• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-3] (പുറപ്പാട് 34:1-8) യഹോവ ജീവിക്കുന്ന ദൈവം

(പുറപ്പാട് 34:1-8)
“യഹോവ പിന്നെയും മോശയോടു കല്പിച്ചതെന്തന്നാല്‍ മുമ്പിലത്തേവ പോലെ രണ്ടു കല്പക ചെത്തികൊള്‍ക. എന്നാല്‍ നീ പൊട്ടിച്ചു കളഞ്ഞ മുമ്പിലത്തെ പലകയില്‍ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയില്‍ എഴുതും. നീ രാവിലെ ഒരുങ്ങി രാവിലേ തന്നെ സീനായി പര്‍വ്വതത്തില്‍ കയറി. പര്‍വ്വതത്തിന്‍റെ മുകളില്‍ എന്‍റെ സന്നിധിയില്‍ വരേണം. നിന്നോടു കൂടെ ആരും കയറരുതു. പര്‍വ്വതത്തിലെങ്ങും ആരെയും കാണരുതു. പര്‍വ്വതത്തിന്‍റെ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു. അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോലെ സീനായി പര്‍വ്വതത്തില്‍ കയറി; കല്പലക രണ്ടും കയ്യില്‍ എടുത്തു കൊണ്ടു പോയി. അപ്പോള്‍ യഹോവ മേഘത്തില്‍ ഇറങ്ങി അവിടെ അവന്‍റെ അടുക്കല്‍ നിന്ന യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്‍റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാല്‍ യഹോവ, യഹോവയായ ദൈവം കരുണയും കൃപയുമുള്ളവന്‍, ദീര്‍ഘക്ഷമയും മഹാദയയും വിശ്വസത്തയുമുള്ളവന്‍. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍ കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍. എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്ക്കരിച്ചു”.
 

നാം വിശ്വസിക്കുന്ന ഈ ദൈവം യഥാര്‍ത്ഥത്തില്‍ ആരാണെന്ന് നാം കണ്ടെത്തണം

പുറപ്പാട് 3:13-16 ലേയ്ക്ക് ശ്രദ്ധയൂന്നികൊണ്ട് നമുക്കാരംഭിക്കാം; “മോശെ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്നു; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍; അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിനു ദൈവം മോശെയോടു ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിചെയ്തെന്തെന്നാല്‍; നീ യിസ്രായേല്‍ മക്കളോടു ഇപ്രകാരം പറയേണം; അബ്രഹാമിന്‍റെ ദൈവവും യിസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഇതു എന്നേക്കും എന്‍റെ നാമവും തലമുറതലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേല്‍ മൂപ്പന്മാരെ കൂടി അവരോടു; അബ്രഹാമിന്‍റെയും യിസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു; ഞാന്‍ നിങ്ങളെയും മിസ്രയീമില്‍ അവര്‍ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു”.
 

ആരാണ് യഹോവയായ ദൈവം?

എബ്രായ ഭാഷയില്‍ കര്‍ത്താവിന്‍റെ പേരാണ് യാഹ്വാഹ് അല്ലെങ്കില്‍ യഹ്വഹ് പാരമ്പര്യമായി യഹോവ. സ്വയം നിലനില്ക്കുന്നവന്‍ എന്നാണ് യാഹ്വാഹിന്‍റെ അര്‍ത്ഥം. മറ്റൊരര്‍ത്ഥത്തില്‍, ദൈവം ഒരു സൃഷ്ടിയല്ല, മറിച്ച് അവന്‍ സ്വയം നിലനില്ക്കുന്നവനാണ്, സകല പ്രപഞ്ചത്തെയും അതിലുള്ളവയെയും സൃഷ്ടിച്ച സൃഷ്ടിതാവാണ്.
പുറപ്പാട് 6:27 ല്‍ കൂടി ഒന്നു കണ്ണോടിക്കാം; “ദൈവം പിന്നെയും മോശെയോടു അരുളി ചെയ്തതെന്തന്നാല്‍; ഞാന്‍ യഹോവ ആകുന്നു. ഞാന്‍ അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടില്ല. അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ദേശം അവര്‍ക്കു കൊടുക്കുമെന്നു ഞാന്‍ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍ മക്കളുടെ ഞരക്കം ഞാന്‍ കേട്ടു എന്‍റെ നിയമം ഓര്‍ത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍; ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍ നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും. നീട്ടിയിരിക്കുന്ന ഭുജം കൊണ്ടും മഹാശിക്ഷാവിധികള്‍ കൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കി കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയ വേലയില്‍ നിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു, എന്നു നിങ്ങള്‍ അറിയും”.
മുകളില്‍ മൂന്നാം വാക്യം പറയുന്നു, “ഞാന്‍ അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി. എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടില്ല”. കിംഗ് ജെയിംസ് പരിഭാഷയില്‍ കര്‍ത്താവിന്‍റെ നാമത്തില്‍ എന്നതിനു പകരം യഹോവയുടെ നാമത്തില്‍ എന്നെഴുതിയിരിക്കുന്നു. യഹോവ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം “നിലനില്ക്കുന്നത്” അഥവാ “ഏക സത്യ ദൈവത്തിന്‍റെ ശരിയായ പേര്” എന്നാണ്. യഹോവ എന്ന തന്‍റെ നാമം മുമ്പ് ദൈവം മാനവജാതിക്കു വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ആ സമയത്ത് ജനങ്ങള്‍ ദൈവമെന്ന് മാത്രം അവനെ വിളിച്ചു എന്നാല്‍ ഇപ്പോള്‍, യിസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനായി ഈ ലോകജനത മുഴുവനും യഹോവ എന്ന തന്‍റെ നാമം അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. “ഞാന്‍ യഹോവയാകുന്നു. ഞാന്‍ യാഹ്വാഹ് ആകുന്നു. ഞാന്‍ ആകുന്നവന്‍ ഞാനാകുന്നു. സ്വയം നിലനില്ക്കുന്നവനാണവന്‍” ഇപ്രകാരം സ്വയം അറിയപ്പെടുവാന്‍ ദൈവം ആഗ്രഹിച്ചു.
സ്വയം നിലനില്ക്കുന്നവനാണ് ദൈവം. “അബ്രഹാമിന്‍റെയും യിസഹാക്കിന്‍റെയും യക്കോബിന്‍റെയും ദൈവം”. പുരാതന കാലങ്ങള്‍ക്കു മുമ്പു തന്നെ, സകലതിന്‍റെയും ആരംഭത്തിനു മുമ്പു തന്നെ അവന്‍ ജീവിച്ചിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിത്യമായി ജീവിക്കുകയും നിലനില്ക്കുകയും ചെയ്യുന്ന ദൈവം. അബ്രഹാമിന്‍റെ മക്കളായ യിസ്രായേല്‍ ജനത്തെ 430 വര്‍ഷം ഈജിപ്തില്‍ അടിമത്തത്തിലാക്കാന്‍ ദൈവം അനുവദിച്ചു. അതിനുശേഷം അവരുടെ അടിമത്തത്തില്‍ നിന്നും അവരെ മോചിപ്പിക്കും എന്നും കനാന്‍ ദേശത്തിലേയ്ക്ക് അവരെ നയിക്കും എന്നും അവന്‍ വാഗ്ദത്തം ചെയ്തു. അവന്‍ വാഗ്ദത്തം ചെയ്ത പ്രകാരം തന്നെ യഹോവയായ ദൈവം 430 വര്‍ഷത്തിനുശേഷം പ്രത്യക്ഷപ്പെട്ടു, ഫറവോന്‍റെ പീഡനത്തില്‍ നിന്നും യിസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ മോശെയോടു കല്പിച്ചു. “ഞാന്‍ യഹോവയാകുന്നു. ഞാനാകുന്നവന്‍ ഞാനാകുന്നു, നിന്‍റെ ദൈവം. എന്‍റെ ജനത്തെ പോകാനനുവദിക്കുക”. തന്‍റെ ജനത്തിന്‍റെ വീണ്ടെടുപ്പിനുവേണ്ടി മോശെയുടെ മുമ്പാകെ അവന്‍ സ്വയം വെളിപ്പെടുകയും തന്‍റെ ജനത്തെ വിട്ടയയ്ക്കുവാനായി ഫറവോനോട് കല്പിക്കുകയും ചെയ്തു. യഹോവയായ ദൈവത്തിന് യിസ്രായേല്‍ ജനത്തിന്‍റെ കഷ്ടതയെ കുറിച്ച് അറിയാമായിരുന്നു. തന്‍റെ ജനം തങ്ങളുടെ കഷ്തകളാല്‍ നിലവിളിക്കുന്നത് അവന് അറിയാമായിരുന്നതുകൊണ്ട് അവരുടെ അടിമത്തത്തില്‍ നിന്നും അവരെ മോചിപ്പിക്കും എന്ന് ദൈവം പറഞ്ഞു.
അബ്രഹാമിന് വാഗ്ദത്തം നല്കി 430 വര്‍ഷങ്ങള്‍ കഴിഞ്ഞ് ദൈവം യിസ്രായേല്‍ ജനത്തിനു മുന്നില്‍ തന്നെത്താന്‍ വെളിപ്പെടുത്തി. “ഞാന്‍ യഹോവാകുന്നു. ഞാന്‍ ദൈവമാകുന്നു. നിങ്ങളുടെ പിതാവായ അബ്രഹാമിനോടു അവന്‍റെ മക്കളെ മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തിലേക്കു കൊണ്ടു വരും എന്ന് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. നിങ്ങളുടെ സകല കഷ്തകളെയും ഞാനറിയുന്നു. ഇപ്പോള്‍ പുറപ്പെട്ടു ഫറവോനോടു ഇപ്രകാരം പറയുക”. ഇതാണ് യഹോവയായ ദൈവം പറഞ്ഞത്.
വാസ്തവത്തില്‍ ദൈവം അബ്രഹാമിന്‍റെയും യിസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണെന്ന് നാം തിരിച്ചറിയണം. നിന്‍റെയും എന്‍റെയും നമ്മുടെയും സ്വന്തമാണ് ദൈവം. അപ്പോള്‍ എന്താണ് അവന്‍റെ പേര്? അവന്‍റെ പേരാണ് സ്വയം നിലനില്ക്കുന്നവനെന്ന് അര്‍ത്ഥം വരുന്ന യഹോവ. പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവന്‍ നിലനില്ക്കുന്നു. മറ്റാരാലും വരാതെ സ്വയം ആയി നിലനില്ക്കുന്നവന്‍.
 

ദൈവനാമത്തിന്‍റെ അര്‍ത്ഥം നാം മനസ്സിലാക്കണം

ദൈവം സ്വയം നിലനില്ക്കുന്നവനാണെന്നും, നമ്മെ സൃഷ്ടിച്ചവനും, നമ്മെ ഭരിക്കുന്നവനും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ വിടുവിച്ചവനും ആണെന്ന് നാം തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. യഹോവയായ ദൈവം നമ്മുടെ സമ്പൂര്‍ണ്ണ ദൈവം ആണെന്ന് നാം വിശ്വസിക്കണം. ഇതിനായി യഹോവയായ ദൈവം ഈ സകല പ്രപഞ്ചത്തെയും വാസ്തവമായും സൃഷ്ടിക്കുകയും ഇപ്പോഴും ദൈവമായി തുടരുകയും ചെയ്യുന്നു.
യിസ്രായേല്‍ ജനത്തെപോലെ തന്നെ നിങ്ങളും ഞാനും ദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍റെ സാന്നിധ്യത്തിനു മുന്നില്‍ തന്‍റെ കല്പനകളെ സ്വീകരിക്കുകയും ചെയ്യുന്നു. ന്യായപ്രമാണം മുഴുവനും പാലിക്കുന്നതില്‍ യിസ്രായേല്‍ ജനം പരാജയപ്പെട്ടതുപോലെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുവാന്‍ നമ്മളും പരാജയപ്പെട്ടു. അപ്രകാരം ദൈവമുമ്പാകെയുള്ള നമ്മുടെ പാപങ്ങള്‍ നിമിത്തം പാപത്തിന്‍റെ ന്യായവിധിയില്‍ നിന്നും യഥാര്‍ത്ഥമായും രക്ഷപ്പെടുവാന്‍ നമുക്കാകില്ല.
അതിനാലാണ് നമോരോരുത്തരും അവന്‍റെ/അവളുടെ സ്വന്തം പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി, ഒരു മറുവില ദൈവത്തിന് കൊടുക്കേണ്ടി വരുന്നത്. നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടുവാനായി നമ്മുടെ വിശ്വാസത്താല്‍ സ്വന്തം ജീവനു തുല്യമായ പ്രായശ്ചിത്തത്തിന്‍റെ വില പിതാവാം ദൈവത്തിന് നാം നല്കണം. അവന്‍റെ നീതിയുള്ള ന്യായവിധിയെ തൃപ്തിയാക്കുവാനും ദൈവത്തിന്‍റെ കരുണാപൂര്‍വ്വമായ സ്നേഹം വെളിപ്പെടുത്തുവാനും നമ്മുടെ സ്വന്തം ജീവനു തുല്യമായ യാഗവസ്തു നാം അര്‍പ്പിക്കേണ്ടതായിരുന്നു. നമ്മുടെ പാപങ്ങള്‍ക്കുള്ള യഥാര്‍ത്ഥ ജീവപ്രായശ്ചിത്തം നല്കുന്നതിലൂടെ മാത്രമേ ദൈവവും മാനവജാതിയായ നമ്മളും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. നമ്മുടെ സകലപാപങ്ങളില്‍ നിന്നും ശിക്ഷാവിധി കളില്‍ നിന്നും വിശ്വാസത്തിലൂടെ മാത്രമേ നാം വിടുവിക്കപ്പെടുകയുള്ളൂ.
വാസ്തവമായും കാര്യം ഇതായിരിക്കെ ദൈവമുമ്പാകെ പോകുമ്പോഴെല്ലാം നാം അവനു മുമ്പില്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ നിമിത്തം ന്യായവിധിക്കും ശിക്ഷയ്ക്കും യോഗ്യരാണ് എന്നു സമ്മതിക്കാതെ തരമില്ല. ദൈവത്തെ നമ്മുടെ രക്ഷകനായി നാം വിശ്വസിക്കുമ്പോള്‍, നമ്മുടെ പാപങ്ങള്‍ നിമിത്തം നരകത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മളെന്നും നമ്മുടെ പാപത്തിന്‍റെ ശമ്പളം കൊടുത്ത് ന്യായവിധിയില്‍ നിന്നും നമ്മെ വിടുവിച്ച മശിഹായില്‍ നാം വിശ്വസിക്കുന്നുവെന്നും യഥാര്‍ത്ഥമായും തിരിച്ചറിയുകയും അംഗീകരിക്കുകയും ആണ് ചെയ്യുന്നത്. ദൈവമുമ്പാകെ നാം പോകുമ്പോള്‍ നമ്മുടെ പാപങ്ങള്‍ക്കായുള്ള യാഗാര്‍പ്പണമായ യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും രക്തത്തിലും നാം വിശ്വസിക്കുകയും മശിഹാ ആയി അവനില്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും വേണം. തന്‍റെ കല്പനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതുകാരണം നാമെല്ലാം ദൈവമുമ്പാകെ പാപികളായി തീര്‍ന്നെന്നും മശിഹ ആയ യേശുക്രിസ്തു നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ വിടുവിച്ചു എന്നും തീര്‍ച്ചയായും നാം അംഗീകരിക്കണം.
പാപത്തിനുള്ള ദൈവത്തിന്‍റെ ശിക്ഷയ്ക്ക് പാത്രമാകാതെ ഒഴിയാനാവില്ലായിരുന്നു എന്ന് നാം തിരിച്ചറിയണം. അങ്ങനെ നമ്മുടെ പാപനിറവിനെ അംഗീകരിക്കുന്നതിലൂടെ ദൈവം നമുക്ക് നല്കിയ പാപമോചനത്തിന്‍റെ അനുഗ്രഹത്തെ പ്രാപിക്കുവാന്‍ നാം യോഗ്യരാകുന്നു. ദൈവത്തിന്‍റെ കരുണയെ നേടുവാനും അവന്‍റെ പാപമോചനം പ്രാപിക്കുവാനും നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ പാകുവാന്‍ നാം കഴിവുള്ളവരാകുന്നു.
നമ്മെ തന്‍റെ സ്വന്തം മക്കളാക്കുവാന്‍ ദൈവം തന്‍റെ സാദൃശ്യത്തിലാണ് നമ്മെ സൃഷ്ടിച്ചത്. പക്ഷെ അകൃത്യത്തിലുരുവാകുവാനാണ് അവന്‍ നമ്മെ അനുവദിച്ചത്. ആദാമിന്‍റെ സന്തതികളായ നാമെല്ലാവരും പാപികളായി ജനിക്കുന്നു. പക്ഷെ നമ്മെ അവന്‍റെ മക്കളാക്കുവാനുള്ള ദൈവത്തിന്‍റെ പരമമായ കരുതലാണിത്.
നമ്മുടെ പാപം നിമിത്തം ന്യായവിധിയില്‍ ഉള്‍പ്പെടാനുള്ളവരായിരുന്നു നാം എങ്കിലും തന്‍റെ ഹിതം നിറവേറ്റുവാനായി ദൈവം തന്‍റെ സ്വന്ത പുത്രനെ നമുക്കുവേണ്ടി അയച്ച് നമ്മുടെ സകല പാപങ്ങളും ക്ഷമിച്ചു. ദൈവീക പദ്ധതിക്ക് അനുസരണമുള്ളവനായി ദൈവപുത്രനായ യേശു തന്‍റെ സ്നാനം സ്വീകരിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തു. യോഹന്നാനില്‍ നിന്നും ഉള്ള തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍റെ പുത്രന്‍റെ മേല്‍ കടത്തിവിട്ടു എന്നും കുരിശിലെ തന്‍റെ രക്തത്തിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു എന്നും അതുവഴി നമ്മുടെ പാപങ്ങളുടെ സകല ശിക്ഷാവിധിയും അവന്‍ ചുമന്നു എന്നും വിശ്വസിക്കുന്ന നമുക്ക് യഹോവയായ ദൈവം പുതുജീവന്‍ നല്കിത്തരുന്നു.
നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാനും ദൈവത്തിന്‍റെ മക്കളാകുവാനും പുതുജീവന്‍ പ്രാപിക്കുവാനും നാ വിശ്വസിക്കുന്നുവെങ്കില്‍ യാഗാര്‍പ്പണങ്ങളായ യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും നമ്മെ അതിന് അനുവദിക്കുവാന്‍ മതിയായതിലും അധികമാണ്. വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുകയും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള നമ്മുടെ വിശ്വാസത്താല്‍ ദൈവത്തിന്‍റെ ജനമായി മാറുവാന്‍ നമ്മെ അനുവദിക്കുന്ന തരം വിശ്വാസമുള്ളവരായും നാം മാറണം; ഇതാണ് സമ്പൂര്‍ണ സത്യം. വാസ്തത്തില്‍ ഇത്തരം വിശ്വാസമുള്ളവര്‍ക്കു മാത്രമേ യഥാര്‍ത്ഥമായും ദൈവത്തിന്‍റെ സ്വന്തം ജനമാകുവാന്‍ കഴിയുകയുള്ളൂ.
 

ഈ ലോകത്തിലെ മതബിംബങ്ങളെല്ലാം തന്നെ മാനവജാതിയുടെ സ്വന്തം സൃഷ്ടികള്‍ മാത്രമാണ്

യഹോവയായ ദൈവം, യേശുക്രിസ്തു, പരിശുദ്ധാത്മാവ് എന്നിവയൊഴികെ മറ്റുള്ള സകല ബിംബങ്ങളും മനുഷ്യജാതികളാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. ദൈവത്തെയൊഴികെ ഈ ലോകത്തില്‍ സ്വയം നിലനില്ക്കുന്നത് ഒന്നുമില്ല. അതുകൊണ്ടാണ് “ഞാനാകുന്നവന്‍ ഞാനാകുന്നു” എന്ന യഹോവയാം ദൈവം പറഞ്ഞത്.
വാസ്തവമായും സ്വയം നിലകൊള്ളുന്ന ആരെങ്കിലും ഉണ്ടോ? ബുദ്ധന്‍, തന്‍റെ അമ്മയുടെ ഉദരത്തില്‍ ഉളവായി. ആകയാല്‍ അവന്‍ ദൈവത്തിന്‍റെ ഒരു സൃഷ്ടി മാത്രമാണ്. അതുപോലെ തന്നെ കണ്‍ഫ്യൂഷസ്, മുഹമ്മദ് ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് ജനിച്ചവരാകയാല്‍ അവരെല്ലാം ദൈവത്തിന്‍റെ വെറും സൃഷ്ടികള്‍ മാത്രമാണ്. തന്‍റെ അനുയായികള്‍ കൊത്തിയെടുത്ത അഥവാ നിര്‍മ്മിച്ച ബുദ്ധന്‍റെ പ്രതിമകളും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ലോഹങ്ങളോ കല്ലുകളോ ഉപയോഗിച്ചു കൊണ്ടുള്ള മനുഷ്യന്‍റെ സ്വന്തം സൃഷ്ടികള്‍ മാത്രമാണ്. സകലതും, സൂര്യനും ചന്ദ്രനും മുതല്‍ നക്ഷത്രങ്ങള്‍, ജലം, വായു, പ്രപഞ്ചത്തിലെ ഗാലക്സികള്‍ ഇവയെല്ലാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു. അവനിലൂടെ ഉളവാകാത്തതൊന്നും ഈ ലോകത്തിനില്ല. ആത്മജീവികളായ ദൂതന്മാര്‍ പോലും ദൈവത്താല്‍ സൃഷിക്കപ്പെട്ടവരാണ്.
നാം വിശ്വസിക്കുന്ന അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയായ ദൈവം മാത്രമാണ് സ്വയം നിലനില്ക്കുന്നവന്‍. യഹോവയായ ദൈവം ആരാലും സൃഷ്ടിക്കപ്പെട്ടവനല്ല. അവന്‍ മാത്രമാണ് സ്വയം നിലനില്ക്കുന്നവന്‍, സകല പ്രപഞ്ചത്തിന്‍റെയും സൃഷ്ടിതാവ് അവന്‍ മാത്രം, നിങ്ങളെയും എന്നെയും സൃഷ്ടിച്ചതും അവന്‍ മാത്രം. ഈ യഹോവയായ ദൈവം മാത്രമാണ്, നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച് അവന്‍റെ സ്വന്ത ജനമാക്കുവാന്‍ തിരുഹിതപ്രകാരം പദ്ധതിയിട്ടവന്‍.
ദൈവം ഇങ്ങനെ പദ്ധതിയിട്ടതിനാലാണ് കരഞ്ഞുകൊണ്ട് നാം ഈ ഭൂമിയിലേക്ക് ജനിക്കുവാനും വെറും കൈയോടെ മടങ്ങുവാനും കാരണം. ഈ പദ്ധതിപ്രകാരം ആണ് നാം ഈ ലോകത്തില്‍ കഷ്ടം അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചത്, എന്നതിനാല്‍ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുക അല്ലാതെ നമുക്ക് മറ്റു മാര്‍ഗ്ഗമില്ല.
നാം ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍, നമ്മുടെ പാപങ്ങള്‍ നിമിത്തവും ദൈവകല്പനകള്‍ പാലിക്കുന്നതിലുള്ള നമ്മുടെ പരാജയം നിമിത്തവും ദൈവമുമ്പാകെ മരണം, നരകം, ഭയാനകമായ കഷ്ടതകള്‍ എന്നീ ശിക്ഷകളെ നേരിടുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാത്ത ജീവികളാണ് നമ്മളെന്ന് നാം അംഗീകരിക്കുകയാണ് ചെയ്യുന്നത്. മശിഹയായ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം വിശ്വസിക്കുന്നതിനു മുമ്പ് പാപത്തിന്‍റെ ന്യായവിധിയെ നേരിടുകയും നരകത്തിലേക്ക് തള്ളപ്പെടുകയും ചെയ്യേണ്ട പാപികളാണ് നമ്മളെന്ന് ആദ്യം നാം തിരിച്ചറിയണം.
 

യഹോവയായ ദൈവം സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും

നമ്മെ സൃഷ്ടിക്കുകയും ലോകത്തെ ഭരിക്കുകയും ചെയ്യുന്ന ദൈവം മാത്രമാണ് സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ദൈവം. ഇത് അംഗീകരിച്ചതിനുശേഷം ഏത് തരത്തിലുള്ള പാപികളാണ് നമ്മളെന്ന് ദൈവമുമ്പാകെ നാം അംഗീകരിക്കണം. അതായത് നമ്മുടെ പാപങ്ങള്‍ നിമിത്തം ഭയാനകമായ ദൈവകോപത്തെ നേരിടുകയല്ലാതെ ഒഴിവാക്കാനാവില്ലെന്ന് നാം അംഗീകരിക്കണം. അതോടൊപ്പം നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ വിടുവിക്കാനായി വന്ന ദൈവത്തിന്‍റെ കുഞ്ഞാടില്‍ വിശ്വസിക്കുകയും നമ്മുടെ കൈകളെ അവന്‍റെ തലയില്‍ വെയ്ക്കുന്നതിലൂടെ സകല പാപങ്ങളെയും ഈ യാഗവസ്തുവിലേക്ക് കടത്തിവിടുകയും ചെയ്താല്‍ പാപത്തിന്‍റെ സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന സത്യത്തില്‍ നാം വിശ്വസിക്കുകയും വേണം. വാസ്തവത്തില്‍ നമ്മുടെ പാപങ്ങള്‍ക്കായി നമ്മള്‍ തന്നെയാണ് വിധിക്കപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ഈ യാഗവസ്തു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളെയും ചുമന്നതിനാല്‍ നമ്മുടെ പാപങ്ങള്‍ കഴുകപ്പെടുന്നു. ഈ സത്യത്തില്‍ നാം വിശ്വസിക്കണം. ഈ യാഗാര്‍പ്പണത്തിലൂടെ സര്‍വ്വശക്തനായ ദൈവം, അസാധ്യമായി ഒന്നുമില്ലാത്തവന്‍ നരകത്തിലേക്ക് പോകേണ്ടിയിരുന്ന നമ്മെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും വാസ്തവമായും രക്ഷിച്ചിരിക്കുന്നു എന്നും നമ്മള്‍ തിരിച്ചറിയണം. ഇങ്ങനെ വിശ്വസിക്കുന്നവന്‍ മശിഹയായ യേശുക്രിസ്തുവിന്‍റെ സത്യവിശ്വാസികളാണ്.
മശിഹായില്‍ തോന്നിയതുപോലെ വിശ്വസിക്കുന്നത്, തെറ്റാണ്. നാം ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ വേദപുസ്തകപരമായി ഉറച്ച അടിസ്ഥാനത്തില്‍ സ്ഥാപിതമായിരിക്കണം നമ്മുടെ വിശ്വാസം. “ഞാനാകുന്നവന്‍ ഞാനാകുന്നു ഞാന്‍ യഹോവ” എന്നു പറഞ്ഞ അവന്‍റെ വചനത്തില്‍ ആദ്യത്തേതും ശക്തവും ആയ അടിസ്ഥാനം നാം സ്ഥാപിക്കണം;
ദൈവം യിസ്രായേല്‍ ജനത്തിനു നല്കിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പാരജയപ്പെട്ടു. ദൈവം യിസ്രായേല്യര്‍ക്കു നല്കിയ കല്പനകള്‍ തന്നെയാണ് ഇന്നത്തെ യുഗത്തില്‍ ജീവിക്കുന്ന നമുക്കും നല്കിയിരിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കുവാനും നിങ്ങളുടെ വിശ്വാസത്താല്‍ അബ്രഹാമിന്‍റെ മക്കളാകുവാനും വാസ്തവമായും ആഗ്രഹിക്കുന്നുവെങ്കില്‍ ദൈവത്താല്‍ നല്കപ്പെട്ട 613 കല്പനകള്‍ യിസ്രായേല്യര്‍ക്കു മാത്രമല്ല, നമുക്കും ഈ ലോകത്തിലെ ഒരോരുത്തര്‍ക്കും ഈ മുഴുവന്‍ പ്രപഞ്ചത്തിനായും നല്കിയതാണ് എന്ന് നിങ്ങള്‍ അംഗീകരിക്കണം. യിസ്രായേല്യരെ പോലെ കല്പനകള്‍ പാലിക്കുന്നതില്‍ നമ്മളും പരാജിതരായി എന്നും അതുവഴി മരണത്തിലേക്ക് വിധിക്കപ്പെട്ടിരിക്കുന്നു എന്നും തീര്‍ച്ചയായും നാം തിരിച്ചറിയണം. കാരണം “പാപത്തിന്‍റെ ശമ്പളം മരണമത്രെ” (റോമർ 6:23).
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചു എന്ന് നാം വിശ്വസിക്കണം. അതിലേക്കായി നമ്മുടെ പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും നമ്മെ വിടുവിച്ച കര്‍ത്താവിന്‍റെ രക്ഷയുടെ സത്യത്തെ അന്വേഷിച്ച് നാം കണ്ടെത്തണം.
ദൈവത്തിന്‍റെ കര്‍ശനമായ കല്പനകളെ പാലിക്കുന്നത് പരാജയപ്പെട്ടശേഷവും നാം ഭീകര പാപികളാണെന്ന് തിരിച്ചറിയാതിരിക്കുകയും നമ്മുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കപ്പെടുമെന്ന് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ നമുക്ക് ഒരിക്കലും മശിഹായില്‍ വിശ്വസിക്കാനാവില്ല. ദൈവം ജനങ്ങളുടെ പാപത്തെ ന്യായവിധിയുടെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുമ്പോള്‍, തങ്ങള്‍ പാപമുള്ളവരായാലും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കില്‍, അതുവഴി ദൈവത്തിന്‍റെ ന്യായപ്രമാണത്തെ തങ്ങളുടെ സ്വന്തം നിലയില്‍ മാറ്റുകയും ദൈവത്തിന്‍റെ നാമത്തെ വൃഥാ എടുക്കുന്ന പാപം ചെയ്യുകയുമാണ് അവര്‍ ചെയ്യുന്നത്. അത്തരക്കാര്‍ക്ക് ഒരിക്കലും തങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടാനാവില്ല. അവര്‍ നിത്യമായ ന്യായവിധി പാപങ്ങള്‍ നിമിത്തം ഏല്‍ക്കുകയും നരക ശിക്ഷയാല്‍ ദണ്ഡിപ്പിക്കപ്പെടുകയും ചെയ്യും. അവര്‍ ദൈവത്തില്‍ വിശ്വസിച്ചുവോ ഇല്ലയോ എന്ന വ്യത്യാസമില്ലാതെ ദൈവത്തെ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇത് അവര്‍ക്കു നേരിടും. ഇത്തരക്കാര്‍ ഇപ്പോള്‍ തന്നെ മാനസാന്തരപ്പെടുകയും തങ്ങളുടെ അവിശ്വാസത്തില്‍ നിന്നും പിന്തിരിയുകയും വേണം. 
ഈ നിമിഷം തന്നെ, ദൈവം നമ്മുടെ ഹൃദയത്തിലുണ്ട്, ഈ പ്രപഞ്ചത്തില്ലൊം അവന്‍ സ്വയം നിലനില്‍ക്കുന്നു. നമ്മെ കുറിച്ചെല്ലാം അവന് അറിയാം.
ദൈവം ജീവിക്കുന്നു എങ്കിലും, അവനില്‍ വിശ്വസിക്കാത്ത ജനമുണ്ട്, ചിലരാകട്ടെ അവനെ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ പാപങ്ങള്‍ക്കായുള്ള യാഗാര്‍പ്പണം നമുക്കെല്ലാം ആവശ്യമാണ്. അതിനാലാണ് ദൈവം ക്രമീകരിച്ച രക്ഷാമാര്‍ഗ്ഗത്തിനനുസരിച്ച് സമാഗമനകൂടാരത്തിലെ ഹോമയാഗപീഠത്തില്‍ തങ്ങളുടെ യാഗാര്‍പ്പിതങ്ങളുമായി പ്രായശ്ചിത്ത യാഗം നടത്തണമെന്ന് യിസ്രായേല്യരോട് ദൈവം പറഞ്ഞത്.
വാസ്തവമായും സ്വയം നിലനില്‍ക്കുന്നവനാണ് ദൈവം. മുമ്പുണ്ടായിരുന്നവനും ഇപ്പോഴുള്ളവനും വളരെ മുമ്പു തന്നെ വിശ്വാസത്തില്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാരായിരുന്നവരോട് സംസാരിച്ചവനും, പ്രത്യക്ഷമായവനും ജീവിച്ചിരുന്നവനുമായ ദൈവം, ഇപ്പോഴും ജീവിക്കുകയും പ്രത്യക്ഷമാവുകയും നമ്മോട് സംസാരിക്കുകയും ചെയ്യുന്ന ദൈവം. നമുക്കിടയില്‍ പ്രവര്‍ത്തിക്കുകയും നമ്മെ നയിക്കുകയും നമ്മുടെ ജീവിതങ്ങളെ അടക്കി ഭരിക്കുകയും ചെയ്യുന്നവന്‍.
 

നാം ഒരിക്കലും മറക്കരുതാത്ത സത്യം

നാം രക്ഷിക്കപ്പെട്ടു എങ്കിലും, നാമൊരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. നാം നിത്യമായി ന്യായം വിധിക്കപ്പെടേണ്ടവരാണെങ്കിലും തന്‍റെ സ്നാനത്താലും കുരിശിലെ രക്തം ചിന്തലിനാലും നമ്മുടെ കര്‍ത്താവ് പാപത്തിന്‍റെ സകലന്യായവിധിയില്‍ നിന്നും നമ്മെ വിടുവിച്ചിരിക്കുന്നു എന്നതാണ് ആ കാര്യം. നാം കര്‍ത്താവിന്‍റെ മുന്നില്‍ നില്‍ക്കുന്ന ദിവസം വരെയും വാസ്തവമായും നാമൊരിക്കലും ഈ സത്യം മറക്കാതെ, നമ്മുടെ ഹൃദയങ്ങളില്‍ ഇത് എപ്പോഴും വിശ്വസിക്കണം. സ്വര്‍ഗ്ഗരാജ്യത്തില്‍ ദൈവത്തെ സ്തുതിക്കുമ്പോഴും ഇതില്‍ നാം വിശ്വസിക്കണം. തങ്ങളുടെ പാപം നിമിത്തം നിത്യമായി ശപിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയുമല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാതിരുന്ന നമുക്ക് നമ്മുടെ കര്‍ത്താവിനെ രക്ഷകനായി വിശ്വസിക്കാനും നമുക്ക് നിത്യജീവന്‍ ലഭിക്കുവാനും നമ്മെ അനുവദിച്ച ദൈവത്തിന് നാം നന്ദി പറയണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ എന്നേക്കും നാം തിരിച്ചറിയണം. നമ്മുടെ പാപം നിമിത്തം നിത്യമായി ന്യായംവിധിക്കപ്പെടേണ്ട വരാണ് നമ്മളെന്ന് നാം അംഗീകരിക്കാതിരുന്നാല്‍ എന്തു സംഭവിക്കും? ദൈവത്തെ സ്തുതിക്കുവാന്‍ നമുക്ക് കാരണമില്ലാതാകും. നമ്മുടെ പാപം നിമിത്തം നിത്യന്യായവിധിയില്‍ അകപ്പെടേണ്ടിയിരുന്ന നമ്മളെ ദൈവം വാസ്തവമായും രക്ഷിച്ചു. ഇതിനാല്‍ നാം നമ്മുടെ കര്‍ത്താവില്‍ വിശ്വസിക്കുകയും അവനെ സ്തുതിക്കുകയും വേണം. കാരണം നമ്മുടെ കര്‍ത്താവ് സ്നാനമേല്‍ക്കുകയും നമുക്കുവേണ്ടി തന്‍റെ രക്തം ചിന്തുകയും ചെയ്തു. ഇതാണ് നിങ്ങളും കൂടി വിശ്വസിക്കേണ്ടത്, ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാമെല്ലാവരും പ്രസംഗിക്കേണ്ടത്. യേശു സ്വീകരിച്ച സ്നാനത്തിലും തങ്ങളുടെ പാപങ്ങള്‍ക്കായി യേശു ചിന്തിയ രക്തത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങള്‍ ദൈവത്തെ സ്തുതിക്കും. കാരണം അവരുടെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും കര്‍ത്താവ് അവരെ രക്ഷിച്ചിരിക്കുന്നു. അനുദിനവും തങ്ങളുടെ വിശ്വാസത്താല്‍ അവര്‍ അവനെ സ്തുതിക്കുന്നു.
ചിലര്‍ യേശുവിനെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതാണ് പ്രശ്നം. അവനെക്കുറിച്ചുള്ള അവരുടെ അറിവ് ഒരു വശം മാത്രമുള്ളതും പകുതി ശൂന്യവുമായതാണ്. തങ്ങളുടെ മനസാക്ഷി ദുഷിച്ചിരിക്കുന്ന ചില കൂട്ടരുണ്ട്. സകലവിധമായ പാപങ്ങളാലും മൂടിയിരിക്കുമ്പോഴും തങ്ങള്‍ പാപം ചെയ്യുകയാണെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന പാപികളല്ലാതെ മറ്റാരുമല്ലവര്‍.
വാസ്തവമായും പാപം ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലാത്ത ബലഹീനരാണ് നമ്മളെങ്കിലും നാം പാപം ചെയ്യുന്ന ഓരോ തവണയും അവയെ പാപങ്ങളായി നാം അംഗീകരിക്കുകയും കര്‍ത്താവിന്‍റെ സ്നാനത്തെയും കുരിശിലെ അവന്‍റെ രക്തത്തെയും അതായത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം ഉറപ്പിക്കണം. ദൈവമുമ്പാകെ നാം പാപികളാണെന്നും വാസ്തവമായി അംഗീകരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ യഥാര്‍ത്ഥമായും വിശ്വസിക്കുന്നുവെങ്കില്‍ നമുക്ക് ആശ്വാസ നിശ്വാസമുതിര്‍ക്കാം. വാസ്തവമായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം നമ്മുടെ മനഃസമാധാനം നേടുന്നു.
പാപമില്ലായ്മയെക്കുറിച്ച് പറയുമ്പോള്‍, നാം യഥാര്‍ത്ഥത്തില്‍ പാപം ചെയ്താലും അവയെ പാപമായി കാണേണ്ട എന്നര്‍ത്ഥമില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ പാപത്തെ പാപമായി തിരിച്ചറിയേണ്ടതില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. നമ്മുടെ സകല പാപങ്ങളില്‍ നിന്നും വാസ്തവമായും നാം വിടുവിക്കപ്പെട്ടാലും നാം ചെയ്തുകൂട്ടുന്ന പാപങ്ങളെ അവ എന്തായാലും നമ്മുടെ പാപങ്ങളായി തന്നെ നാം അംഗീകരിക്കണം. നാം മറക്കുവാന്‍ പാടില്ലാത്തൊരു കാര്യം, നമ്മുടെ പാപം നിമിത്തം നിത്യശിക്ഷയ്ക്ക് യോഗ്യരായിരുന്നു നാം എങ്കിലും നമ്മുടെ കര്‍ത്താവ് തന്‍റെ സ്നാനം, കുരിശിലെ തന്‍റെ രക്തം, തന്‍റെ പുനരുത്ഥാനം എന്നിവയിലൂടെ സകല പാപങ്ങളില്‍ നിന്നും പാപത്തിന്‍റെ ശിക്ഷയില്‍ നിന്നും നമ്മെ രക്ഷിച്ചിരിക്കുന്നു എന്നതാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചു എന്നത് ഒരിക്കലും നാം മറക്കുവാന്‍ നാടില്ല. മറിച്ച്, ഇതില്‍ വിശ്വസിക്കുകയും ഇതിനായി നാം അവനെ സ്തുതിക്കുകയും വേണം. മുമ്പെ നാം എങ്ങനെയായിരുന്നുവെന്നത് നാം എപ്പോഴും ഓര്‍ക്കണം. നമ്മുടെ പാപം നിമിത്തം നിത്യമായി ന്യായംവിധിക്കപ്പെടേണ്ട പാപികളായിരുന്നു ഒരിക്കല്‍ നാം എന്നുള്ള കാര്യം ഓര്‍ക്കണം. ദൈവം നല്‍കിയ പാപക്ഷമയുടെ രക്ഷയ്ക്കായി നാം അവനെ സ്തുതിക്കുകയും ഈ രക്ഷയുടെ മഹാകൃപയ്ക്കായി ദിനതോറും അവന് നന്ദി അര്‍പ്പിക്കുകയും വേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസമല്ലാതെ മറ്റൊന്നുമല്ല ഇത്.
 

യഹോവയാം ദൈവം ഇന്നും ജീവിക്കുന്നു

ദൈവം അബ്രഹാമിന്‍റെയും യിസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായിരിക്കുന്നതു പോലെ, അവന്‍ നിങ്ങളുടെയും എന്‍റെ ദൈവമാണ്. “ദൈവം കലക്കത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമത്രേ” (1 കൊരിന്ത്യർ 14:33). പുറമേ അഭിനയിച്ചു കാട്ടുകയും വ്യര്‍ത്ഥമായ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ ദൈവമല്ല അവന്‍, മറിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ദൈവമാണ് അവന്‍. ദൈവവചനത്തില്‍ വിശ്വാസമുള്ളവരും “അതെ” എന്ന് അവനെ അനുസരിക്കുകയും ചെയ്യുന്നവരാണ് നാം. ദൈവം നമ്മുടെ ദൈവമാണ്. “നിങ്ങള്‍ നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണ്” എന്ന് അവന്‍ നമ്മോട് പറയുമ്പോള്‍, “അതെ, അങ്ങ് പറയുന്നത് ശരിയാണ്” എന്ന് നാം അവനോട് പറയും. “നിങ്ങള്‍ മരിക്കുന്ന ദിവസം വരെ പാപം ചെയ്യുന്നത് തുടരും” എന്ന് അവന്‍ നമ്മോട് പറയുമ്പോള്‍, “അതെ അങ്ങ് പറയുന്നത് ശരിയാണ്” എന്ന് വീണ്ടും നാം പറയും. പക്ഷെ, എന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ഞാന്‍ നിങ്ങളെ യഥാര്‍ത്ഥമായി രക്ഷിച്ചിരിക്കുന്നു എന്ന് അവന്‍ നമ്മോട് പറയുമ്പോള്‍, “അതെ, അങ്ങ് പറയുന്നത് തികച്ചും ശരിയാണ്” എന്ന് മാത്രമേ നാം വീണ്ടും പറയുകയുള്ളൂ. അങ്ങനെ എല്ലായ്പ്പോഴും “അതെ” എന്നു പറഞ്ഞ് അവനെ അനുസരിക്കുന്ന ദൈവത്തിന്‍റെ ജനമായി നാം മാറുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ നമ്മെ രക്ഷിച്ച അവന്‍റെ കൃപയ്ക്കായി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.
നമ്മുടെ കര്‍ത്താവ് സകല പാപങ്ങളില്‍ നിന്നും ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ നമ്മെ രക്ഷിച്ചുവെന്നും അതുവഴി നമ്മെ ദൈവരാജ്യത്തിന്‍റെ പ്രജയാക്കിയെന്നും നാം വിശ്വസിക്കുകയും തിരിച്ചറിയുകയും വേണം. ദൈവം നിങ്ങള്‍ക്ക് നല്‍കിയ രക്ഷയുടെ ദാനമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമെന്ന് വിശ്വസിച്ചുകൊണ്ട് ദൈവത്തിന് നന്ദി പറയുക.
എന്‍റെ പാപം നിമിത്തം നിത്യമായ നരകത്തിലേക്ക് പോകേണ്ടിയിരുന്ന എന്നെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ നിത്യമായി രക്ഷിച്ച ദൈവത്തെ എന്‍റെ വിശ്വാസത്താല്‍ ഞാന്‍ നിത്യം സ്തുതിക്കും. വാസ്തവത്തില്‍ നാമെല്ലാം താമ്രമാണെന്ന്, അതായത് ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്ന് ഓര്‍ത്തുകൊണ്ട്, തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നമ്മെ രക്ഷിച്ച, പാപത്തില്‍ നിന്നുള്ള നമ്മുടെ വിടുതലിനായി ദൈവത്തെ സ്തുതിക്കാനേ നമുക്ക് കഴിയുകയുള്ളൂ. ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും മറച്ചിരിക്കുന്ന സുവിശേഷ സത്യത്തില്‍ വിശ്വസിച്ചുകൊണ്ട് നാം അവന് നന്ദി പറയണം. 
യഹോവയാം ദൈവം മാത്രമാണ് സകല മാനവജാതിയുടെയും ദൈവം. എല്ലാ മനുഷ്യവര്‍ഗ്ഗത്തിന്‍റെയും രക്ഷകനും ദൈവവുമായി അവന്‍ തീര്‍ന്നു. നാമെല്ലാവരും യഹോവയാം ദൈവത്തെ നമ്മുടെ സ്വന്ത ദൈവമായി തീര്‍ച്ചയായും വിശ്വസിക്കണം.