന്ന് എനിക്ക് മനസ്സിലായി. നമ്മുടെ ജീവിതത്തിന്‍റെ പ്രകാശമായ കര്‍ത്താവിനെ നാം പിന്തുടരുന്നുവെങ്കില്‍ മഹത്വത്തിന്‍റെ കിരീടം നമുക്കായി വച്ചിരിക്കുന്നു. നിങ്ങള്‍ കുട്ടികാലത്തേയ്ക്ക് മടങ്ങിപ്പോകേണ്ട ആവശ്യം ഇല്ല. പകരം നാം പാടും. “ഞാനെന്‍റെ കര്‍ത്താവിനെ തള്ളിപ്പറയില്ല. എന്‍ ജീവകാലമെല്ലാം ദിനം തോറും ഞാനവനെ പിന്‍ചെല്ലും”. നമ്മുടെ ജീവിതത്തില്‍ കര്‍ത്താവിനു തള്ളിക്കളയാതെ എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയുന്നു. യഥാര്‍ത്ഥ വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്. നമുക്ക് ഈ സുവിശേഷഗാനം ചേര്‍ന്നു പാടാം.
“മനുഷ്യനെ മണ്ണിലെ പൊടികൊണ്ട് നിര്‍മ്മിച്ച കര്‍ത്താവായ ദൈവത്തെ ഞാന്‍ സ്നേഹിക്കുന്നു. മൂക്കില്‍ ജീവശ്വാസമൂതിയവന്‍ തന്‍റെ മകനെ നമുക്കായി അയച്ചു. ഞാന്‍ അവന്‍റെ സാദൃശ്യത്തില്‍ ഉരുവായി. ആകയാല്‍ എന്‍ ശരീരം കര്‍ത്താവിനായ് സമര്‍പ്പിക്കും. ഞാനെന്‍റെ കര്‍ത്താവിനെ തള്ളിപ്പറയില്ല. എന്‍ ജീവകാലമെല്ലാം ദിനംതോറും ഞാനവനെ പിന്‍ചെല്ലും”.
കര്‍ത്താവിന് ഞാന്‍ യഥാര്‍ത്ഥ നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ കര്‍ത്താവിനെ യഥാര്‍ത്ഥമായ നന്ദി അര്‍പ്പിക്കുന്നു. കര്‍ത്താവ് നമ്മുടെ പാപങ്ങളെ എടുത്ത് മാറ്റി അവനെ സേവിക്കുവാനും പിന്തുടരുവാനും അവന്‍റെ നീതി പ്രവര്‍ത്തികള്‍ ചെയ്യുവാനും നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ ജഡത്തില്‍ നാം ചെയ്ത സകലപാപങ്ങളും കര്‍ത്താവ് തുടച്ചു നീക്കുകയും അവയെല്ലാം എടുത്തുകളയുകയും ചെയ്തില്ലായിരുന്നെങ്കില്‍ അവന്‍റെ നീതിയുള്ള വേല നമുക്കെങ്ങനെ ചെയ്യുവാന്‍ കഴിയുമായിരുന്നു? 0.1% പോലും കഴിയില്ലായിരുന്നു. ഒരു പാപി അവന്‍/ അവള്‍ എത്ര നല്ല സ്വഭാവമുള്ളവരായി തോന്നിയാലും ശരി, ഇപ്പോഴും തിന്മ ചെയ്യുന്നവരാണ്. കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ കഴുകുകയും അവനെ സേവിക്കുവാന്‍ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നുവെന്നത് എത്ര അതിശയകരമാണ്. പാപത്തിന്‍റെ ചെളിയില്‍ മുങ്ങിക്കിടന്ന, പിശുക്കനായി ജീവിച്ച, നരകത്തിലേയ്ക്ക് വിധിക്കപ്പെട്ട കര്‍ത്താവില്ലാത്ത വ്യര്‍ത്ഥ ജീവിതം നയിച്ച, നമ്മുടെ സകലപാപങ്ങളും മാറ്റിക്കളഞ്ഞ് കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുമെന്നത് എത്ര ആശ്ചര്യകരമാണ്.
നമ്മുടെ സകല പാപങ്ങളും എടുത്തുകളഞ്ഞ് വിശ്വാസത്താലുള്ള വീണ്ടെടുപ്പിലൂടെ നമ്മെ അനുഗ്രഹിച്ച് അവനെ സേവിക്കുവാനായി കര്‍ത്താവ് നമ്മെ തിരഞ്ഞെടുത്തു എന്നത് ദൈവത്തിന്‍റെ കൃപ എത്ര മഹത്താണ് എന്ന് നമ്മെ കാണിക്കുന്നു. ഹൃദയത്തില്‍ പാപത്തോടുകൂടി നമുക്കെങ്ങനെ നീതിമാന്മാരാകാന്‍ കഴിയും. നമ്മില്‍ പാപമൊന്നുമില്ല എന്ന വസ്തുത തീര്‍ച്ചയായും അസാധാരണമായ കൃപ തന്നെ. ദൈവത്തിന് സ്തോത്രം. ജഡം തീര്‍ച്ചയായും വീണ്ടും പാപം ചെയ്യും. ഇപ്പോള്‍ നാം ദൈവവചനം കേട്ടാലും വീണ്ടും നമ്മള്‍ പാപം ചെയ്യും. ഒരു പക്ഷേ ഈ ചാപ്പലില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ അക്കാരണത്താല്‍ നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞ കര്‍ത്താവിനെ സ്തുതിക്കും. അതിലൊരു സംശയവും വേണ്ട. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു യോര്‍ദ്ധാന്‍ നദിയിലുള്ള തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമക്കുകയും കുരിശിേന്മല്‍ പാപത്തിന്‍റെ ന്യായവിധി അവസാനിപ്പിക്കുകയും ചെയ്തു. ഞാനിത് വിശ്വസിച്ച് ദൈവത്തെ സ്തുതിക്കുന്നു. അപ്പോള്‍ എങ്ങനെയാണ് നമുക്ക് ദൈവത്തെ സ്തുതിക്കാന്‍ കഴിയും? കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ദൈവത്തിന് സ്തോത്രം ചെയ്യാം!
പ്രിയ വിശുദ്ധരേ, നമ്മുടെ ജീവകാലം മുഴുവന്‍ ശ്രമിച്ചാലും ദൈവകൃപയ്ക്ക് പകരം വയ്ക്കുവാന്‍ നമുക്ക് കഴിയില്ല. നാം ബലഹീനരായിരുന്നെങ്കിലും നമ്മുടെ പാപങ്ങളെല്ലാം എടുത്ത് മാറ്റി അവന്‍റെ നീതിപൂര്‍വ്വവും ഫലപ്രദവുമായ വേല ചെയ്യുവാന്‍ നമ്മെ ശക്തീകരിച്ച കര്‍ത്താവിനെ നിത്യം സ്തുതിച്ചാലും മതിയാവുകയില്ല. നമ്മുടെ ശേഷിക്കുന്ന ജീവകാലമൊക്കെയും അവനെ സ്തുതിച്ചാലും വേണ്ട രീതിയില്‍ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയില്ല.
നമ്മില്‍ നന്മയൊന്നും വസിക്കുന്നില്ല എന്ന് നമ്മുടെ മനസിന്‍റെ ആഴത്തില്‍ നമുക്ക് അറിയാം. ഇതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ജീവകാലം മുഴുവനും നിങ്ങള്‍ പാപം ചെയ്തു കൊണ്ടിരിക്കുമോ? തീര്‍ച്ചയായും നിങ്ങളത് ചെയ്യും, പക്ഷെ, കര്‍ത്താവ് നിങ്ങളുടെ പാപങ്ങളെ നേരത്തെ തന്നെ എടുത്തു കളഞ്ഞിരിക്കുന്നു. ദൈവവേല ചെയ്യുവാന്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അവനെ സേവിക്കുവാന്‍ കര്‍ത്താവ് നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന് നന്ദി പറയാതെ മറ്റൊന്നും കഴിയില്ല. നിങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കുകയും ജീവകാലം മുഴുവനും യേശുക്രിസ്തു മുഖാന്തിരം നന്ദി നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന് നന്ദി നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ നമ്മുടെ ദൈവം നമ്മെ കഴിവുള്ളവരാക്കി തീര്‍ക്കുന്നു. ജഡത്തില്‍ നാം ചെയ്യുന്ന എല്ലാ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചു. ഹൃദയാംഗമായി അവനെ സേവിക്കുവാന്‍ തക്കവണ്ണം സകല പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു. നമ്മുടെ കര്‍ത്താവിന്‍റെ കൃപ അത്രയും മഹാത്തായതിനാല്‍, അവനെ പിന്‍ഗമിക്കുവാനും സേവിക്കുവാനും നാം ആഗ്രഹിക്കുന്നു. നമ്മുടെ പൂര്‍ണ്ണ ഹൃദയത്തോടെ നമുക്ക് അവന് നന്ദി പറയാം.
യേശുക്രിസ്തു മുഖാന്തിരം നമുക്ക് നല്‍കിയ ദൈവകൃപ എത്ര ആശ്ചര്യകരമാണ്! നിങ്ങളുടെ ജഡം എത്രമാത്രം ദുഷ്ടവും ബലഹീനവും ആയിരുന്നുവെന്ന് നിങ്ങള്‍ അറിയണമെന്നും, നിങ്ങളുടെ പ്രവൃത്തികളെ ശ്രദ്ധിക്കണമെന്നും കര്‍ത്താവ് യഥാര്‍ത്ഥമായും നിങ്ങളുടെ പാപങ്ങളെ എടുത്തു കളഞ്ഞുവോ ഇല്ലയോ എന്ന് ചിന്തിക്കണമെന്നും കര്‍ത്താവിന് നന്ദി അര്‍പ്പിക്കണമെന്നും വിശ്വാസത്താല്‍ ജീവിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. വിലയേറിയ ജിവിതം നയിക്കുവാന്‍ നമ്മെ ശക്തീകരിച്ച കര്‍ത്താവിന് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധി കൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു (റോമര്‍ 7: 25). നമ്മുടെ ഹൃദയം കൊണ്ട് നാം ദൈവത്തെ സ്നേഹിക്കുന്നു, പക്ഷേ ജഡം കൊണ്ട് നാം പാപത്തെ സ്നേഹിക്കുന്നു. പക്ഷെ നമ്മുടെ കര്‍ത്താവ് സ്നേഹവാനാണ്. നമ്മുടെ ജഡം കൊണ്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യുന്നതുവരെയും ഇത് ഒരു പാപമല്ല; പക്ഷെ, ഭാവിയില്‍ നാം ചെയ്തേക്കാവുന്ന പാപങ്ങള്‍ വരെയും കര്‍ത്താവ് നേരത്തെ തന്നെ തുടച്ചു കളഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കര്‍ത്താവ് സ്നേഹവാനാകുന്നത്, അതിനാലാണ് അവന് നന്ദി അര്‍പ്പിക്കേണ്ടത്.
നന്ദി കര്‍ത്താവേ, അങ്ങയെ സേവിക്കുവാനുള്ള ഹൃദയം ഞങ്ങള്‍ക്കു തന്നതിനാലും ഞങ്ങളുടെ ജീവകാലത്തും നീളം ചെയ്ത ഞങ്ങളുടെ ജഡത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഞങ്ങളെ രക്ഷിച്ചതിനാലും ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.