(പുറപ്പാട് 27:1-8)
“അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമായി ഖദിരമരം കൊണ്ട് യാഗപീഠം ഉണ്ടാക്കേണം. യാഗപീഠം സമചതുരവും മൂന്നുമുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ നാലുക്കോണിലും കൊമ്പുണ്ടാക്കേണം. കൊമ്പു അതില്‍ നിന്നു തന്നേ ആയിരിക്കേണം. അതുതാമ്രം കൊണ്ട് പൊതിയേണം. അതിലെ വെണ്ണീര്‍ എടുക്കേണ്ടതിനു ചട്ടികളും അതിന്‍റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുള്‍കൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം. അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രം കൊണ്ടു ഉണ്ടാക്കേണം. അതിനു താമ്രം കൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം. ജാലത്തിന്മേല്‍ നാലുകോണിലും നാലു താമ്രവളയം ഉണ്ടാക്കേണം. ജാലം യാഗപീഠത്തിന്‍റെ പകുതിയോളം എത്തും വണ്ണം താഴെ യാഗപീഠത്തിന്‍റെ ചുറ്റുപടിക്കു കീഴായി വെക്കേണം. യാഗപീഠത്തിനു ഖദിരമരം കൊണ്ട് തണ്ടുകള്‍ ഉണ്ടാക്കി താമ്രം കൊണ്ട് പൊതിയേണം. തണ്ടുകള്‍ വളയങ്ങളില്‍ ഇടേണം. യാഗപീഠം ചുമക്കുമ്പോള്‍ തണ്ടുകള്‍ അതിന്‍റെ രണ്ടുഭാഗത്തും ഉണ്ടായിരിക്കേണം. പലക കൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം. പര്‍വ്വതത്തില്‍ വെച്ചു കാണിച്ചു തന്ന പ്രകാരം തന്നേ അതു ഉണ്ടാക്കണം.”
ഹോമയാഗപീഠത്തില്‍ വെളിപ്പെടുന്ന വിശ്വാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ടുന്ന കല്പകകളിലും ന്യായപ്രമാണത്തിന്‍റെ 613 അനുഛേദങ്ങളിലും ഏതെങ്കിലും ഒന്ന് യിസ്രായേല്‍ ജനം ലംഘിക്കുമ്പോള്‍, അവര്‍ തങ്ങളുടെ പാപങ്ങളെ തിരിച്ചറിയുമ്പോള്‍, ദൈവം ക്രമീകരിച്ച യാഗവ്യവസ്ഥ അനുസരിച്ച് തങ്ങളുടെ ഊനമില്ലാത്ത യാഗത്തെ അവര്‍ ദൈവത്തിന് നല്‍കുന്നു. അവര്‍ ഈ യാഗങ്ങള്‍ അര്‍പ്പിക്കുന്ന സ്ഥലമാണ് ഹോമയാഗപീഠം. മറ്റൊരുതരത്തില്‍ ഊനമില്ലാത്ത യാഗമൃഗത്തിന്മേല്‍ തങ്ങളുടെ കരം വച്ച്, അതിന്‍റെ കഴുത്തറുത്ത് രക്തം എടുത്ത്, ആ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി, ബാക്കിയുള്ള രക്തം നിലത്തേക്കൊഴിച്ച്, യാഗമൃഗത്തിന്‍റെ മാംസം യാഗപീഠത്തില്‍ വച്ച് കത്തിച്ചുകൊണ്ടാണ് യിസ്രായേല്‍ ജനം തങ്ങളുടെ പാപമോചനം പ്രാപിച്ചിരുന്നത്.
ഹോമയാഗപീഠത്തിന്‍റെ ആത്മീയ അര്‍ത്ഥമെന്താണ്?
2.25 മീ (7.5 അടി) വീതം നീളവും വീതിയും 1.35 മീ (4.5 അടി) ഉയരവുമുള്ള ഹോമയാഗപീഠം ഖദിര മരം കൊണ്ട് നിര്‍മ്മിച്ചതും താമ്രം കൊണ്ട് പൊതിഞ്ഞതുമായിരുന്നു. ഈ ഹോമയാഗപീഠം കാണുമ്പോളെല്ലാം തങ്ങള്‍ തങ്ങളുടെ ന്യായവിധിയില്‍ അടയ്ക്കപ്പെട്ടവരാണെന്നും തങ്ങളുടെ ശിക്ഷാവിധിയില്‍ നിന്നും ഒഴിയുവാന്‍ കഴിയാത്തവരാണെന്നും യിസ്രായേല്യര്‍ തിരിച്ചറിഞ്ഞിരുന്നു. യാഗമൃഗത്തെ മരണത്തിന് ഏല്‍പ്പിക്കുമ്പോഴും, തങ്ങളുടെ പാപം നിമിത്തം തങ്ങളും മരിക്കേണ്ടവരാണെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു. എങ്കിലും തങ്ങളുടെ പാപം നിമിത്തം ഒരു യാഗമൃഗമായി മരിച്ച് ശിക്ഷാവിധി ഏറ്റുവാങ്ങികൊണ്ട് തങ്ങളുടെ പാപങ്ങളെ കഴുകികളയുന്ന ഒരു മശിഹാ ഈ ഭൂമിയിലേക്ക് വരുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
ഹോമയാഗപീഠം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ഒരു നിഴല്‍ ആയിരുന്നു. ഊനമില്ലാത്ത മൃഗങ്ങള്‍ കൈവയ്പ്പിലൂടെയും രക്തം ചിന്തലിലൂടെയും യാഗമാക്കപ്പെടുന്നതുപോലെ യേശുക്രിസ്തു ദൈവപുത്രനായി നമ്മുടെ അടുക്കല്‍ വരുകയും നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി ചുമക്കുകയും ചെയ്തു. പഴയനിയമത്തിലെ യാഗമൃഗം കൈവയ്പ്പിലൂടെ സകല പാപങ്ങളെയും ചുമന്ന് രക്തം ചിന്തിയതുപോലെ, അവന്‍ യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മേല്‍ വഹിച്ചു; കുരിശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ ഈ പാപങ്ങളുടെയെല്ലാം ശിക്ഷാവിധിയും ചുമന്നു.
ഈ രീതിയില്‍ സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്‍റെമേല്‍ ചുമന്ന്, കുരിശില്‍ മരിച്ച്, മരിച്ചവരില്‍ നിന്ന് വീണ്ടും ഉയിര്‍ത്ത്, അതുവഴി നമ്മെ രക്ഷിച്ച യേശുക്രിസ്തുവിനെയാണ് ഹോമയാഗപീഠം കാണിക്കുന്നത്.
പാപങ്ങള്‍ ക്ഷമിക്കപ്പെടാന്‍, യിസ്രായേല്യര്‍ക്ക് ഹോമയാഗപീഠത്തില്‍ തങ്ങളുടെ യാഗമൃഗങ്ങളെ അര്‍പ്പിക്കണമായിരുന്നു
ലേവ്യാപുസ്തകം 4-മത്തെ അദ്ധ്യായം നോക്കുമ്പോള്‍, അഭിഷിക്തരായ പുരോഹിതര്‍, യിസ്രായേലിലെ സര്‍വ്വസഭയും, ഒരു ഭരണാധികാരി, അഥവാ ഏതെങ്കിലും ഒരു സാധാരണക്കാരന്‍ പാപം ചെയ്താല്‍, ഒരു യാഗമൃഗത്തെ ദൈവത്തിങ്കലേക്ക് കൊണ്ടു വന്ന്, അതിന്‍റെ തലയില്‍ തങ്ങളുടെ കൈവച്ച്, അതിനെ കൊന്ന്, അതിന്‍റെ രക്തം എടുത്ത്, അതിനെ ഹേമയാഗപീഠത്തില്‍ വച്ച് ദൈവത്തിന് സമര്‍പ്പിക്കുന്നതിലൂടെയാണ് തങ്ങളുടെ പാപമോചനംനേടിയിരുന്നത്.
യിസ്രായേല്‍ ദിനംതോറും തങ്ങളുടെ പാപയാഗം അര്‍പ്പിച്ചിരുന്ന ഹോമയാഗപീഠം ഒരു ദിവസം പോലും തിരക്കൊഴിഞ്ഞിരുന്നില്ല എന്നതായിരുന്നു വസ്തുത. പാപങ്ങള്‍ പോകണമെന്ന് ആഗ്രഹമുള്ള യിസ്രായേല്യര്‍ ഊനമില്ലാത്ത ഒരു മൃഗത്തെ ഒരുക്കി അതിനെ തങ്ങളുടെ യാഗവസ്തുവായി ഹോമയാഗപീഠത്തില്‍ വച്ച് ദൈവത്തിന് കൊടുക്കുന്നു. പാപികള്‍ തങ്ങളുടെ സകല പാപങ്ങളെയും യാഗമൃഗത്തിലേക്ക് അതിന്‍റെമേല്‍ തങ്ങളുടെ കൈകള്‍ വയ്ക്കുന്നതിലൂടെ കടത്തിവിടുന്നു. തുടര്‍ന്ന് ആ പാപത്തിന്‍റെ ന്യായവിധിയായി അതിന്‍റെ കഴുത്തറുത്ത് രക്തം എടുക്കുന്നു. പുരോഹിതന്മാര്‍ തുടര്‍ന്ന് ഇതിന്‍റെ രക്തം എടുത്ത് യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും മാംസവും കൊഴുപ്പും യാഗപീഠത്തില്‍ വച്ച് ദഹിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയായിരുന്നു യിസ്രായേല്‍ ജനം തങ്ങളുടെ പാപമോചനം നേടിയിരുന്നത്.
ആരു പാപം ചെയ്തു എന്ന വ്യത്യാസമില്ലാതെ അത് യിസ്രായേല്‍ ജനത്തിന്‍റെ നേതാവായാലും ശരി, മഹാപുരോഹിതന്‍, സാധാരണ പുരോഹിതര്‍, മുഴുസഭയും, അഥവാ ഏതെങ്കിലും സാധാരണക്കാരന്‍ ആയാലും ശരി, അവര്‍ ഒരു കാള, ആട്, കോലാട്ടുകൊറ്റന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു യാഗമൃഗത്തെ ദൈവത്തിന് അര്‍പ്പിക്കുന്നതിലൂടെയാണ് തങ്ങളുടെ പാപമോചനം നേടിയിരുന്നത്.
പാപികള്‍ അഥവാ അവരുടെ പ്രതിനിധികള്‍ യാഗമൃഗത്തിന്‍റെ തലയില്‍ തങ്ങളുടെ കൈകളെ വയ്ക്കണം, അതിനെ കൊല്ലണം, അതിന്‍റെ രക്തം ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടേണം, ശേഷിക്കുന്നത് തറയില്‍ ഒഴിക്കണം, തുടര്‍ന്ന് തങ്ങളുടെ പാപങ്ങളുടെ ക്ഷമയ്ക്കായി യാഗമൃഗത്തിന്‍റെ കൊഴുപ്പ് കത്തിക്കണം. ആകയാല്‍ അനേകര്‍ക്ക് തങ്ങളുടെ യാഗമൃഗങ്ങളെ ഹോമയാഗപീഠത്തിങ്കല്‍ കൊണ്ടുവരികയും യാഗമൃഗത്തിന്‍റെ തലമേല്‍ തങ്ങളുടെ കൈകളെ വയ്ക്കുകയും അതിന്‍റെ രക്തം എടുത്ത് പുരോഹിതര്‍ക്ക് കൊടുക്കുകയും ചെയ്യേണ്ടിവന്നു.
ഹോമയാഗപീഠത്തില്‍ യാഗങ്ങള്‍ അര്‍പ്പിക്കുമ്പോള്‍, യാഗവസ്തുക്കള്‍ ഊനമില്ലാത്തതായിരിക്കണം. പാപികള്‍ യാഗങ്ങളുമായി ദൈവമുമ്പാകെ വരുമ്പോള്‍, അവര്‍ ഊനമില്ലാത്ത മൃഗങ്ങളെയാണ് കൊണ്ടുവരുന്നതെന്ന് ഉറപ്പിക്കണം, അപ്രകാരം ഊനമില്ലാത്ത ആ യാഗമൃഗങ്ങളുടെ മേല്‍ കൈ വയ്ക്കുമ്പോള്‍ മാത്രമേ അവരുടെ പാപങ്ങള്‍ അവയിലേക്ക് കടത്തിവിടപ്പെടുകയുള്ളൂ. അങ്ങനെ യാഗം അര്‍പ്പിക്കുമ്പോള്‍ ഒരു കാര്യവും വിട്ടുകളയാന്‍ പാടില്ല.
സാധാരണയായി, പാപം ചെയ്ത വ്യക്തി തന്‍റെ കരങ്ങള്‍ യാഗമൃഗത്തിന്‍റെ തലയില്‍ വയ്ക്കണം. പക്ഷെ, യിസ്രായേലിന്‍റെ മുഴുവന്‍ സഭയും പാപം ചെയ്യുമ്പോള്‍, അവരിലെ പ്രതിനിധികളായ മൂപ്പന്മാര്‍ യാഗമൃഗത്തിന്മേല്‍ തങ്ങളുടെ കരങ്ങള്‍ വയ്ക്കും (ലേവ്യാ 4:15). എന്തായാലും തലമേല്‍ കൈകള്‍ വയ്ക്കപ്പെട്ട യാഗമൃഗം അതിന്‍റെ കഴുത്തറുക്കപ്പെട്ട് കൊല്ലപ്പെടുകയും രക്തം എടുക്കുകയും വേണം. അവസാനമായി അതിനെ യാഗപീഠത്തില്‍ വച്ച് ദഹിപ്പിക്കുന്നു.
ആകയാല്‍ ഹോമയാഗപീഠത്തിന് ചുറ്റുമുള്ള സ്ഥലം എല്ലായ്പ്പോഴും മാംസം, കൊഴുപ്പ്, വിറക് എന്നിവ കത്തിയെരിയുമ്പോഴുള്ള പുകയാല്‍ നിറഞ്ഞിരിക്കണം. അതിന്‍റെ കൊമ്പുകളും കീഴിലുള്ള തറയും യാഗമൃഗങ്ങളുടെ രക്തത്താല്‍ നനഞ്ഞ് കുതിര്‍ന്നിരിക്കും; യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങളെ ശുദ്ധികരിച്ചകറ്റുവാന്‍ യാഗമൃഗങ്ങളെ ദൈവത്തിനായി സമര്‍പ്പിക്കുന്ന പാപമോചനത്തിന്‍റെ സ്ഥലമായിരുന്നു ഹോമയാഗപീഠം.
ഒരിക്കലും നിലയ്ക്കാതെ പുക ഉയരുന്ന ഈ യാഗപീഠം 2.25 മീ (7.5 അടി) വീതം നീളവും വീതിയുമുള്ള ഒരു സമചതുരമായിരുന്നു. 1.35 മീ (4.5 അടി) യായിരുന്നു ഇതിന്‍റെ പൊക്കം. ഇതിന്‍റെ മധ്യത്തിലായി വലപ്പണിയായി ചെയ്ത ഒരു ജാലം വച്ചിരുന്നു. ഈ ജാലത്തിന്മേല്‍ വയ്ക്കുന്ന യാഗവസ്തുക്കള്‍ വിറകു കത്തിച്ച് തീ കൊണ്ട് ദഹിക്കുന്നു. ഇങ്ങനെ യാഗവസ്തുക്കളെ ഹോമിച്ച് ദൈവത്തിന് നല്‍കുന്ന സ്ഥലമായിരുന്നു ഹോമയാഗപീഠം.
ഹോമയാഗപീഠത്തിലെ ഉപകരണങ്ങളെല്ലാം താമ്രം കൊണ്ടുള്ളവയായിരുന്നു
ഹോമയാഗപീഠത്തിലെ ചാരം മാറ്റുവാനും നീക്കിക്കളയുവാനും ഉള്ള ഉപകരണങ്ങളെല്ലാം താമ്രം കൊണ്ടുള്ളവയായിരുന്നു. ഹോമയാഗപീഠം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് ഖദിരമരം കൊണ്ടും അവയ്ക്കുമുകളില്‍ താമ്രം പൊതിഞ്ഞുമായിരുന്നു. അങ്ങനെ യാഗപീഠവും അതിന്‍റെ ഉപരണങ്ങളും താമ്രം കൊണ്ടുള്ളവയായിരുന്നു.
ഈ യാഗപീഠത്തിലെ താമ്രത്തിന് കൃത്യമായ ഒരു ആത്മീയ അര്‍ത്ഥമുണ്ട്. ദൈവമുമ്പാകെയുള്ള പാപത്തിന്‍റെ ന്യായവിധിയെയാണ് താമ്രം സൂചിപ്പിക്കുന്നത്. അപ്രകാരം പാപമുള്ള ഏവരും നിശ്ചയമായും തങ്ങളുടെ പാപം നിമിത്തം ന്യായം വിധിക്കപ്പെടും എന്നു നമ്മെ വ്യക്തമായി കാണിക്കുന്ന സ്ഥലമാണ് ഹോമയാഗപീഠം. പാപങ്ങളോടുകൂടിയ ജനത്തെ തെറ്റിപ്പോകാതെ ദൈവം ന്യായം വിധിക്കും. പാപികള്‍ക്കു പകരമായി യാഗവസ്തുക്കളെ മനഃപൂര്‍വ്വം അര്‍പ്പിച്ച് ന്യായംവിധിക്കുന്ന സ്ഥലമാണ് ഈ ഹോമയാഗപീഠം. യാഗപീഠം തന്നെയും അതിലെ സകല ഉപകരണങ്ങളും താമ്രം കൊണ്ടുള്ളതായിരുന്നു. ഇപ്രകാരം, സകലപാപവും അതിന്‍റെ ന്യായവിധി നേരിടുമെന്നതാണ് ഈ കാര്യങ്ങള്‍ നമ്മോടു പറയുന്നത്.
തങ്ങളുടെ പാപം നിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്ന ജനങ്ങള്‍, തങ്ങളുടെ യാഗമൃഗത്തെ ഹോമയാഗപീഠത്തിലേക്ക് കൊണ്ടുവന്ന്, ദൈവത്തിന് നല്‍കുന്നതിലൂടെ പാപക്ഷമ പ്രാപിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുമെന്നതാണ് യാഗപീഠം നമ്മെ കാണിക്കുന്നത്. ഇവിടെ ഹോമയാഗപീഠത്തില്‍ യാഗം കഴിക്കപ്പെട്ട എല്ലാ യാഗവസ്തുകളും പറയുന്നത് യേശുക്രിസ്തുവിന്‍റെ സ്നാനവും അവന്‍റെ രക്തം ചിന്തലും വിശ്വാസികളുടെ പാപങ്ങളെ ക്ഷമിക്കുമെന്നാണ്. അങ്ങനെ ഹോമയാഗപീഠത്തില്‍ യാഗമര്‍പ്പിക്കുന്ന ഈ വിശ്വാസം പുതിയ നിയമകാലത്തേക്കും യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലുമുള്ള വിശ്വാസമായി തുടരുന്നു.
യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം വിശ്വസിക്കുമ്പോള്‍, നമ്മുടെ പാപമോചനത്തിനായി യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്ന നമ്മുടെ വിശ്വാസത്തെ നാം ദൈവത്തിന് നല്‍കണം. പഴയനിയമത്തില്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തിരിക്കുന്ന സമാഗമനകൂടാരത്തിന്‍റെ പ്രകാരവാതില്‍ തുറന്ന് അകത്ത് പ്രവേശിക്കുന്ന വിശ്വാസമായി ഇതിനെ കാണാം.
ഹോമയാഗപീഠത്തില്‍ യാഗം കഴിച്ച വസ്തുക്കളെല്ലാം യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു
ഈ ഭൂമിയിലേക്ക് വന്ന യേശുക്രിസ്തു എന്താണ് ചെയ്തത്? നാമെല്ലാം പാപികളായിരുന്നു; നാം ദൈവത്തിനെതിരെ പാപം ചെയ്ത് അവന്‍റെ കല്പനകളെയും ന്യായപ്രമാണത്തെയും ലംഘിച്ചു. എന്നാല്‍, നമ്മുടെ ഈ പാപങ്ങളെയല്ലാം കഴുകി കളയുവാന്‍ യേശുക്രിസ്തു യോഹന്നാനാല്‍ സ്നാനപ്പെടുകയും ലോകത്തിന്‍റെ പാപങ്ങളെല്ലാം തന്‍റെ മേല്‍ ചുമക്കുകയും തുടര്‍ന്ന് ക്രൂശിന്മേല്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തു. യാഗമൃഗത്തിന്‍റെ മേല്‍ കൈവയ്പ്പിലൂടെ കടത്തിവിട്ട യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ ചുമന്ന്, അവിടെ കൊല്ലപ്പെട്ട്, ഹോമയാഗപീഠത്തില്‍ ദഹിപ്പിക്കപ്പെട്ടതുപോലെ, ഊനമില്ലാത്ത യാഗമൃഗമായി യേശുക്രിസ്തു ഈ ഭൂമിയിലേക്കു വരികയും സ്നാനപ്പെടുകയും ചെയ്തതിനാല്‍, അവന് കുരിശിന്മേല്‍ തന്‍റെ യാഗരക്തം ഒഴിക്കുവാനും നമ്മുടെ സ്ഥാനത്ത് മരിക്കുവാനും കഴിഞ്ഞു. തന്‍റെ ഇരുകൈകാലുകളിലും ആണിയടിക്കപ്പെട്ട് രക്തം ചിന്തിയപ്പോള്‍, നമ്മുടെ പാപങ്ങള്‍ക്കായി നാം ശിക്ഷിക്കപ്പെടേണ്ട സ്ഥാനത്ത് നമുക്ക് പകരമായി സകലപാപങ്ങളുടെയും ശിക്ഷ അവന്‍ സ്വീകരിച്ചു. അങ്ങനെ, നമ്മുടെ സകലപാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു.
ഹോമയാഗപീഠത്തിന്‍റെ യഥാര്‍ത്ഥ പൊരുളായ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് എന്താണ് ചെയ്തത്? നമ്മുടെ സകലപാപങ്ങളെയും തന്‍റെ സ്നാനത്തിലൂടെ ചുമക്കുകയും ക്രൂശിക്കപ്പെട്ട് കുരിശില്‍ മരിക്കയും, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കയും ചെയ്തതിലൂടെ നമ്മെ രക്ഷിച്ചു. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, നമ്മുടെ വ്യക്തമായ രക്ഷ പൂര്‍ത്തീകരിച്ച ശേഷം സ്വര്‍ഗരാജ്യത്തിലേക്ക് കയറിപോയി.
ദിനംതോറും പാപം ചെയ്യുകയല്ലാതെ മറ്റു വഴിയില്ലാത്ത നമ്മള്‍
ഹോമയാഗപീഠത്തിന്‍റെ മറ്റൊരര്‍ത്ഥമാണ് കയറുക. നിങ്ങളും ഞാനും ദിനം തോറും പാപം ചെയ്യുന്നുവെന്നത് ഒരു വസ്തുതയാണ്. ആകയാല്‍ നാം എപ്പോഴും ദൈവത്തിന് നമ്മുടെ യാഗം അര്‍പ്പിച്ചുകൊണ്ടേയിരിക്കും. ഇതു നിമിത്തം നമ്മുടെ പാപത്തിന്‍റെ ശിക്ഷാവിധിയുടെ പുക എപ്പോഴും ദൈവത്തിങ്കലേക്ക് കയറിച്ചെല്ലും. ഒരു പാപവും ചെയ്യാതെ നിങ്ങള്‍ പരിപൂര്‍ണ്ണനായി കഴിഞ്ഞ ഒരു ദിവസമെങ്കിലും ഉണ്ടോ? യിസ്രായേല്യരുടെ എണ്ണമില്ലാത്ത പാപം ക്ഷമിച്ച ഈ യാഗങ്ങള്‍ അര്‍പ്പിച്ച് തുടര്‍ന്ന് അവയെ ചെയ്യാന്‍ ആകാത്തവിധം പുരോഹിതന്മാര്‍ തളര്‍ന്നവശരാകുന്നതുവരെ യിസ്രായേല്‍ ജനത്തിന്‍റെ യാഗങ്ങള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ദിനംതോറും യിസ്രായേല്‍ ജനം ന്യായപ്രമാണം ലംഘിച്ച് ദൈവത്തിനെതിരെ പാപം ചെയ്തതിനാല്‍, ദിനം തോറും അവര്‍ക്ക് തങ്ങളുടെ യാഗമര്‍പ്പിക്കേണ്ടി വന്നു.
യിസ്രായേലിനെ പ്രതിനിധീകരിച്ച ദൈവത്തിന്‍റെ കല്പനകളും ന്യായപ്രമാണത്തിന്‍റെ 613 അനുഛേദങ്ങളും മോശെ യിസ്രായേല്യര്‍ക്കു നല്‍കി. “ആകയാല്‍ നിങ്ങള്‍ എന്‍റെ വാക്കുകേട്ടനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലും വെച്ച് പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും” (പുറ 19: 5, 6).
“യഹോവ കല്‍പ്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും” (പുറ 19:8) എന്ന് യിസ്രായേല്‍ ജനം അപ്പോള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മോശെയുടെ മുമ്പെ പ്രത്യക്ഷനായി അവനിലൂടെ തങ്ങളോടു സംസാരിച്ച ഈ ദൈവത്തെ തങ്ങളുടെ സത്യദൈവമായി അംഗീകരിക്കുവാനും ഈ ദൈവം അവരെ സംരക്ഷിക്കുവാനും യിസ്രായേല്‍ ജനം ആഗ്രഹിച്ചു. ദൈവം തങ്ങളോട് സംസാരിച്ചതെല്ലാം പാലിച്ചുകൊണ്ട് ദൈവത്തിന് ഒരു പ്രത്യേക സമ്പത്തായിരിക്കാന്‍ മാത്രമല്ല, ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആയിരിക്കുവാനും അവര്‍ ആഗ്രഹിച്ചു. അപ്രകാരം ദൈവം തങ്ങള്‍ക്കു നല്കിയ എല്ലാ കല്പനകളും പാലിക്കുവാന്‍ അവര്‍ പരിശ്രമിച്ചു.
യിസ്രായേല്‍ ജനം പാപം ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നുവോ? തീര്‍ച്ചയായും അറിയാമായിരുന്നു. അതിനാലാണ് ദൈവം മോശെയെ സീനായ് മലയിലേക്ക് വിളിച്ച്, ദര്‍ശനത്തില്‍ സമാഗമനകൂടാരത്തെ കാണിച്ചുകൊടുത്ത്, അതിന്‍റെ രൂപരേഖ വിശദമായി നല്‍കി, അതിനെ പണിയുവാന്‍ അവനോട് പറഞ്ഞ്, അതിനനുസരിച്ച് അവനെക്കൊണ്ട് പണിയിച്ചത്. അതോടൊപ്പം സമാഗമനകൂടാരത്തില്‍ വച്ച് നല്കുവാനുള്ള യാഗവ്യവസ്ഥയും അവന്‍ സ്ഥാപിച്ചു.
യിസ്രായേല്‍ ജനം ദൈവത്തിന് ഒരു പാപയാഗം അര്‍പ്പിക്കാന്‍ ആഗ്രഹിച്ചാല്‍ അവര്‍ ഊനമില്ലാത്ത കാള, ആട്, കോലാട്ടു കൊറ്റന്‍, കുറുപ്രാവ്, അഥവാ പ്രാവ് എന്നിവയെ കൊണ്ടു വരേണം. യാഗമൃഗത്തിന്‍റെ മേല്‍ കൈള്‍ വച്ചുകൊണ്ട് തങ്ങളുടെ പാപങ്ങളെ അവയിലേക്ക് കടത്തിവിട്ടു എന്ന് അവര്‍ ഉറപ്പാക്കണം. (ലേവ്യ 1:14). തുടര്‍ന്ന് അതിന്‍റെ കഴുത്തറുത്ത് രക്തമെടുത്ത് ഈ രക്തത്തെ പുരോഹിതന്മാര്‍ക്ക് കൊടുക്കുന്നു. പുരോഹിതന്മാര്‍ ഈ രക്തത്തെ എടുത്ത്, ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു. ബാക്കിയുള്ള രക്തം തറയിലൊഴിക്കുന്നു. യാഗമൃഗത്തെ കക്ഷണങ്ങളായി മുറിച്ച് യാഗപീഠത്തില്‍ വച്ച് അവയെ ദഹിപ്പിക്കുന്നതിലൂടെ ദൈവത്തിനര്‍പ്പിക്കുന്നു.
ഇങ്ങനെയായിരുന്നു യിസ്രായേല്‍ ജനത്തിന് തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരുന്നത്. യാഗവസ്തു ദഹിപ്പിക്കുമ്പോള്‍ അതിന്‍റെ മാംസം മാത്രം ദഹിപ്പിച്ചാല്‍ പോരാ അതിന്‍റെ അകത്തും കരളിലുമുള്ള എല്ലാ കൊഴുപ്പും ദഹിപ്പിക്കണമായിരുന്നു. ഈ രീതിയിലാണ് ദൈവം യിസ്രായേല്യരുടെ പാപങ്ങള്‍ ക്ഷമിച്ചത്.
സകലപാപങ്ങളുടെയും മോചനം നേടുവാനുള്ള ഏക മാര്‍ഗം
നാം നമ്മെ തന്നെ നോക്കിയാല്‍ എല്ലാ നേരത്തും പാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗമില്ലെന്ന് യഥാര്‍ത്ഥമായും തിരിച്ചറിയാന്‍ കഴിയും. എല്ലായ്പ്പോഴും പാപം ചെയ്തുകൊണ്ട് നാം ജീവിക്കുന്നു. വിവിധ കാരണങ്ങളാല്‍ എണ്ണമറ്റ പാപങ്ങള്‍ നാം ചെയ്യുന്നു. ഒരു പക്ഷെ നാം ബലഹീനര്‍ ആയതിനാലോ, അനേകം കുറവുകളുള്ളവരായതിനാലോ അത്യാഗ്രഹികളായതിനാലോ, അഥവാ വലിയ അധികാരമുള്ളവരായതിനാലോ പാപം ചെയ്യുന്നു. യേശുവിനെ തങ്ങളുടെ രക്ഷകനായി വിശ്വസിക്കുന്നവരുടെ ഇടയില്‍ തന്നെ പാപം ചെയ്യാത്തവര്‍ ആരുമില്ല.
ദൈവത്തില്‍ വിശ്വസിക്കുന്നു എങ്കിലും, ഇതുപോലെ എപ്പോഴും പാപം ചെയ്യുന്ന നമുക്ക്, ഈ പാപങ്ങളെല്ലാം കഴുകപ്പെട്ട് രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം യേശുക്രിസ്തുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കുകയാണ്. വെള്ളത്താലും രക്തത്താലും വന്ന ദൈവമാണവന്‍ (1 യോഹന്നാൻ 5: 6). ഹോമയാഗപീഠത്തിലെ യാഗവസ്തുവായി നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും അവന്‍ ഈ ഭൂമിയിലേക്കു വന്നു. ഈ യേശു സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളുടെ ശമ്പളം നല്കുകയും ചെയ്തിരിക്കെ വിശ്വാസത്തിലൂടെ പാപമോചനം നേടാതിരിക്കുന്നതെങ്ങനെ? നമ്മുടെ മശിഹ ആയ യേശുക്രിസ്തുവിന്‍റെ രക്ഷ നിമിത്തം വിശ്വാസത്തിലൂടെ നിങ്ങള്‍ക്കും എനിക്കും ഒരിക്കലായി നമ്മുടെ സകല പാപങ്ങളുടെയും മോചനം ലഭിക്കും.
നാം എല്ലായ്പ്പോഴും പാപം ചെയ്യുന്നു എങ്കിലും യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നു പൂര്‍ത്തീകരിച്ച സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും രക്ഷ നിമിത്തം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമുക്കു സ്വാതന്ത്ര്യം നേടാം. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ കര്‍ത്താവ് നമ്മുടെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്നു. ലോകത്തിന്‍റെ പാപങ്ങളെ കുരിശിലേക്ക് ചുമന്നു ക്രൂശിക്കപ്പെട്ടു, അതു വഴി പൂര്‍ണമായും നമ്മുടെ പാപങ്ങളില്‍ നിന്നും നാം വിടുവിക്കപ്പെടുന്നു. നമ്മുടെ പാപങ്ങള്‍ക്കായി സ്നാനപ്പെട്ടതിലൂടെയും തന്‍റെ ക്രൂശീകരണത്തിലൂടെ നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി വഹിച്ചതിലൂടെയും മരിച്ചവരില്‍ നിന്നും വീണ്ടും ഉയര്‍ത്തതിലൂടെയും ഈ സത്യം വിശ്വസിക്കുവാനായി അവന്‍ പൂര്‍ണമായും നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങള്‍ നിമിത്തം ഒഴിവാകാതെ നാം ശിക്ഷിക്കപ്പെടുമായിരുന്നു. എന്നാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ യേശു നല്കിയ രക്ഷയുടെ സനേഹവും കരുണയും നിമിത്തം നിങ്ങളും ഞാനും വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പാപങ്ങളില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്നതിലൂടെയാണ്, നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം വിടുവിക്കപ്പെട്ടിരിക്കുന്നത്. ഹോമയാഗപീഠം ഇതാണ് നമ്മെ കാണിക്കുന്നത്.
സമാഗമനകൂടാരത്തിനകത്ത് സകലവും മനോഹരമായിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷെ യഥാര്‍ത്ഥമായും പ്രകാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, തികച്ചും അപ്രതീക്ഷിതവും അലോസരപ്പെടുത്തുന്നതുമായ ഒരു കാഴ്ച നിങ്ങള്‍ കാണും. ഏതു സമയത്തും തീയും പുകയും വമിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ചതുരാകൃതിയിലുള്ള ഹോമയാഗപീഠമാണത്. ഈ താമ്രയാഗപീഠം പാപികള്‍ക്കായി കാത്തിരിക്കുന്നു. ഇതിന്‍റെ നീലം രക്തത്താല്‍ കുതിര്‍ന്നിരിക്കുന്നു. പാപത്തിന്‍റെ ശിക്ഷാവിധിക്കുള്ള സ്ഥലമാണിതെന്ന് ഏതൊരാള്‍ക്കും തിരിച്ചറിയാം. ഒരോ ദിവസവും യാഗമര്‍പ്പിക്കുന്ന സ്ഥലമാകയാല്‍ എരിയുന്ന മാംസത്തിന്‍റെയും വിറകിന്‍റെയും രൂക്ഷഗന്ധത്താല്‍ നിങ്ങള്‍ തളര്‍ന്നു പോകും.
ഹോമയാഗപീഠത്തിനു താഴെയായി രക്തം നദിപോലെ ഒഴുകുകയായിരിക്കും. യിസ്രായേല്യര്‍ പാപം ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ യാഗമൃഗത്തെ സമാഗമന കൂടാരത്തിലേക്ക് കൊണ്ടുവന്നു, തങ്ങളുടെ കൈവെപ്പിലൂടെ പാപങ്ങളെ അതിലേക്ക് കടത്തിവിട്ട് അതിന്‍റെ കഴുത്തറുത്ത്, രക്തമെടുത്ത്, ഈ രക്തത്തെ പുരോഹിതന്മാര്‍ക്ക് കൊടുക്കുന്നു. തുടര്‍ന്ന് പുരോഹിതന്മാര്‍ രക്തത്തെ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്നത് നിലത്തൊഴിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് അവര്‍ യാഗവസ്തുവിനെ കക്ഷണങ്ങളായി മുറിച്ച് അതിന്‍റെ വൃക്കകളും കൊഴുപ്പും ഉള്‍പ്പെടെ മാംസത്തെ ജാലത്തിന്മേല്‍ വച്ച് അതിനെ ദഹിപ്പിക്കുന്നു. രക്തമെടുക്കുമ്പോള്‍ തുടക്കത്തിലിത് ചുവന്ന നിറത്തിലൊഴുകുന്ന ദ്രാവകമായിരിക്കും. അല്പസമയത്തിനകം ഇത് കട്ടപിടിച്ച് ഒട്ടിപിടിക്കുന്ന തരത്തിലാകുന്നു. നിങ്ങള്‍ വാസ്തവമായും സമാഗമനകൂടാരത്തില്‍ കയറിയിട്ടുണ്ടായിരുന്നെങ്കില്‍ ഈ ഭയാനകമായ രക്തത്തെ നിങ്ങള്‍ കാണുമായിരുന്നു.
എപ്പോഴെല്ലാം യിസ്രായേല്‍ ജനം ദൈവകല്പനകളെ ലംഘിച്ചുവോ, യാഗപീഠത്തിലെ യാഗമൃഗങ്ങളെപ്പോലെ തങ്ങളും മരിക്കേണ്ടി വരുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്തുകൊണ്ട്? കാരണം അവരോട് ദൈവം തന്‍റെ ഉടമ്പടി ചെയ്തത് രക്തത്തിലൂടെയാണ്. “നിങ്ങള്‍ എന്‍റെ ന്യായപ്രമാണത്തെ പാലിച്ചാല്‍, നിങ്ങള്‍ എന്‍റെ ജനവും പുരോഹിത രാജത്വവും ആകും. എന്നാല്‍ ഇത് പാലിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, മരണത്തിന് നല്‍കപ്പെട്ട ഈ യാഗമൃഗങ്ങളെപ്പോലെ നിങ്ങളും മരിക്കും”. ഇങ്ങനെയാണ് രക്തത്തിലൂടെ ദൈവം തന്‍റെ ഉടമ്പടി സ്ഥാപിച്ചത്. അപ്രകാരം, തങ്ങള്‍ പാപം ചെയ്യുകയും ന്യായപ്രമാണത്തെ ലംഘിക്കുകയും ചെയ്താല്‍ അവര്‍ തങ്ങളുടെ രക്തം ചിന്തിക്കേണ്ടി വരുമെന്നത് യിസ്രായേല്‍ ജനം ഒരു വസ്തുതയായി അംഗീകരിച്ചിരുന്നു.
യിസ്രായേല്യര്‍ മാത്രമല്ല ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ പാപങ്ങള്‍ക്കായി യാഗരക്തം അര്‍പ്പിക്കണം എന്നത് ഒരു വസ്തുതയാണ്. ദൈവമുമ്പാകെ പാപമുള്ള ഒരുവന്‍റെ/ ഒരുവളുടെ ഹൃദയത്തില്‍ അത് എത്ര വലുതോ ചെറുതോ ആയാലും പാപത്തിന്‍റെ ഫലമായ ശിക്ഷാവിധി നേരിടണം എന്നാണ് ഇത് നമ്മെ കാണിക്കുന്നത്. ന്യായവിധിയുടെ ന്യായപ്രമാണം, “പാപത്തിന്‍റെ ശമ്പളം മരണം”, ദൈവമുമ്പാകെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എങ്കിലും ദൈവീക ന്യായവിധിയെ യഥാര്‍ത്ഥമായി ഭയപ്പെടുകയും അവന്‍റെ യാഗവ്യവസ്ഥയിലൂടെ വെളിപ്പെടുന്ന രക്ഷയുടെ ദൈവീക പ്രമാണത്തില്‍ തങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ അധികമില്ല.
പാപത്തിന്‍റെ ശമ്പളം മരണമായി ക്രമീകരിച്ചിരിക്കുന്ന ന്യായപ്രമാണം അനുസരിച്ച് യേശുക്രിസ്തു സമാഗമനകൂടാരത്തിലെ പ്രകാരവാതിലില്‍ വെളിപ്പെട്ടിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ്, നൂലുകളിലൂടെയും പിരിച്ച പഞ്ഞി നൂലുകളിലൂടെയും നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നാണ് ഹോമയാഗപീഠം നമ്മോടു പറയുന്നത്.
എല്ലായ്പ്പോഴും പാപം ചെയ്ത് ശിക്ഷാവിധിക്ക് അര്‍ഹരായ നമുക്കായി ക്രിസ്തു മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്ക് വരികയും യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ മാനവരാശിയുടെ സകല പാപങ്ങളും തന്‍റെമേല്‍ ചുമന്ന് ലോകത്തിന്‍റെ ഈ പാപങ്ങളെ കുരിശിലേക്ക് വഹിച്ച് ക്രൂശിക്കപ്പെട്ട് തന്‍റെ രക്തത്തെ ചിന്തി വലിയ കഷ്ടതയും വേദനയും സഹിച്ച്, തന്നെത്താന്‍ യാഗമായി അര്‍പ്പിച്ച് അതുവഴി സകല പാപങ്ങളില്‍ നിന്നും നിങ്ങളെയും എന്നെയും രക്ഷിച്ചു.
യേശുക്രിസ്തു തന്‍റെ സ്വന്തം ശരീരത്തെ യാഗമായി നല്‍കി നമ്മെ രക്ഷിച്ചതിനാലാണ് വിശ്വാസത്താല്‍ മറ്റൊരു തരത്തില്‍ തങ്ങളുടെ പാപം നിമിത്തം മരിക്കുകയല്ലാതെ വഴിയില്ലാതിരുന്ന നമുക്ക് യേശുക്രിസ്തു സ്നാനത്താല്‍ പാപങ്ങളൊക്കെയും വഹിച്ച് ക്രൂശില്‍ മരിച്ച്, വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ്, നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും വിടുവിച്ചത്.
നാം ഹോമയാഗപീഠങ്ങളെ കാണുമ്പോള്‍ ഈ വിശ്വാസത്തിലേക്കാണ് വരുന്നത്. യാഗപീഠത്തില്‍ എല്ലാസമയത്തും യാഗമര്‍പ്പിക്കപ്പെട്ടിരുന്നു എന്ന് കാണുന്ന നാം നമ്മുടെ ദൈനംദിന പാപങ്ങള്‍ നിമിത്തം നാം മരിക്കേണ്ടിയിരുന്നിടത്ത് നമ്മെ യാഗവസ്തു വാക്കാതെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മുടെ രക്ഷ പൂര്‍ത്തിയാക്കി എന്ന് നാം തിരിച്ചറിയുകയും വിശ്വസിക്കയും ചെയ്യുന്നു. സ്നാനപ്പെടുകയും കുരിശില്‍ തന്‍റെ രക്തം ചിന്തുകയും മരിച്ചവരില്‍ നിന്ന് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത് യേശു നമ്മെ രക്ഷിച്ചു.
ഇതിനാലാണ് യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ നിമിത്തം അവരെ ശിക്ഷിക്കാതെ അവരുടെ യാഗത്തെ പിതാവാം ദൈവം സ്വീകരിക്കുകയും അവരുടെ പാപങ്ങളെ ക്ഷമിക്കയും ചെയ്തത്. യിസ്രായേല്‍ ജനം കൈവയ്പ്പിലൂടെ തങ്ങളുടെ പാപത്തെ യാഗമൃഗത്തിലേക്ക് കടത്തിവിട്ട് അതിനെ കൊന്ന് അതിന്‍റെ രക്തവും, മാംസവും, കൊഴുപ്പും ദൈവത്തിന് അര്‍പ്പിക്കുമ്പോള്‍ അവരുടെ പാപം ക്ഷമിക്കപ്പെടും. ഈ യാഗാര്‍പ്പണത്തിലൂടെ നമ്മുടെ സകല പാപങ്ങളും അവന്‍ കഴുകി. ദൈവത്തിന്‍റെ കരുണയും സ്നേഹവുമല്ലാതെ മറ്റൊന്നുമല്ല ഇത്.
ദൈവം ന്യായപ്രമാണത്തിലൂടെ മാത്രമല്ല നമ്മോട് ഇടപ്പെടുന്നത്
ദൈവം നിങ്ങളെയും എന്നെയും യിസ്രായേലിലെ സകല ജനത്തെയും തന്‍റെ ന്യായപ്രമാണമനസുരിച്ച് വിധിച്ചിരുന്നെങ്കില്‍ ഈ ഭൂമിയില്‍ എത്രപേര്‍ ശേഷിക്കുമായിരുന്നു? ദൈവം തന്‍റെ ന്യായപ്രമാണം അനുസരിച്ച് മാത്രം അളക്കുകയും വിധിക്കുകയും ചെയ്തിരിക്കുന്നെങ്കില്‍ നമ്മളാരും ഒരു ദിനം പോലും ജീവിച്ചിരിക്കുമായിരുന്നില്ല. നമ്മില്‍ അനേകരും 24 മണിക്കൂര്‍പോലും പിടിച്ചു നില്‍ക്കാനാകാതെ ഏതാനും നിമിഷങ്ങള്‍ക്കകം മരിച്ചു വീണേനെ. നമ്മില്‍ ചിലര്‍ ഒരു മണിക്കൂറില്‍ മരിക്കുമ്പോള്‍ മറ്റു ചിലര്‍ 10 മണിക്കൂര്‍ പിടിച്ചിരിക്കും. പക്ഷേ ഈ വ്യത്യാസം അപ്രസക്തമാണ്. ഏതു രീതിയിലും നാം എല്ലാവരും മരിക്കേണ്ടവരാണ്. ഇപ്പോഴുള്ളതുപോലെ 60, 70, 80 അതിനപ്പുറം തങ്ങള്‍ക്ക് തോന്നുന്നതു പോലെ ജീവിക്കാന്‍ അറിയാമായിരുന്നില്ല. ക്ഷണ നേരത്തില്‍ എല്ലാവരും ന്യായം വിധിക്കപ്പെടുമായിരുന്നു.
ഇന്ന് പ്രഭാതത്തില്‍ എന്താണ് എന്ന് ഓര്‍ത്തു നോക്കൂ. കഴിഞ്ഞ രാത്രി മുഴുവന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് വന്ന നിങ്ങളുടെ മകന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുവാന്‍ ബദ്ധപ്പെടുന്നു. നിങ്ങളുടെ ഭാര്യ അവനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. രണ്ടുപേര്‍ക്കുമിടയില്‍ ഒരു വഴക്കുണ്ടാകുന്നു. തന്നെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് അമ്മയോട് കയര്‍ക്കുന്നു. നിങ്ങളുടെ ഭാര്യ മകന്‍ തന്നോടു കയര്‍ത്തതിനാല്‍ അവനെ വഴക്കു പറയുന്നു. അങ്ങനെ പ്രഭാതയുദ്ധം ആരംഭിക്കുന്നു. അവസാനം അമ്മയും മകനും ദൈവമുമ്പാകെ പാപം ചെയ്തവരായി അവശേഷിക്കുന്നു. ഈ പാപത്തിന് അവര്‍ ഇരുവരും ശിക്ഷിക്കപ്പെടേണം എന്നതിനാല്‍, അവര്‍ക്കിരുവര്‍ക്കും ഒരു ദിവസം പോലും പിടിച്ചു നില്‍ക്കാനാവില്ല.
പക്ഷെ ദൈവം തന്‍റെ നീതിയുള്ള ന്യായപ്രമാണത്തില്‍ കൂടി മാത്രമല്ല നമ്മോട് ഇടപ്പെടുന്നത്. “അവന്‍ നമ്മുടെ പാപങ്ങള്‍ക്കൊത്തവണ്ണം നമ്മോടു ചെയ്യുന്നില്ല. നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല” (സങ്കീ 103:10).
നീതിയുള്ള ന്യായപ്രമാണം അനുസരിച്ച് നമ്മെ വിധിക്കുന്നതിനുപകരം തന്‍റെ നീതിയുള്ള നിയമത്തെ പൂര്‍ത്തിയാക്കുന്ന യാഗാര്‍പ്പണത്തെ നമ്മുടെ സ്ഥാനത്ത് അവന്‍ ഒരുക്കി. കൈവപ്പിലൂടെ നമ്മുടെ പാപങ്ങളെ യാഗമൃഗത്തിലേക്ക് കടത്തിവിടുകയും നമ്മുടെ സ്വന്തം ജീവനുപകരം ഈ യാഗമൃഗത്തിന്‍റെ രക്തം അവനു നല്‍കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ജീവനു പകരം യാഗമൃഗത്തിന്‍റെ ജീവന്‍ ദൈവം സ്വീകരിച്ച് മാനവജാതിയുടെ സകല പാപങ്ങളും, നമ്മുടെതും യിസ്രായേല്യരുടെതും ഉള്‍പ്പെടെ ക്ഷമിക്കുകയും അവയില്‍ നിന്നെല്ലാം നമ്മെ രക്ഷിക്കയും, ചെയ്തതിലൂടെ നമ്മെ ജീവിക്കുവാന്‍ അവന്‍ അനുഭവിച്ചു. പാപങ്ങളില്‍ നിന്നും വിശ്വാസികളെ രക്ഷിച്ച് ദൈവം അവരെ തന്‍റെ സ്വന്തജനം ആക്കുന്നു. ഇങ്ങനെയാണ് യിസ്രായേല്‍ ജനത്തെ ദൈവരാജ്യത്തിലെ പുരോഹിതരായി ദൈവം മാറ്റിയത്.
ഇവിടെയുള്ള യാഗവസ്തു സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിനെ തന്നെയാണ്. നമ്മുടെ പാപം നിമിത്തം യേശുക്രിസ്തു ഈ യാഗമായിത്തീരുകയും പാപത്തിന്‍റെ ശിക്ഷാവിധി നേരിട്ട് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും തന്‍റെ മേല്‍ ചുമക്കുകയും രക്തം ചിന്തി കുരിശില്‍ മരിക്കുകയും ചെയ്തു. നമ്മുടെ പാപത്തില്‍ നിന്ന് നമ്മെ രക്ഷിക്കുവാനായി ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്ക് വരികയും തന്‍റെ സ്നാനത്തിലൂടെ ഒരു യാഗവസ്തുവായിത്തീരുകയും ചെയ്തത് എല്ലാം പിതാവിന്‍റെ ഹിതത്തോടു ഉള്ള അനുസരണം നിമിത്തമായിരുന്നു. യോഹന്നാനില്‍ നിന്നും പ്രാപിച്ച തന്‍റെ സ്നാനത്തിലൂടെ മാനവജാതിയുടെ പാപങ്ങളെ തന്‍റെ മേല്‍ചുമന്ന് ക്രൂശിക്കപ്പെട്ട്, രക്തം ചിന്തി, അതുവഴി തന്നെത്താന്‍ യാഗമായി അര്‍പ്പിച്ച് മരിക്കയും, മരണത്തില്‍ നിന്ന് ഉയര്‍ക്കയും ചെയ്തതിലൂടെ നിങ്ങളെയും എന്നെയും പൂര്‍ണ്ണമായി രക്ഷിച്ചു.
നമ്മുടെ സ്ഥാനത്ത് യേശു സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയര്‍ക്കയും ചെയ്തു എന്ന രക്ഷയുടെ വചനം നാം കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയം വളരെ ഉത്തേജിപ്പിക്കപ്പെടും. കാരണം പാപമില്ലാതിരുന്നവന്‍ നമുക്കു പകരമായി സകലപാപവും അവങ്കലേക്ക് കടത്തിവിട്ട സ്നാനത്തെയും ഈ പാപത്തിന്‍റെ ഫലമായി സകലവിധമായ പീഡനവും, കഷ്ടതയും, വേദനയും, പാടുകളും അവസാനം മരണവും അവന്‍ സ്വീകരിച്ചു എന്നറിയുമ്പോള്‍ ഇതിന്‍റെ ഒന്നാം സ്ഥാനത്തായിരിക്കേണ്ട നാം സന്തോഷിക്കും. അങ്ങനെ ക്രിസ്തു നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചിരിക്കെ ഈ സത്യത്തില്‍ വിശ്വസിക്കാതിരിക്കുന്നതിലും വലിയ പാതകം മറ്റൊന്നുമില്ല.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും പൂര്‍ത്തീകരിക്കപ്പെട്ട രക്ഷയില്‍ നാം തീര്‍ച്ചയായും വിശ്വസിക്കണം
യേശുക്രിസ്തു നമുക്കുവേണ്ടി തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെയും അവയുടെ ശിക്ഷയെയും വഹിച്ചപ്പോള്‍ നാം ശിക്ഷിക്കപ്പെടേണ്ട സ്ഥാനത്ത് എന്‍റെയും നിന്‍റെയും പാപപരിഹാരമായി യേശു യാഗമായിത്തീര്‍ന്നപ്പോള്‍, അതിനാല്‍ ദൈവത്തിന് നന്ദി പറയുവാനുള്ള വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം. പ്രേമകഥകളും, ജീവിത കഥകളും, അല്ലെങ്കില്‍ മറ്റുതരത്തിലുള്ള ഹൃദയസ്പര്‍ശിയായ സംഭവങ്ങളും ചിലരെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കുന്നുവെങ്കിലും ദൈവത്തിന്‍റെ വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹം ഉള്ളില്‍ വരുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ മഞ്ഞുകട്ടപോലെ തണുപ്പാകുന്നു. നമുക്കുവേണ്ടി സ്നാനമേല്‍ക്കയും ക്രൂശിക്കപ്പെടുകയും ചെയ്ത ദൈവത്തിന്‍റെ കൃപ വളരെ വലുതാണ്. ദൈവത്തിന്‍റെ വലിയ കൃപയെ മനസിലാക്കി നന്ദിയര്‍പ്പിക്കാത്ത മൃഗതുല്യരായ മനുഷ്യര്‍ ഇന്നുമുണ്ട്.
ദൈവപുത്രനായ യേശു ഭൂമിയിലേക്ക് വരികയും സ്വയം ത്യജിച്ച് നമുക്കുവേണ്ടി യാഗമായും മാറി. സ്നാനത്തിലൂടെയും ക്രൂശികരണത്തിലൂടെയും യേശുക്രിസ്തു നമ്മുടെ പാപമൊക്കെയും സ്വീകരിച്ചു. യേശുക്രിസ്തു നമുക്കുവേണ്ടി ചെകിടത്തടിയേല്‍ക്കയും നഗ്നനാക്കപ്പെടുകയും പീഡനമേല്‍ക്കയും ചെയ്തു. ഇപ്രകാരമാണ് അവന്‍ നമ്മെ രക്ഷിച്ചത്. ഈ സത്യം വിശ്വസിക്കുന്നതിലൂടെ നാം ദൈവമക്കളാകുന്നു. ഈകൃപ അനിര്‍വചനീയവും പ്രചോദനാത്മകവുമാണ്. നമുക്ക് രക്ഷ നല്കിയ യേശുവിന്‍റെ കൃപ എത്ര തന്നെ കേട്ടിട്ടും വിശ്വസിക്കാത്ത ജനത്തെയോര്‍ത്ത് എന്‍റെ ഹൃദയം ആഴമായി വേദനിക്കുന്നു.
അതിനാലാണ് യേശു ഭൂമിയില്‍ വന്നതും സ്നാനം സ്വീകരിച്ചതും, തന്നെത്താന്‍ യാഗമായി സൃഷ്ടിക്കപ്പെട്ടതും. അതിനായി (യെശയ്യാവ് 53:5) പറയുന്നു. “എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെ മേലായി അവന്‍റെ അടിപ്പിണരുകളാല്‍ സൗഖ്യം വന്നുമിരിക്കുന്നു”.
നമ്മുടെ ജീവിതത്തിലുടനീളം നാം പാപം ചെയ്യുന്നു. നമ്മുടെ കര്‍ത്താവ് തന്‍റെ സ്വര്‍ഗരാജ്യം വെടിഞ്ഞു ഭൂമിയിലേക്ക് വന്ന് ശിക്ഷ ഒഴിവാക്കാനാവാത്ത പാപികളായ നമ്മുടെ പാപം ഏറ്റെടുത്ത് നമ്മുടെ രക്ഷയ്ക്കായി സ്വര്‍ഗം വെടിഞ്ഞ് ഭൂമിയിലേക്ക് വന്ന്, യോഹന്നാന്‍ സ്നാപകന്‍റെ മുന്നില്‍ തല വണങ്ങി സ്നാനം ഏറ്റ്, നമ്മുടെ സകലപാപങ്ങളും ഏറ്റ് കുരിശോളം കഷ്ടത സഹിച്ച്, തന്‍റെ ഹൃദയത്തിലെ രക്തം നിലത്തിലേക്ക് ചിന്തി, മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്, നമുക്കു വേണ്ടി ത്യാഗര്‍പ്പണബലിയായി, നമ്മുടെ രക്ഷയുടെ സത്യദൈവമായി മാറി.
ഈ യഥാര്‍ത്ഥ്യം നിങ്ങള്‍ ആഴമായി ചിന്തിച്ച് നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടോ? ജനങ്ങളെ പാപത്തില്‍ നിന്നും മോചിക്കുന്നതിന് വേണ്ടി യേശു ക്രിസ്തു ജഡം ധരിച്ച് മനുഷ്യനായി ഭൂമിയില്‍ വന്ന്, സ്നാനം ഏല്‍ക്കുകയും ക്രൂശിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഇത് നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങളുടെ ഹൃദയത്തില്‍ പ്രചോദനം ആയിരിക്കയും വേണം. നാം നരകയോഗ്യരായിരുന്നുവെന്ന യഥാര്‍ത്ഥ്യം മനസിലാക്കിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ വലിയ രക്ഷയെക്കുറിച്ച് ആഴമായി ചിന്തിക്കയും ദൈവത്തിന് നന്ദിയര്‍പ്പിക്കയും ചെയ്യുമായിരുന്നു. ഈ രക്ഷ നേടണമെങ്കില്‍ നാം യേശുക്രിസ്തുവില്‍ വിശ്വസിക്കയും അവിടുത്തെ ജനമായി മാറുകയും ചെയ്യാതെ മറ്റു വഴികളൊന്നുമില്ല. അവിടുന്ന് ഭൂമിയില്‍ നമ്മെ അന്വേഷിച്ച് വന്നതും സ്നാനമേറ്റതും കുരിശില്‍ മരിച്ചതും മൂന്നാം നാള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതും എന്‍റെയും നിന്‍റെയും പാപമോചനത്തിന് വേണ്ടിയാണ്.
യേശുവിന്‍റെ ഈ ത്യാഗാര്‍പ്പണം ഇല്ലായിരുന്നെങ്കില്‍ നമുക്ക് എങ്ങനെ രക്ഷ പ്രാപിക്കുവാന്‍ കഴിയും? നമുക്ക് ഒരിക്കലും കഴിയുമായിരുന്നില്ല. യേശുവിന്‍റെ സ്നാനവും കുരിശിലെ രക്തവും ഇല്ലായിരുന്നെങ്കില്‍, സമാഗമനകൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പു നൂലുകളും പിരിച്ച പഞ്ഞിനൂലും ഇല്ലായിരുന്നെങ്കില്‍, രക്ഷയെന്നത് നമുക്ക് ഒരു വേനല്‍ക്കാല ദിവാസ്വപ്നം മാത്രമാകുമായിരുന്നു. അവന്‍റെ യാഗമില്ലായിരുന്നെങ്കില്‍, നാം ഒരിക്കലും നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷയില്‍ നിന്നും മോചനം നേടാനാകാതെ നിത്യനരകത്തീയിലേക്കു തള്ളപ്പെട്ട് നിത്യദണ്ഡനം സഹിച്ചേനേ. എന്നിട്ടും പഴയനിയമത്തിലെ യാഗവസ്തു പോലെ യേശുക്രിസ്തു നമുക്കു പകരം യാഗമായിത്തീര്‍ന്ന്, നമ്മെ രക്ഷിച്ചു.
പുതിയ നിയമത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട നീല, ധൂമ്രം, ചുവപ്പു നൂലുകളിലെ രക്ഷ
എന്‍റെ പ്രിയ വായനക്കാരെ, സമാഗമനകൂടാരത്തില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പു നൂലുകളുടെയും പഞ്ഞിനൂലിന്‍റെയും സത്യം ഒരിക്കലും മറന്നു പോകരുത്. ഈ പഞ്ഞിനൂലെന്നത് പുതിയ പഴയ നിയമത്തിലെ വചനങ്ങളാണ്. നമ്മുടെ രക്ഷകനായി താന്‍ തന്നെ വരുമെന്ന് അനേകം വര്‍ഷങ്ങള്‍ക്കുമുമ്പേ നല്കിയ വചനം; ആ ഉറപ്പിന്‍പ്രകാരം യേശു നമ്മുടെ പാപങ്ങള്‍ നീക്കാന്‍ ഭൂമിയില്‍ വന്നു. നീല നൂല്‍ പറയുന്നത് യേശു ഭൂമിയില്‍ വന്ന്, സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളും ഏറ്റെടുത്തു എന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മെ പാപങ്ങളില്‍ നിന്നും വീണ്ടെടുക്കുന്നതിനും ന്യായവിധിയില്‍ നിന്ന് രക്ഷിക്കുന്നതിനും വേണ്ടി വാഗ്ദത്ത പ്രകാരം അവന്‍ സ്നാനം എടുത്തു. നമ്മുടെ പാപവും ഈ ലോകത്തിലെ ഓരോരുത്തരുടെയും പാപവും ഏറ്റെടുക്കുവാനായി അവന്‍ യോഹന്നാനാല്‍ സ്നാനമേറ്റു. ഇതു നാം മറന്നുപോകരുത്. കാരണം ലോകത്തിന്‍റെ പാപത്തെ മുഴുവന്‍ ഏറ്റു വാങ്ങി യേശു നമ്മുടെ യാഗബലിയായി വന്ന് നമ്മുടെ പാപങ്ങളെല്ലാം സ്നാനത്തിലൂടെ സ്വീകരിച്ചുവെന്നത് മറന്നുപോയാല്‍ നമുക്ക് രക്ഷ ഉണ്ടാകില്ലായിരുന്നു.
നമുക്ക് തന്നെ പ്രാധാന്യം അര്‍പ്പിക്കുന്ന രീതിയിലാണ് ഈ ലോകത്തില്‍ നാം പലപ്പോഴും ജീവിക്കുന്നത്. മറ്റുള്ളവരെ പുകഴ്ത്തിപ്പറയുന്നത് ഇഷ്ടമില്ലായെങ്കിലും ആത്മപ്രശംസ ഇഷ്ടപ്പെടുന്നതാണ് ജനഹൃദയം. എന്നാല്‍ ഞാന്‍ എന്നെ കുറിച്ചല്ല മറ്റൊരുവനെ കുറിച്ച് പ്രശംസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. നീല, ധ്രുവം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും യേശു എന്നെ രക്ഷിച്ചതിനാലുള്ള നന്ദി സൂചകമായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാല്‍ യേശുവിനെക്കുറിച്ച് പ്രശംസിക്കുവാനായി ഞാന്‍ വന്നു. ഇപ്പോള്‍ യേശു ഈ ഭൂമിയിലേക്ക് നമ്മുടെ പാപങ്ങളെ കഴുകിക്കളയാനായി വന്നുവെന്നും സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളും അവന്‍ ചുമന്നുവെന്നും തന്‍റെ സ്നാനത്തിന്‍റെ പേരില്‍ യേശു ക്രൂശിക്കപ്പെട്ടുവെന്നും സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ യേശുവിനെ പുകഴ്ത്തും. ഇപ്രകാരമാണ് കര്‍ത്താവ് നമ്മെ രക്ഷിച്ചത്. ഈ സത്യത്തെ പ്രശംസിക്കുവാനും പ്രസംഗിക്കുവാനും സകല മഹത്വവും ദൈവത്തിനു നല്‍കുവാനും ഞാന്‍ ഒരിക്കലും മറക്കാറില്ല.
എങ്കിലും യേശുവില്‍ വിശ്വാസമുള്ള അനേകര്‍ അവന്‍റെ സ്നാനത്തെ ഒഴിവാക്കിക്കൊണ്ട് പ്രസംഗിക്കാറുണ്ട്, അഥവാ അവന്‍റെ നാമം കടം എടുത്തുകൊണ്ട് സ്വയം പ്രശംസിക്കാറുണ്ട്. തനിക്കു ഒരു മാസം കഴിയുവാന്‍ വെറും 300 ഡോളര്‍ മതി എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ ഉപദേശകന്‍ ഉണ്ടായിരുന്നു. ഇത് എന്തോ വലിയ കാര്യം എന്നപ്പോലെ തനിക്ക് ഒരു മാസത്തേക്ക് 300 ഡോളര്‍ മാത്രം മതി എന്നും തന്‍റെ അനുയായികള്‍ പണം നല്കും എന്നതിനാല്‍ യാത്രാവേളകളില്‍ പോലും താന്‍ പണമൊന്നും കൈയില്‍ വയ്ക്കാറില്ലെന്നും അയാള്‍ പൊങ്ങച്ചം പറഞ്ഞു വന്നു. അപ്പോള്‍ വിശ്വാസികളുടെ പണം എന്താ പണമല്ലേ? തന്‍റെ സ്വന്തം പണം മാത്രമേ കണക്കില്‍ വരികയുള്ളോ? തനിക്കുവേണ്ടി മറ്റുള്ളവര്‍ ചിലവാക്കുന്നത് കണക്കിലെവിടെയും ഇല്ല. തനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ “ദൈവമേ, എന്‍റെ യാത്രാ ചെലവ് നോക്കിക്കൊള്ളണമേ, ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ” എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുകയെന്നും ഈ ക്രിസ്ത്രീയ നേതാവ് അവകാശപ്പെട്ടു. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ട് ധാരാളം പണം നല്‍കും എന്നും അദ്ദേഹം സാക്ഷീകരിച്ചു. ഇവയെല്ലാം പ്രശംസനീയമായ കാര്യങ്ങളാണെന്ന രീതിയില്‍ പറയുന്ന ഇത്തരക്കാരെ കാണുമ്പോള്‍ നിങ്ങളുടെ മനസ്സിലെ ചിന്ത എന്തായിരിക്കും?
മത്തായി 3:13-17 പറയുന്നു “അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്കു ആവശ്യം: പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്ന പോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു; ഇവന്‍ “എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി”. യേശു സ്നാനപ്പെട്ടപ്പോള്‍ എന്തു സംഭവിച്ചു എന്നാണ് ഈ വേദഭാഗം വിശദീകരിക്കുന്നത്. യോര്‍ദ്ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനില്‍ നിന്നും യേശു സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗ കവാടം തുറക്കപ്പെടുകയും പിതാവായ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുകയും ചെയ്തു. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി”. സ്നാപക യോഹന്നാന്‍ ആ സമയത്ത് സ്തബ്ധനായി നിന്നു.
ഈ യോര്‍ദ്ദാന്‍ നദിയില്‍ രണ്ടുതവണ യോഹന്നാന്‍ സ്നാപകന്‍ അത്ഭുതപ്പെട്ടു നിന്നു. യേശു തന്നില്‍ നിന്നും സ്നാനമെടുക്കുവാനായി വരുന്നത് കണ്ടപ്പോഴാണ് ആദ്യം അവന്‍ അത്ഭുതപ്പെട്ടത്. യേശുവിനെ സ്നാനപ്പെടുത്തിയതിനുശേഷം സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെട്ട് “ഇവനെന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന ദൈവപിതാവിന്‍റെ ശബ്ദം കേട്ടപ്പോഴാണ് വീണ്ടും അവന്‍ അത്ഭുത സ്തബ്ധനായത്.
ഈ യോഹന്നാന്‍ സ്നാപകനാല്‍ യേശു സ്നാനപ്പെടാനുള്ള കാരണം എന്തായിരുന്നു? മത്തായി 3:15 ഇതിന്‍റെ ഉത്തരം നല്‍കുന്നു. 15, 16 വാക്യങ്ങള്‍ നമുക്ക് വീണ്ടും വായിക്കാം. “യേശു അവനോടു: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാല്‍ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്ന പോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നതു അവന്‍ കണ്ടു.”
മത്തായി 3:15 യേശു യോഹന്നാനാല്‍ സ്നാനപ്പെട്ടതിന്‍റെ കാരണം നമ്മോടു പറയുന്നു. യേശു സ്വര്‍ഗ്ഗരാജ്യത്തിലെ മഹാപുരോഹിതനും ദൈവത്തിന്‍റെ ഏകപുത്രനും ആയിരുന്നുവെങ്കിലും അവന്‍റെ ജനമായ നമ്മെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി ഈ ഭൂമിയിലേക്കു വന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ പാപങ്ങളുടെ ശമ്പളം നല്‍കുവാനായി ഈ ഭൂമിയിലേക്ക് വന്ന് പാപങ്ങളെ തന്‍റെ മേല്‍ ചുമന്ന് നമ്മുടെ സ്ഥാനത്ത് യാഗമാക്കപ്പെട്ടു. ഇതിനാലാണ് യേശു യോഹന്നാനില്‍ നിന്നു സ്നാനം ആവശ്യപ്പെട്ടത്.
പക്ഷെ മറ്റാരുമല്ലാതെ യോഹന്നാന്‍ സ്നാപകന്‍ തന്നെ യേശുവിനെ സ്നാനപ്പെടുത്തുവാന്‍ കാരണം എന്താണ്? കാരണം സ്ത്രീകളില്‍ നിന്നും ജനിച്ചതില്‍ ഏറ്റവും വലിയവനായ യോഹന്നാന്‍ സ്നാപകന്‍ മാനവജാതിയുടെ പ്രതിനിധിയായിരുന്നു. മത്തായി 11:11 പറയുന്നു, “സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല.”; പഴയനിയമത്തിലെ മലാഖി പുസ്തകത്തില്‍ പ്രവചിക്കപ്പെട്ട ദൈവദാസനായിരുന്നു സ്നാപകയോഹന്നാന്‍. “യഹോവയുടെ വലുതും .ഭയങ്കരവുമായ നാള്‍ വരുന്നതിനു മുന്‍പെ ഞാന്‍ നിങ്ങള്‍ക്കു ഏലിയാ പ്രവാചകനെ അയക്കും” (മലാഖി 4:5). ദൈവം അയക്കാമെന്നു വാഗ്ദത്തം ചെയ്ത ഈ ഏലിയാവ് തന്നെയാണ് യോഹന്നാന്‍ സ്നാപകന്‍.
എന്തിനാണ് ദൈവം സ്നാപകയോഹന്നാനെ ഏലിയാവ് എന്നു വിളിച്ചത്? യിസ്രായേല്യരുടെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് മടക്കി കൊണ്ടു വന്ന ഒരു പ്രാവാചകനായിരുന്നു ഏലിയാവ്. അക്കാലത്ത് യിസ്രായേല്‍ ജനം ബാലിനെ തങ്ങളുടെ ദൈവമായി ആരാധിച്ചിരുന്നു. എന്നാല്‍ സത്യദൈവം ബാലാണോ യഹോവയാണോ എന്ന് ഏലിയാവ് അവര്‍ക്ക് കാണിച്ചു കൊടുത്തു. തന്‍റെ വിശ്വാസത്തിലൂടെയും യാഗാര്‍പ്പണത്തിലൂടെയും ജീവിക്കുന്ന ദൈവം ആരാണെന്ന് യിസ്രായേല്‍ ജനത്തിന് തെളിയിച്ചു കൊടുത്ത പ്രവാചകനാണദ്ദേഹം. അതുവഴി വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവരെ സത്യ ദൈവത്തിലേക്ക് മടക്കി കൊണ്ടു വന്നു. ഇതിനാലാണ് പഴയ നിയമത്തിന്‍റെ അവസാനം ഞാന്‍ നിങ്ങള്‍ക്കായി ഏലിയാവിനെ അയക്കും എന്നു ദൈവം വാഗ്ദത്തം ചെയ്തത്. ദൈവസാദ്യശ്യത്തില്‍ സൃഷ്ടിപ്പെട്ട സകല ജനങ്ങളും വിഗ്രഹാരാധനയിലും സാത്താന്യ ആരാധനയിലേക്കും തെറ്റിപ്പോയതിനാല്‍, അവരെ ദൈവത്തിലേക്ക് മടക്കി വരുത്തുവാനായി തന്‍റെ വേലക്കാരനെ അയക്കുമെന്ന് ദൈവം പറഞ്ഞു. അങ്ങനെ വന്നവനായിരുന്നു സ്നാപകയോഹന്നാന്‍.
മത്തായി 11:13-14 പറയുന്നു, “സകലപ്രവാചകന്‍മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു. നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവ് അവന്‍ തന്നേ.” 11-12 വാക്യങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു. ബലാല്ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു”.
“സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല” എന്ന് ഇവിടെ പറയുമ്പോള്‍ സകല മാനവജാതിയുടെയും പ്രതിനിധിയായി ദൈവം സ്നാപകയോഹന്നാനെ എഴുന്നേല്പിച്ചു എന്നാണിതിനര്‍ത്ഥം. യേശുവിന്‍റെ ജനനത്തിനും ആറുമാസം മുന്‍പ് സ്നാപകയോഹന്നാന്‍ ഈ ഭൂമിയില്‍ ജനിക്കുവാന്‍ ദൈവം ഇടയാക്കി. പഴയനിയമത്തിലെ അവസാന പുരോഹിതനും പ്രവാചകനും ആയി ദൈവം അവനെ ഒരുക്കി. ആകയാല്‍ ഈ ഭൂമിയിലെ മഹാപുരോഹിതനായ സ്നാപകയോഹന്നാന്‍ യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുകയും മാനവജാതിയുടെ സകല പാപങ്ങളും അവങ്കലേക്ക് കടത്തി വിടുകയും ചെയ്തു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്നാപകയോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തിയത്, ലോകത്തിന്‍റെ പാപങ്ങളെ കടത്തി വിടാനായിരുന്നു. യേശുക്രിസ്തു യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനപ്പെട്ടതിന്‍റെ കാരണം അതിലൂടെ മാനവജാതിയുടെ സകലപാപവും തന്‍റെ മേല്‍ ചുമക്കുക എന്നതായിരുന്നു.
ഇതിനാലാണ് മത്തായി 3:15-ല്‍ “ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം.” എന്നു യേശു പറഞ്ഞത്. കാരണം ലോകത്തിന്‍റെ സകലപാപങ്ങളും സ്വീകരിക്കുവാനായി സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടെങ്കില്‍ മാത്രമേ സകലനീതിയും നിവര്‍ത്തിക്കാന്‍ യേശുവിനു കഴിയുകയുള്ളൂ. ഇതിനെ ഉചിതം എന്നാണ് യേശു പറഞ്ഞത്.
ഈ രീതിയില്‍ പാപികളെ രക്ഷിച്ച നമ്മുടെ കര്‍ത്താവ്
പഴയനിയമത്തില്‍ കൈവയ്പ്പിന് സദൃശ്യമായതാണ് യേശു യോഹന്നാനില്‍ നിന്ന് സ്വീകരിച്ച ഈ സ്നാനം. മറ്റൊരുതരത്തില്‍ പഴയനിയമകാലത്ത് ഒരുവന്‍റെ പാപം യാഗമൃഗത്തിലേക്ക് കടത്തി വിടാനായി ഹോമയാഗപീഠത്തിനു മുമ്പായി നടത്തിയ കൈവയ്പ്പായിരുന്നു ഇത്. ഈ ഭൂമിയിലേക്ക് വന്ന് സ്നാനമേറ്റതിലൂടെ കൈവയ്പ്പിന്‍റെ വാഗ്ദത്തം യേശു പൂര്‍ത്തീകരിച്ചു. യാഗമൃഗത്തിന്മേല്‍ പാപികള്‍ തങ്ങളുടെ കൈ വയ്ക്കുമ്പോള്‍ പാപങ്ങളെ കടത്തിവിട്ടുള്ള ദൈനംദിന യാഗങ്ങളും യാഗമൃഗത്തിന്‍റെ തലയില്‍ മഹാപുരോഹിതന്‍ കൈ വയ്ക്കുന്നതിലൂടെ യിസ്രായേല്‍ ജനത്തിന്‍റെ ഒരു വര്‍ഷത്തെ മുഴുവന്‍ പാപങ്ങളും കടത്തിവിട്ടുകൊണ്ട് മഹാപാപപരിഹാരദിനമായ 7-മത്തെ മാസം 10-ആം തിയതി നല്‍കിയിരുന്ന വാര്‍ഷികയാഗത്തിന്‍റെയും വാഗ്ദത്തമാണ് ഇതുവഴി പൂര്‍ത്തിയായത്.
പഴയനിയമത്തിലെ കൈവയ്പ്പിനെപ്പോലെ യേശു സ്നാനത്തിലൂടെ സകല പാപവും ഏറ്റെടുത്തതിനാല്‍, ഈ പാപങ്ങളെ കഴുകി നാം യാഗമായിത്തീരേണ്ട സ്ഥലത്ത് അവന്‍ സ്നാനത്തിലൂടെ നമ്മുടെ ശിക്ഷാവിധി ഏറ്റുവാങ്ങി യാഗമായിത്തീര്‍ന്നു. ഇങ്ങനെയാണ് നമ്മുടെ രക്ഷയുടെ സത്യ ദൈവമായി യേശുക്രിസ്തു മാറിയത്.
ആകയാല്‍, നമ്മുടെ പാപങ്ങള്‍ നിമിത്തം സുനിശ്ചിതമായ മരണവും ശിക്ഷാവിധിയും നേരിടുകയല്ലാതെ അതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല എന്ന് നാം വാസ്തവമായും അംഗീകരിക്കണം. നാം തീര്‍ച്ചയായും അത് മനസ്സിലാക്കുകയും അനുഭവിക്കയും വേണം. നമ്മുടെ പാപങ്ങളെ മോചിപ്പിക്കാനായാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു ഭൂമിയില്‍ വന്ന്, സ്നാനമേറ്റ്, ക്രൂശില്‍ യാഗമായത് എന്ന് നാം തീര്‍ച്ചയായും മനസിലാക്കണം. തന്‍റെ സ്നാനം, ക്രൂശീകരണം,പുനരുത്ഥാനം എന്നീ രക്ഷാപ്രവൃത്തികളിലൂടെ യേശുക്രിസ്തു നമ്മുടെ സകലപാപങ്ങളും കഴുകി നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചു. യേശു നമുക്ക് രക്ഷ ദാനം നല്‍കിയെന്നും നാം വിശ്വസിക്കണം. നമ്മുടെ രക്ഷ അവന്‍ പൂര്‍ത്തീകരിക്കുകയും പൂര്‍ത്തിയായ രക്ഷ അവന്‍റെ ദാനമായി നല്‍കുകയും ചെയ്തു. യേശു സകലനീതിയും പൂര്‍ത്തീകരിച്ചിരിക്കയാല്‍ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവന്‍/അവള്‍ ആരായാലും സത്യമായി രക്ഷ പ്രാപിക്കും.
ഇതു നമ്മെ ബോധ്യപ്പെടുത്താനായി സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ അവിടെ നീല, ധൂമ്രം, ചുവപ്പ്, നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തിരിക്കുന്നു. സമാഗമനകൂടാരത്തിന്‍റെ പ്രാകാര വാതില്‍ തുറന്ന് അകത്തു കടക്കുമ്പോള്‍ നാം ആദ്യംതന്നെ ഹോമയാഗപീഠം കാണുന്നതിനും കാരണമിതാണ്. ഹോമയാഗപീഠത്തില്‍ നാം അര്‍പ്പിക്കുന്ന യാഗങ്ങള്‍ യേശുക്രിസ്തു നമുക്ക് നല്‍കിയ രക്ഷാമാര്‍ഗത്തിന്‍റെ ഒരു നിഴലാണ്. ഹോമയാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്ന യാഗമൃഗങ്ങള്‍ കൈവയ്പ്പിലൂടെ പാപികളുടെ അകൃത്യങ്ങള്‍ തങ്ങളുടെ മേല്‍ ചുമന്ന് പാപികളുടെ സ്ഥാനത്ത് രക്തം ചിന്തി മരിക്കുന്നു. യാഗമൃഗങ്ങളുടെ രക്തം യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ തളിക്കുകയും ശേഷിക്കുന്നത് നിലത്ത് ഒഴിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യാഗമൃഗങ്ങളുടെ മാംസവും കൊഴുപ്പും യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിക്കുന്നു. ഇതാണ് ദൈവത്തിന് അര്‍പ്പിക്കുന്ന യാഗത്തിന്‍റെ രീതി. ഇത്തരത്തിലുള്ള യാഗത്തിന്‍റെ ഈ ഘടകങ്ങള്‍ യേശുക്രിസ്തു നമ്മുടെ രക്ഷകനായി മാറിയ രീതിക്ക് തികച്ചും സമാനമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ രീതിയില്‍ യേശു ഭൂമിയില്‍ വന്ന് നമ്മെ രക്ഷിക്കുമെന്ന് ദൈവം കാണിച്ചു.
ഹോമയാഗപീഠത്തില്‍ നല്‍കപ്പെടുന്ന യാഗമൃഗങ്ങളുടെ തലയില്‍ പാപികളുടെ കൈകള്‍ തീര്‍ച്ചയായും വയ്ക്കണം. ഇതിനാലാണ് സമാഗമനകൂടാരം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മോടു പറയുന്നത്. ഈ ഭൂമിയിലേക്ക് വന്ന് മാനവജാതിയുടെ പാപത്തെ തന്‍റെ മേല്‍ ചുമക്കുവാനായി യേശു ക്രിസ്തു സ്നാനമേറ്റു. പിതാവാം ദൈവത്തിനു മുമ്പാകെ ലോകത്തിലെ സകല പാപികള്‍ക്കും വേണ്ടി യാഗവസ്തുവായിത്തീരുവാന്‍ രക്ഷയുടെ മറുരൂപമായ സ്നാനം ക്രിസ്തു സ്വീകരിച്ചു.
ഈ സമാഗമനകൂടാരത്തിലൂടെ വ്യക്തമായ വിശ്വാസം നമുക്ക് ലഭിച്ചിരിക്കുന്നു. മഹാപാപപരിഹാര ദിവസം മഹാപുരോഹിതന്‍റെ കൈവയ്പ്പിലൂടെ യിസ്രായേല്യരുടെ മുഴുവന്‍ പാപവും യാഗമൃഗം സ്വീകരിച്ചതു പോലെ അവരുടെ പാപങ്ങള്‍ എല്ലാം അവയുടെ മേല്‍ കടത്തിവിടപ്പെട്ടതിനാല്‍ അവ യാഗം അര്‍പ്പിക്കപ്പെട്ടു (ലേവ്യ.16). നമ്മുടെ പാപങ്ങളെയെല്ലാം തന്‍റെ മേല്‍ ചുമക്കുവാനും ഈ പാപങ്ങള്‍ക്കായി സ്വയം യാഗവസ്തു ആകുവാനും യേശു ക്രിസ്തു ഭൂമിയിലേക്ക് വന്നു. അങ്ങനെ നമ്മെ സകല പാപങ്ങളില്‍ നിന്നും ന്യായവിധിയില്‍ നിന്നും അവന്‍ രക്ഷിച്ചു. ആ രക്ഷയുടെ സ്നേഹം നാം പൂര്‍ണമായും വിശ്വസിക്കണം. ഇതില്‍ വിശ്വസിക്കുന്നതിലൂടെയാണ് ദൈവം നമുക്ക് നല്‍കിയ രക്ഷാസ്നേഹത്തിന്‍റെ കടം ദൈവസന്നിധിയില്‍ അടച്ചുതീര്‍ക്കാന്‍ കഴിയുകയുള്ളൂ.
സമാഗമനകൂടാരത്തെ കുറിച്ച് ഒരുവന് എത്ര അറിവുണ്ടായിരുന്നാലും അവനോ/ അവളോ അതില്‍ വിശ്വസിച്ചില്ലെങ്കില്‍ അതില്‍ ഒരു ഉപയോഗവുമില്ല. അതുപോലെ യേശുക്രിസ്തു എടുത്ത സ്നാനം എത്രവിലയേറിതാണെന്ന് നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം. സമാഗമന കൂടാരത്തിന് മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നു. അവ നിര്‍മ്മിച്ചിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടും ആയിരുന്നു. അറിവില്ലായ്മ കാരണം ജനം വാതിലുകളെ പലവിധമായ രീതിയിലാണ് കണ്ടിരുന്നത്.
വാതിലിന്‍റെ നൂലുകളുടെ ക്രമം അനുസരിച്ച് ആദ്യം നീല, ധൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂല്‍ എന്നിങ്ങനെയായിരുന്നു നെയ്തെടുക്കേണ്ടത്. ദൈവം യിസ്രായേല്‍ ജനത്തിന് പഴയനിയമത്തിലൂടെ പറഞ്ഞതില്‍ പ്രകാരമാണ് വാതിലുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
വാതിലുകള്‍ ഈ രീതിയില്‍ നിര്‍മ്മിച്ചതിന് ഒരു കാരണം ഉണ്ട്. യേശു ലോകജനതയുടെ രക്ഷകനായി കന്യാമറിയത്തിലൂടെ ജഡമായി ഭൂമിയില്‍ ജനിച്ചു. എങ്കിലും നമ്മുടെ പാപങ്ങള്‍ ചുമക്കുവാനായി ഒന്നാമത് യേശു സ്നാനമേറ്റില്ല എങ്കില്‍ നമ്മുടെ യഥാര്‍ത്ഥ രക്ഷകനാകില്ലായിരുന്നു. അവന്‍ സ്നാനപ്പെട്ടില്ലായിരുന്നെങ്കില്‍ അവന് ക്രൂശിതനാകുവാനോ, കുരിശില്‍ മരിക്കുവാനോ കഴിയില്ലായിരുന്നു. അപ്രകാരം നീലനൂല്‍ ആദ്യം നെയ്യണം. അതിന്‍റെ ആപേക്ഷിക പ്രാധാന്യവും നിര്‍ണ്ണായകമാണ്.
നാം ആരില്‍ വിശ്വസിക്കണം?
അതിനാല്‍ നാം തീര്‍ച്ചയായും നമ്മെ പാപങ്ങളില്‍ നിന്ന് രക്ഷിച്ച യേശുക്രിസ്തുവില്‍ വിശ്വസിക്കണം. നമ്മുടെ രക്ഷകനായ, ദൈവപുത്രനായ, യേശുക്രിസ്തു നല്‍കിയ രക്ഷയില്‍ നാം വിശ്വസിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായും വീണ്ടും ജനിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. എപ്പോഴാണോ ദൈവപുത്രനെ നമ്മുടെ രക്ഷയുടെ ദൈവമായി വിശ്വസിക്കുന്നത്, യേശുവിന്‍റെ രക്ഷ, യേശു ഭൂമിയിലേക്കു വന്നു, നമുക്കുവേണ്ടി സ്നാനത്തിലൂടെ ഒരിക്കലായി പാപങ്ങളെയൊക്കെ അവന്‍ ചുമന്നുമാറ്റി, നമ്മുടെ ശിക്ഷാവിധി അവന്‍ ക്രൂശില്‍ ഏറ്റുവാങ്ങി എന്നു വിശ്വസിക്കുമ്പോള്‍ നമുക്ക് ശരിയായ രക്ഷയെ ലഭിക്കും.
യേശുക്രിസ്തുവിന് തന്‍റെ സ്നാനത്തിലൂടെയല്ലാതെ നമ്മുടെ പാപങ്ങള്‍ മാറ്റാന്‍ കഴിയാത്തതിനാലും ഈ ക്യത്യമായ രീതിയിലൂടെ നമ്മുടെ പാപങ്ങളെ ചുമന്നാല്‍ മാത്രമേ കുരിശിലേക്ക് ചെന്ന് തന്‍റെ രക്തം ചിന്തി മരിക്കുവാന്‍ അവന് കഴിയുകയുള്ളൂ എന്നതിനാലുമാണിത്. അവന്‍ ദൈവപുത്രനായാലും നമ്മുടെ രക്ഷകനായിരുന്നാലും തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ ഏറ്റെടുക്കാതിരുന്നെങ്കില്‍ നമുക്ക് ഈ ലോകത്ത് രക്ഷ ലഭിക്കുമായിരുന്നില്ല.
ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ നേരത്തെ തന്നെ കഴുകിക്കളഞ്ഞു എന്ന പൂര്‍ണ്ണ വിശ്വാസത്തിന് ആവശ്യമായ വേദപുസ്തക തെളിവുകളെ നിങ്ങള്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ക്ക് വീട്ടാന്‍ കഴിയാത്ത ഒരു കടം ഉണ്ടെന്ന് കരുതുക. അപ്പോള്‍ ആരോ ഒരാള്‍ നിന്നോടു പറഞ്ഞു. “പേടിക്കേണ്ട നിനക്കായി ഞാന്‍ അത് തീര്‍ക്കാം. പേടിക്കേണ്ടതില്ല. തീര്‍ച്ചയായും ഞാന്‍ ആ പ്രശ്നം പരിഹരിക്കാം”. നിങ്ങള്‍ അയാളെ കാണുമ്പോഴെല്ലാം, “നിങ്ങള്‍ ഭയപ്പെടേണ്ടതെന്ന് ഞാന്‍ പറഞ്ഞില്ലേ? ഞാന്‍ അതു നോക്കിക്കൊള്ളാം” എന്നയാള്‍ പറയും. എന്തുകൊണ്ട് നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നില്ല എന്നു ചോദിച്ച് അയാള്‍ ദേഷ്യപ്പെടുന്നതും ചിന്തിക്കുക. എന്നാല്‍ അയാള്‍ എന്നും “ഞാന്‍ നിന്‍റെ കടം തീര്‍ക്കാം എന്നെ വിശ്വസിക്കുക” എന്നു പറയുന്നതല്ലാതെ അയാള്‍ നിന്‍റെ കടം തീര്‍ത്തില്ലെങ്കില്‍ നിങ്ങള്‍ അയാളെ വിശ്വസിച്ചതിനാല്‍ കടഭാരത്തില്‍ നിന്ന് സ്വതന്ത്രരാകുമോ? തീര്‍ച്ചയായും ഇല്ല.
“നീ എന്നില്‍ വിശ്വസിക്കുന്നു എങ്കില്‍ ഞാന്‍ നിന്‍റെ കടം ഒഴിവാക്കാം” എന്നു പറയുന്നതില്‍ കാര്യമില്ല എന്നാല്‍ അയാള്‍ അത് അടച്ചില്ലെങ്കില്‍ നിന്‍റെ കടം അതുപോലെ തന്നെ ശേഷിക്കും, ഈ വ്യക്തി നിങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്. അപ്പോള്‍ നിങ്ങള്‍ അവനോട് വീണ്ടും ചോദിക്കും “നിങ്ങള്‍ എന്‍റെ കടം അടച്ചുവോ”. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും, “നിങ്ങള്‍ ഇങ്ങനെ സംശയിക്കരുത്, വ്യവസ്ഥകളില്ലാതെ എന്നെ വിശ്വസിക്കൂ , ഞാന്‍ പറഞ്ഞില്ലേ ഞാന്‍ അത് അടച്ചു തീര്‍ക്കാം. നിങ്ങള്‍ എന്നില്‍ വിശ്വസിച്ചാല്‍ മാത്രം മതി, ഇങ്ങനെ സംശയിക്കാതെ!” നിങ്ങള്‍ ഊഹിച്ചുനോക്കൂ നിങ്ങള്‍ ആ വ്യക്തിയില്‍ വിശ്വസിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ അയാളെ ഹൃദയാംഗമായി വിശ്വസിച്ചു എന്നിരുന്നാലും അയാള്‍ യഥാര്‍ത്ഥമായി നിങ്ങളുടെ കടം അടച്ചു തീര്‍ത്തിട്ടില്ലെങ്കില്‍ അവന്‍റെ ഈ വാക്കുകളെല്ലാം കള്ളങ്ങളാണ്.
ഇങ്ങനെയാണ് ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം
ഇന്നത്തെ ക്രിസ്ത്യാനികള്‍ പറയുന്നു “യേശു തന്‍റെ വിലയേറിയ രക്തം ക്രൂശില്‍ ചിന്തി നിങ്ങളെ രക്ഷിച്ചു”. നമ്മുടെ പാപത്തിന്‍റെ ശിക്ഷ അവന്‍ അവിടെ വഹിച്ചു. ഇങ്ങനെയാണ് അവന്‍ നിങ്ങളെ രക്ഷിച്ചത്”. അനേകം പുരോഹിതന്മാര്‍ ഇങ്ങനെ സഭകളില്‍ പ്രസംഗിക്കാറുണ്ട്. എന്നാല്‍ സഭായോഗത്തില്‍ ഒരാള്‍ “ഞാന്‍ ഇപ്പോഴും പാപപൂര്‍ണനാണ്” എന്ന് പറഞ്ഞാല്‍, “അതിനുകാരണം നിങ്ങളുടെ അല്‍പ്പവിശ്വാസമാണ്. വെറുതെ വിശ്വസിക്കുക. നിങ്ങളുടെ അവിശ്വാസം തന്നെയാണ് നിങ്ങളുടെ പാപം” എന്നവര്‍ പറയും. “തീര്‍ച്ചയായും വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു സാര്‍, എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. “ എനിക്കറിയില്ല വിശ്വസിച്ചിട്ടും എന്തുകൊണ്ടാണ് ഞാന്‍ പാപപൂര്‍ണനായതെന്ന്? ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു. “നിനക്ക് ഒരു വിശ്വാസവുമില്ല”. നീ ഇനിയും അനേകം വിശ്വസിക്കേണ്ടതുണ്ട്. ഒരു മലയില്‍ കയറി ഉപവാസത്തിന് ശ്രമിക്കുക. നിങ്ങളുടെ ആഹാരം ഒഴിവാക്കി വിശ്വസിക്കുക. ആഹാരം ഉപക്ഷേിക്കാതെ എനിക്ക് വിശ്വസിക്കാനാകില്ലേ? ഇല്ല ഉപവസിക്കുമ്പോഴാണ് വിശ്വസിക്കാന്‍ ശ്രമിക്കേണ്ടത്.
ഇന്നത്തെ അനേക പാസ്റ്റര്‍മാര്‍ നിങ്ങളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടും. എങ്കിലും നിങ്ങളുടെ പാപങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്കാകില്ല. വിശ്വസിക്കാത്തതിന് അവര്‍ നിങ്ങളെ ശകാരിക്ക മാത്രം ചെയ്യും; നിങ്ങളുടെ ഭാഗത്തുനിന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമെങ്കിലും വിശ്വസിക്കുന്നത് അതികഠിനമായിത്തോന്നും, അഥവാ നിങ്ങള്‍ അന്ധമായി വിശ്വസിച്ചാലും നിങ്ങളുടെ പാപത്തിന്‍റെ പ്രശ്നം തുടര്‍ന്നും നിലനില്‍ക്കും. എന്താണ് ഇവിടെ തെറ്റ്? ഇതിനെ ഏതിനാല്‍ വിശദീകരിക്കാം? സ്നാനപ്പെട്ടതിലൂടെ യേശുക്രിസ്തു തങ്ങളുടെ സകല പാപങ്ങളും ചുമന്നു എന്ന്, അറിയാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉറപ്പുള്ള സത്യവിശ്വാസം ഇല്ല. തങ്ങള്‍ എത്രതന്നെ വിശ്വസിച്ചാലും തങ്ങളുടെ പ്രശ്നം പരിഹരിക്കാനാവാത്ത മായകളിലാണ് അവര്‍ വിശ്വസിക്കുന്നത്, എന്നതാണ് ഇതിനു കാരണം.
വ്യക്തമായ തെളിവ് കൂടാതെ വ്യവസ്ഥകള്‍ ഇല്ലാതെ വിശ്വസിക്കുന്നതാല്‍ വിശ്വാസം വരുമോ? ഒരിക്കലുമില്ല! വിശ്വാസം പൂര്‍ണമായും വരുന്നത് പാപത്തിന്‍റെ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടെന്ന് മനസിലാക്കുകയും ഇത് സത്യമായും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ്. എനിക്ക് സംശയം തോന്നിയെങ്കിലും നിങ്ങള്‍ എന്‍റെ പാപത്തിന്‍റെ പ്രശ്നം മുഴുവനായും പരിഹരിച്ചുവെന്നത് വളരെ വ്യക്തമാണ്. ഞാന്‍ എത്ര തന്നെ വിശ്വസിക്കാതിരിക്കാന്‍ ശ്രമിച്ചാലും രക്ഷയില്‍ വിശ്വസിക്കാതിരിക്കാന്‍ എനിക്കു കഴിയില്ല. കാരണം ഈ രക്ഷ ഉറപ്പുള്ളതാണ്. “എന്‍റെ പ്രശ്നം പരിഹരിച്ചതിന് നന്ദി”. മറ്റൊരു തരത്തില്‍, തുടക്കത്തില്‍ നാം സംശയിച്ചേക്കാമെങ്കിലും, നമ്മുടെ രക്ഷയുടെ തെളിവ് വളരെ കൃത്യമാകയാല്‍ നമുക്ക് അധികമായി ഇനിയൊരിക്കലും സംശയിക്കേണ്ടി വരില്ല. നമ്മുടെ രക്ഷയുടെ അടയാളമായും അതിന്‍റെ തെളിവായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന തന്‍റെ രസീത് യേശു നമ്മെ കാണിക്കുന്നു. “ഈ രീതിയില്‍ നിങ്ങളുടെ കടങ്ങള്‍ ഞാന്‍ തീര്‍ത്തിരിക്കുന്നു”. ഈ രസീതിലേക്ക് നോക്കുമ്പോഴാണ് നമ്മുടെ സകല കടങ്ങളും കൊടുത്തു തീര്‍ത്തു എന്ന സത്യവിശ്വാസം നമ്മിലേക്കു വരിക.
നാം ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞാലും ദൈവമായ യേശുക്രിസ്തുവാണ് നമ്മുടെ രക്ഷകനെന്ന് പറഞ്ഞാലും, രക്ഷകനില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെട്ടാലും അവന്‍ നമ്മെ രക്ഷിച്ചതെങ്ങനെയെന്നുള്ള തെളിവ് നമുക്കില്ലായെങ്കില്‍ നമുക്ക് വിശ്വസിക്കാന്‍ ആവില്ല. മറ്റൊരു തരത്തില്‍, നമ്മുടെ പാപങ്ങളുടെ ശമ്പളം മുഴുവനും കൊടുത്തു കഴിഞ്ഞുവെന്നുള്ള രസീത് കാണാതെ ഒരുറച്ച വിശ്വാസം നമുക്കുണ്ടാവില്ല. ഈ രസീത് കാണാതെ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തുടക്കത്തില്‍ വിശ്വാസത്തിന്‍റെ ശക്തമായ ഒരു വികാരം ഉണ്ടാവുമെങ്കിലും അവരുടെ വിശ്വാസം വാസ്തവത്തില്‍ അന്ധമായതാണ്. ഇത് മതഭ്രാന്തമായ വിശ്വാസമാണ്.
മതഭ്രാന്തമായ വിശ്വാസത്തെയാണോ നല്ല വിശ്വാസമായി നിങ്ങള്‍ കരുതുന്നത്?
മതഭ്രാന്തമായ വിശ്വാസത്തോടുകൂടിയ ഒരു പാസ്റ്റര്‍ മറ്റുള്ളവരില്‍ നിന്നും അതുപോലെ ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിക്കും? “വിശ്വസിക്കൂ...! അഗ്നി പ്രാപിക്കൂ... തീ... തീ, തീ...!” അഗ്നിപോലത്തെ പരിശുദ്ധാത്മാവ്, ഞങ്ങളെ തീയാല്‍ നിറക്കണമേ! നിങ്ങളെയെല്ലാം കര്‍ത്താവ് അനുഗ്രഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! അവന്‍ നിങ്ങളെ സൗഖ്യമാക്കുന്നുമെന്ന് ഞാന്‍ വിശ്വസിക്കുന്നു!” അങ്ങനെയുള്ള ഒരു പാസ്റ്റര്‍ ഇതുപോലെ ഒരു പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ കാഴ്ചക്കാരുടെ ചെവികള്‍ മുഴങ്ങിതുടങ്ങുകയും ഹൃദയം തുള്ളിച്ചാടുകയും ചെയ്യും; ഉന്നത നിലവാരമുള്ള ഉച്ചഭാഷിണിയിലൂടെ അദ്ദേഹം “തീ, തീ, തീ” എന്ന് അലറുമ്പോള്‍ അവന്‍റെ രാജകീയ ശബ്ദത്തിങ്കല്‍ കേള്‍വിക്കാരുടെ ഹൃദയം ചാടിതുടങ്ങും. ഒരു വലിയ വിശ്വാസം തങ്ങളുടെ മേല്‍ വാസ്തവമായും വന്നതുപോലെ വൈകാരികമായി മോഹാലസ്യപ്പെടുന്ന ഇവര്‍ “കര്‍ത്താവായ യേശുവേ വരേണമേ! പരിശുദ്ധാത്മാവേ വരേണമേ” എന്നിങ്ങനെ നിലവിളിക്കും.
“നമുക്ക് പ്രാര്‍ത്ഥിക്കാം, നമ്മെ എല്ലാവരെയും ഇപ്പോള്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് നിറയ്ക്കുന്നു” എന്നു കൂടെ പറഞ്ഞ്, കാഴ്ചക്കാരുടെ വൈകാരികത പാസ്റ്റര്‍ ആളിക്കത്തിക്കുന്നു. പ്രചോദനകരമായ ഗാനങ്ങള്‍ ഗായകസംഘം തുടര്‍ന്ന് ആലപിക്കുന്നു, ജനങ്ങള്‍ തങ്ങളുടെ കൈകളുയര്‍ത്തി ഉത്സാഹത്താല്‍ ഉന്മാദത്തിലാവുകയും അവരുടെ വൈകാരിക വിസ്ഫോടനം അതിന്‍റെ ഉച്ഛസ്ഥായിലെത്തുകയും ചെയ്യുന്നു. ഈ തക്കസമയം നോക്കി, പാസ്റ്റര്‍ ഇങ്ങനെ പറയും, “നമ്മുടെ സ്തോത്രക്കാഴ്ചകളെ കൈയിലെടുക്കാം. പ്രത്യേകിച്ച് ഇന്നു വൈകുന്നേരം ഒരു വിശേഷ കാണിക്ക എടുക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഈ വിശേഷ കാണിക്ക ഇപ്പോള്‍ ദൈവത്തിനു നല്‍കാം”.
വികാരാവേശത്തില്‍ നില്‍ക്കുന്ന വിശ്വാസികള്‍ ഉടനെ തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. ഈ കള്ള പാസ്റ്റര്‍ കിട്ടുന്ന പണം മുഴുവനും കൂട്ടിവയ്ക്കുവാന്‍ കഴിയുന്ന തരത്തില്‍ നേരത്തെ തന്നെ ഒരു വിശാലമായ പ്രസംഗ പീഠം പണിയുകയും ഡസന്‍ കണക്കിന് ചിത്രശലഭ വലകള്‍ (കാണിക്ക എടുക്കുന്ന തുണികൊണ്ടുള്ള പാത്രം) അതിന്‍റെ മുന്നില്‍ വയ്ക്കുകയും ചെയ്യുന്നു. സംഗീതവിഭാഗം ഒരു ഗാനമാരംഭിക്കുകയും വിശ്വാസികളുടെ ഹൃദയങ്ങള്‍ അത്യാവേശത്താല്‍ മോഹാലസ്യപ്പെടുകയും ചെയ്യുമ്പോള്‍ പൂമ്പാറ്റ പിടിത്തക്കാരെ (കാണിക്ക പാത്രം കൈമാറുന്ന വോളണ്ടിയര്‍മാര്‍) ജനത്തിന് നടുവിലേക്ക് അയയ്ക്കുന്നു.
അധികം സ്തോത്രക്കാഴ്ച അധികം അനുഗ്രഹമെന്ന് കള്ളം പറഞ്ഞുകൊണ്ടും, ജനങ്ങളുടെ വികാരത്തെ കൊളുത്തിവിട്ടും ഇത്തരം കള്ള പാസ്റ്റര്‍മാര്‍ തങ്ങളുടെ കണ്ണുനീര്‍ തൂകുവാനും പഴ്സുകള്‍ തുറക്കാനും ജനത്തെ പ്രേരിപ്പിക്കും. അവരുടെ ആവശ്യങ്ങള്‍ മാനിക്കാതെ അവരെ കരയിപ്പിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിയുകപോലും ചെയ്യാതെ അവരുടെ പണം തട്ടുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇത്. ഇത് ദൈവവചനത്തിലോ യാതൊരു വിധത്തിലുള്ള ദൈവീക വാക്യങ്ങളിലോ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് ഒരു കാപട്യക്കാരന്‍ ചെയ്യുന്ന ഭ്രമം നിറഞ്ഞതും അന്ധത നിറഞ്ഞതുമായ ഒരു പ്രവൃത്തി മാത്രമാണ്. ഇതുപോലെ തെറ്റായ വിശ്വാസമുള്ള പാസ്റ്റര്‍മാര്‍ തങ്ങളുടെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആളുകളുടെ വികാരങ്ങളെ കൂട്ടുപിടിക്കുന്നു.
നമ്മുടെ കര്‍ത്താവ് തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റിയെന്നു നാം അറിയുകയും നമ്മുടെ രക്ഷകനായി യേശുക്രിസ്തുവില്‍ നാം വിശ്വസിക്കുകയും ചെയ്താല്‍ നാം കുലുങ്ങുകയില്ല. പകരം സമാധാനത്തില്‍ നിലനില്‍ക്കും. യേശു തന്‍റെ സ്നാനത്താല്‍ നമ്മുടെ പാപങ്ങള്‍ തോളിലേറ്റിയെന്നും ക്രൂശില്‍ മരിച്ചുവെന്നുമുള്ള സത്യമാണ് നമുക്ക് ആശ്വാസത്തിന് വക നല്‍കുന്നത്. ദൈവമായ യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ എടുത്തുമാറ്റിയെന്നും ആ പാപത്തിന്‍റെ ശമ്പളമെന്നോണം മരിച്ചുവെന്നുമുള്ള കാര്യം നാം ഓര്‍ക്കുമ്പോള്‍ നാം നന്ദിയുള്ളവരായി മാറുകയും നമ്മുടെ ഹൃദയം അധികം സന്തോഷത്താല്‍ നിറയുകയും ചെയ്യും. നമ്മുടെ ഹൃദയത്തിലുള്ള ഈ വിശ്വാസമാണ് ഈ ലോകത്തിലെ മറ്റെന്തിനെക്കാളും വലുത് എന്നതുകൊണ്ടു തന്നെ ഏതെങ്കിലും പ്രേമചാപല്യങ്ങള്‍ക്കോ ഈ ലോകത്തിലെ അമൂല്യമായ വജ്രാഭരണങ്ങള്‍ക്കോ പോലും നമ്മെ ഇതിനേക്കാള്‍ സ്വാധീനിക്കുവാനാകില്ല.
ഇതിനു വിരുദ്ധമായി കപടവിശ്വാസികളുടെ വികാരത്തില്‍ അധിഷ്ഠിതമായ സ്വാധീനം കൂടുതല്‍ കാലം നിലനില്‍ക്കുകയില്ല. ഈ സാധീനത്താല്‍ കുറച്ചുകാലം അവര്‍ കഴിഞ്ഞേക്കാമെങ്കിലും നിത്യം പാപം ചെയ്യുമ്പോഴും ആ പാപങ്ങളാല്‍ വെറുക്കപ്പെടുമ്പോഴും ലജ്ജയില്‍ നിന്നും തങ്ങളുടെ മുഖം മറയ്ക്കുവാനേ അവര്‍ക്കു കഴിയുകയുള്ളു “യേശു നമ്മുടെ ന്യായവിധി ഏല്‍ക്കുകയും ക്രൂശില്‍ മരിക്കുകയും ചെയ്തപ്പോള്‍ എന്തുകൊണ്ട് ദിവസവും ഞാന്‍ പാപം ചെയ്യുന്നു?” കാലം കടന്നുപോകുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ മുഖം നഷ്ടമാവുകയും ഈ സ്വാധീനത്താല്‍ ഏറെക്കാലം ജീവിക്കുവാന്‍ കഴിയാതെയും വരുമ്പോള്‍ ലജ്ജ കാരണം ദൈവത്തിനുമുമ്പില്‍ പോകുവാന്‍ പോലും അവര്‍ക്കു കഴിയുകയില്ല.
ഇതുകൊണ്ടാണ് ദൈവം നമുക്ക് ഹോമയാഗപീഠം കാണിച്ചു തന്നത്. യാഗസമ്പ്രദായമനുസരിച്ച് ഹോമയാഗപീഠത്തില്‍ കൊണ്ടു വന്ന യാഗവഴിപാട് നമ്മുടെ രക്ഷകനായ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. ഇത്തരത്തില്‍ യേശു ഈ ലോകത്തില്‍ വന്നുവെന്നും നീലനൂലിലൂടെയും ധൂമ്രനൂലിലൂടെയും ചുവപ്പുനൂലിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും സത്യത്തില്‍ നമ്മെ രക്ഷിച്ചുവെന്നുമാണ് ഹോമയാഗപീഠം വെളിപ്പെടുത്തുന്നത്. ദൈവം ഈ ഹോമ യാഗപീഠം കാണുവാന്‍ നമ്മെ പ്രാപ്തരാക്കുകയും അതിലുള്ള വിശ്വാസത്താല്‍ നമ്മെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.
ഈ യുഗത്തില്‍ നാം ചെയ്തിരിക്കേണ്ട കാര്യമെന്താണ്?
ഈ യുഗത്തില്‍ വീണ്ടും ജനിക്കപ്പെട്ടവരായ നാം ധാരാളം കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. ആദ്യമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഈ ലോകത്തിലുട നീളം നാം പ്രചരിപ്പിക്കണം. നീലനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുന്നവരില്‍ നാം ഈ സത്യം വ്യാപിപ്പിക്കുകയും അങ്ങനെ നാം അവരെ നരകത്തിന്‍റെ തീയുടെ ന്യായവിധിയില്‍ നിന്നും രക്ഷിക്കുകയും വേണം. എന്തുകൊണ്ട്? എന്തെന്നാല്‍ സമാഗമനകൂടാരത്തില്‍ വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയോ വിശ്വസിക്കുകയോ പോലും ചെയ്യാതെ യേശുവിനെ പിന്തുടരുന്നവര്‍ ഇന്ന് ധാരാളമുണ്ട്.
ഈ സത്യം അവരില്‍ പ്രചരിപ്പിക്കുന്നതിനായി നമുക്ക് ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതായുണ്ട്. ലോകത്തുടനീളം നമ്മുടെ പുസ്തകങ്ങള്‍ അയയ്ക്കപ്പെടുവാനായി നാം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്; വിവര്‍ത്തനം, തെറ്റു തിരുത്തല്‍, എഡിറ്റിംഗ് തുടങ്ങി അച്ചടിക്കുവാനുള്ള പണം കണ്ടെത്തുവാനായി ഈ പുസ്തകങ്ങള്‍ ഉപയോഗിക്കുക, ലോകത്തുടനീളം അവ അയച്ചു കൊടുക്കുക തുടങ്ങി ധാരാളം പ്രവൃത്തികള്‍ നാം ചെയ്യേണ്ടതായുണ്ട്.
നമ്മുടെ സഹശുശ്രൂഷകരെയും സേവകരെയും നോക്കിയാല്‍ അവര്‍ എത്രമാത്രം തിരക്കുള്ള വ്യക്തികളാണെന്നു നമുക്കു കാണുവാന്‍ കഴിയും. ദൈവസഭയിലെ വിശുദ്ധന്മാരും സേവകന്മാരും ഇത്രമാത്രം തിരക്കുള്ളവരായതുകൊണ്ടാണ് അവര്‍ ഇടയ്ക്ക് ചില ഭൗതിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നത്. മാരത്തോണ്‍ ഓട്ടക്കാര്‍ തങ്ങളുടെ 42.195 കിലോമീറ്റര്‍ ഓട്ടത്തിന്‍റെ ഒരു നിശ്ചിത പോയിന്‍റില്‍ എത്തുമ്പോള്‍ വളരെയധികം തളര്‍ന്നു പോകാറുണ്ടെന്നും ഈ ഓട്ടത്തിലുടനീളം തങ്ങള്‍ ആവേശഭരിതരായി ഓടുകയായിരുന്നോ അതോ വേറെയെന്തെങ്കിലും ചെയ്യുകയായിരുന്നോ എന്ന് ഉറപ്പില്ലാത്തവരായി പോകുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ചുരുക്കത്തില്‍ തീവ്രമായ ആവേശം മാനസികമായി അവരെ ശൂന്യമാക്കുന്നു. ഒരു പക്ഷെ സുവിശേഷത്തിനായുള്ള നമ്മുടെ ഓട്ടത്തിനിടയില്‍ നാം ഈ പോയിന്‍റില്‍ എത്തിയിരിക്കാം. സുവിശേഷത്തിനായി ജീവിക്കുക എന്നു പറയുന്നത് മാരത്തോണ്‍ ഓട്ടക്കാര്‍ ചെയ്യുന്നതുപോലെ നിര്‍ത്താതെ വളരെയധികം ദൂരം നമ്മുടെ ലക്ഷ്യത്തിലേക്ക് ഓടിയടുക്കുന്നതു പോലെയാണ്. നമ്മുടെ സുവിശേഷത്തിനായുള്ള ഓട്ടം നമ്മുടെ കര്‍ത്താവിന്‍റെ വരവിന്‍റെ ദിവസം വരെയും തുടരുമെന്നതിനാല്‍ നാമെല്ലാവരും കഷ്ടതകള്‍ നേരിടുന്നു.
നമ്മുടെ കര്‍ത്താവ് നമ്മില്‍ ഉള്ളതുകൊണ്ടും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്ക് ഉള്ളതുകൊണ്ടും നീലനൂലിന്‍റെയും ധൂമ്രനൂലിന്‍റെയും ചുവപ്പുനൂലിന്‍റെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തില്‍ കര്‍ത്താവു നമ്മെ രക്ഷിച്ചതുകൊണ്ടും, മഹത്തായ സത്യത്തില്‍ നാം വിശ്വസിക്കുന്നതുകൊണ്ടും നമുക്കെല്ലാവര്‍ക്കും പുതിയൊരു ശക്തി നേടുവാന്‍ സാധിക്കും; യേശു തന്‍റെ രക്ഷാദാനം നമുക്കു നല്‍കിയതു കൊണ്ടാണ് നിങ്ങളും ഞാനും ഈ ദാനം നേടിയത്. അതുകൊണ്ട് നമ്മുടെ ജഡത്തിന്‍റെ കഷ്ടതകള്‍ക്ക് നമ്മെ ഉപദ്രവിക്കുവാനാകില്ല. ഇതിനു വിരുദ്ധമായി അത് എത്രതന്നെ പ്രയാസകരമാകുന്നുവോ അത്രയും ശക്തി, നീതിമാന്മാര്‍ കണ്ടെത്തും. ഞാന്‍ സത്യമായും ദൈവത്തിനു നന്ദി പറയുന്നു.
ആത്മീയപരമായി നമ്മുടെ ഹൃദയങ്ങളിലും ചിന്തകളിലും ചുറ്റുപാടുകളിലുട നീളം ദൈവം നമ്മോടുകൂടെയുള്ളതു കൊണ്ടു തന്നെ കര്‍ത്താവു നമുക്കു നല്‍കിയ ഒരു പുതുശക്തി നമുക്ക് അനുഭവിക്കുവാനാകും. അവന്‍ നമ്മെ സഹായിക്കുന്നതായും മുറുകെപിടിക്കുന്നതായും നമ്മോടു കൂടെയുള്ളതായും നമുക്ക് അനുഭവപ്പെടുന്നതുകൊണ്ടു തന്നെ നാം അവന് നന്ദിയര്‍പ്പിക്കുന്നു. അതുകൊണ്ട് അപ്പൊസ്തലനായ പൌലൊസും ഇപ്രകാരം പറയുന്നു. “എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു” (ഫിലിപ്യര്‍ 4:13). കര്‍ത്താവു നമ്മെ ശക്തീകരിച്ചില്ലായെങ്കില്‍ നമുക്ക് ഒന്നും തന്നെ ചെയ്യുവാനാകില്ല എന്നു നാം നിത്യവും ഏറ്റുപറയേണം. യേശു നമുക്കായി സ്നാനപ്പെടുക മാത്രമല്ല, ക്രൂശിക്കപ്പെട്ടുകൊണ്ട് നമുക്കായി യാഗമായി മാറുകയും തന്‍റെ മരണത്തെ നേരിടുകയും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയും അങ്ങനെ നമ്മുടെ സത്യരക്ഷകനായി മാറുകയും ചെയ്തു. ഹോമയാഗപീഠത്തിലേക്ക് എപ്പോഴൊക്ക നാം നോക്കിയാലും നാം ഈ സത്യത്തെ മനസില്‍ ഓര്‍ക്കേണം.
ഹോമയാഗപീഠം ഖദിരമരം കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിനകവും പുറവും താമ്രംകൊണ്ട് കട്ടിയായി പൂശിയിരുന്നു. അതിന്‍റെ ഉയരം ഏകദേശം 1.35 മീറ്ററായിരുന്നു. താമ്രം കൊണ്ടുണ്ടാക്കി നടുക്ക് സ്ഥാപിച്ചിരുന്ന താമ്രത്തിന്‍റെ ജാലത്തിന് 68 സെ.മീ ഉയരമുണ്ടായിരുന്നു. യാഗവഴിപാടിന്‍റെ മാംസം ഈ ചൂളയിലിട്ട് ദഹിപ്പിക്കും.
നാം ഈ ഹോമയാഗപീഠത്തിലേക്ക് നോക്കുമ്പോള്‍ നാം ആരെന്നു സ്വയം കാണുവാന്‍ നമുക്കു സാധിക്കും. യേശു ജഡത്തില്‍ സ്നാനപ്പെട്ടുകൊണ്ട് നമ്മുടെ പാപങ്ങള്‍ തന്നിലേക്ക് എടുത്തുമാറ്റിയെന്നും ക്രൂശില്‍ തന്‍റെ രക്തം ചുമന്ന് നമ്മുടെ പാപങ്ങളുടെ ന്യായവിധി ചുമന്നുവെന്നും നമുക്ക് ഇതിലൂടെ കാണുവാന്‍ കഴിയും. നമ്മുടെ പാപങ്ങളും ന്യായവിധിയും കാരണം നിങ്ങള്‍ക്കും എനിക്കും ദൈവത്തിനുമുമ്പില്‍ മരിക്കുവാനേ കഴിയൂ. നമ്മുടെ പാപങ്ങളും ന്യായവിധിയും കാരണം നിങ്ങളും ഞാനും മരിക്കയും എന്നെന്നേക്കുമായി ശപിക്കപ്പെട്ടവരായിരിക്കുകയും ചെയ്യും; എന്നാല്‍ പ്രായശ്ചിത്തത്തിന്‍റെ നിത്യവഴിപാടായി ഭൂമിയിലേക്കു വന്ന് സ്നാനപ്പെട്ട് പഴയനിയമത്തില്‍ യാഗമൃഗത്തെപ്പോലെ നമ്മുടെ പാപങ്ങള്‍ക്കായി മരിച്ച യേശുക്രിസ്തുവിനാല്‍ നാം രക്ഷിക്കപ്പെട്ടു.
ജീവിച്ചിരിക്കുമ്പോള്‍ യാഗമൃഗം മനോഹരവും സുന്ദരവുമായിരിക്കും. എന്നാല്‍ കൈവയ്പിലൂടെ പാപങ്ങള്‍ സ്വീകരിച്ചതിനുശേഷം അറുക്കപ്പെട്ട് രക്തം ചൊരിയുമ്പോള്‍ അത് എത്രമാത്രം വിരൂപമാകും? ഇങ്ങനെ വിരൂപമായി മരിക്കുവാന്‍ അര്‍ഹതയുള്ള നാം നമ്മുടെ ന്യായവിധിയില്‍ നിന്നും രക്ഷ നേടിയത് വലിയൊരു അനുഗ്രഹം തന്നെയാണ്. കര്‍ത്താവ് നമുക്ക് രക്ഷയുടെ ദാനം നല്‍കിയാല്‍ മാത്രമേ ഈ അനുഗ്രഹം സാധ്യമാവുകയുള്ളൂ. നീലനൂലിലും ധൂമ്രനൂലിലും ചുവപ്പുനൂലിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുത്തപ്പെട്ടതുപോലെ ഒരു മനുഷ്യന്‍റെ ജഡത്തില്‍ യേശുക്രിസ്തു ഈ ലോകത്തില്‍ വരികയും തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും നിങ്ങളെയും എന്നെയും രക്ഷിക്കുകയും അങ്ങനെ നമുക്ക് സത്യരക്ഷയുടെ ദാനം നല്‍കുകയും ചെയ്തു. ഇങ്ങനെ ദൈവം നിങ്ങള്‍ക്കും എനിക്കും രക്ഷയുടെ ദാനം നല്‍കി. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇത് വിശ്വസിക്കുന്നുവോ? ഈ രക്ഷയുടെ ദാനത്തില്‍, യേശുവിന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? നമുക്കെല്ലാവര്‍ക്കും ഈ വിശ്വാസമുണ്ടായിരിക്കണം.
ഹോമയാഗപീഠത്തെ നാം നോക്കുമ്പോള്‍ യേശു ഇപ്രകാരം നമ്മെ രക്ഷിച്ചുവെന്ന് നാം തിരിച്ചറിയേണം. നമുക്കു രക്ഷാദാനം നല്‍കുന്നതിനായി യേശു ഇങ്ങനെ യാഗമായി ത്തീര്‍ന്നു. കൈകള്‍ യാഗമൃഗത്തിന്‍റെ തലയില്‍ വയ്ക്കുമ്പോള്‍ അത് രക്തം വാര്‍ന്ന് മരിക്കുന്നതുപോലെ ഇത്തരത്തില്‍ കഷ്ടപ്പെട്ടുകൊണ്ടാണ് യേശു നമുക്കു രക്ഷയുടെ ദാനം നല്‍കിയത്. ഇങ്ങനെയാണ് അവന്‍ നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചത്. നാം ഇത് തിരിച്ചറിയുകയും ദൈവത്തിനുമുമ്പില്‍ ഇത് വിശ്വസിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അവന് നന്ദിയര്‍പ്പിക്കുകയും വേണം.
ദൈവം നമുക്കു നല്‍കിയ വിശ്വാസത്തിലൂടെ ദാനവും രക്ഷയുടെ സ്നേഹവും നാം നേടണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. വെള്ളത്തിലൂടെയും ആത്മാവിലൂടെയും വന്ന് താന്‍ നിറവേറ്റിയ സ്നാനത്തിന്‍റെ രക്ഷയിലും ക്രൂശിലെ രക്തത്തിലും നാം മുഴുഹൃദയത്തോടെ വിശ്വസിക്കണമെന്നും അവന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുമെന്നും തന്‍റെ രക്ഷാദാനം സത്യമായി നിങ്ങള്‍ സ്വീകരിക്കുമെന്നുമുള്ള എന്‍റെ പ്രത്യാശയാണ് ഇത്. നിങ്ങള്‍ സത്യമായും നിങ്ങളുടെ ഹൃദയങ്ങളില്‍ ഇത് വിശ്വസിക്കുന്നുവോ?
നിങ്ങള്‍ക്കായി ഇപ്രകാരം യാഗമാക്കപ്പെട്ടത് ആരായിരുന്നു?
ഒരിക്കല്‍, “നിനക്കുവേണ്ടി ആര്‍ മരിക്കും? നിന്നെ സമാശ്വസിപ്പിക്കുന്ന ആരെ നീ ഇന്ന് കണ്ടെത്തും? യേശു ക്രിസ്തു നിനക്കായി യാഗമായിത്തീര്‍ന്നു. നിന്‍റെ ഹൃദയം ഇതില്‍ ആശ്വസിക്കുന്നില്ലേ?” എന്നു ചോദിക്കുന്ന ഒരു ലഘുലേഖ ഞാന്‍ കണ്ടു. ആരു സ്നാനപ്പെട്ടുകൊണ്ട് നിങ്ങളുടെ പാപങ്ങള്‍ ചുമക്കുകയും പാപങ്ങള്‍ തുടച്ചു നീക്കുവാനായി നിങ്ങള്‍ക്കായി ക്രൂശില്‍ മരിക്കുകയും ചെയ്യും? നിങ്ങളുടെ മേലുള്ള സ്നേഹത്താല്‍ ആരു നിങ്ങള്‍ക്കുവേണ്ടി മരിക്കുകയും തന്‍റെ രക്തം പൊഴിക്കുകയും ചെയ്യും? നിങ്ങള്‍ക്കായി ഈ ത്യാഗം സഹിക്കുവാന്‍ ആരു തയ്യാറാകും? നിങ്ങളുടെ ബന്ധുക്കളോ? മക്കളോ? മാതാപിതാക്കളോ?
ആരും തയ്യാറായില്ല! ദൈവം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളെ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി ഈ ദൈവം മനുഷ്യജഡത്തില്‍ ഈ ഭൂമിയില്‍ വരുകയും സ്നാനപ്പെട്ടുകൊണ്ട് നിങ്ങളുടെ പാപങ്ങള്‍ തന്നിലേക്ക് എടുക്കുകയും നിങ്ങളുടെ പാപങ്ങളുടെ ന്യായവിധിക്കായി ക്രൂശിക്കപ്പെട്ട് രക്തം ചൊരിയുകയും നിങ്ങളുടെ രക്ഷകനായി മാറി, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ഇപ്പോഴും ജീവിക്കുന്നത് തന്‍റെ രക്ഷയും സ്നേഹവും നിങ്ങള്‍ക്ക് ദാനമായി നല്‍കുന്നതിനാണ്. ഈ സ്നേഹത്തിന്‍റെ രക്ഷ നിങ്ങളുടെ ഹൃദയങ്ങളില്‍ ഏറ്റെടുക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ? നിങ്ങളുടെ ഹൃദയങ്ങളില്‍ നിങ്ങളിത് വിശ്വസിക്കുന്നുവോ?
ആരൊക്കെ ഇതില്‍ വിശ്വസിക്കുന്നുവോ അവര്‍ കര്‍ത്താവിനെ നേടുകയും ആരൊക്കെ ഇതു നേടുന്നുവോ അവര്‍ രക്ഷിക്കപ്പെടുകയും ചെയ്യും. അവനെ നേടുകയെന്നാല്‍ ക്രിസ്തു നമുക്കു നല്‍കിയ രക്ഷയും സ്നേഹവും നേടുകയെന്നര്‍ത്ഥം. ഈ സ്നേഹത്തെ, ഈ പാപക്ഷമയെ, ഈ പാപസഹനത്തെ, ഈ പാപത്തിന്‍റെ ന്യായവിധിയെ ഹൃദയത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് നാം രക്ഷിക്കപ്പെട്ടത്. ഇതാണ് രക്ഷയുടെ ദാനം നേടിയ നമ്മുടെ വിശ്വാസം.
സമാഗമനകൂടാരത്തിലെ സകലതും യേശുക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. ദൈവം നമ്മില്‍ നിന്നും ഒരു യാഗവും ആവശ്യപ്പെടുന്നില്ല. താന്‍ നമുക്കു നല്കിയ രക്ഷയുടെ ദാനത്തെ ഹൃദയത്തില്‍ വിശ്വസിക്കുക എന്നതാണ് അവന്‍ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. “രക്ഷയുടെ ദാനം നല്‍കുവാനായി ഞാന്‍ ഈ ഭൂമിയില്‍ വന്നു. പഴയനിയമത്തിലെ യാഗവഴിപാടിനെപ്പോലെ കൈവപ്പിലൂടെ തന്നിലേക്കു മാറിയ നിങ്ങളുടെ പാപങ്ങള്‍ ഞാന്‍ സ്വീകരിക്കുകയും ആ വഴിപാടിനെപ്പോലെ നിങ്ങളുടെ പാപത്തിന്‍റെ ന്യായവിധി ചുമക്കുകയും ചെയ്തു. ഇങ്ങനെയാണ് ഞാന്‍ നിങ്ങളെ രക്ഷിച്ചത്”. ഇതാണ് സമാഗമനകൂടാരത്തിലൂടെ ദൈവം നമ്മോടു പറയുന്നത്.
ദൈവം എങ്ങനെ നമ്മെ രക്ഷിച്ചാലും, എത്രത്തോളം നമ്മെ സ്നേഹിച്ചാലും, ഈ രീതിയില്‍ സമ്പൂര്‍ണ്ണ രക്ഷാദാനം നമുക്ക് നല്‍കിയാലും, നാം വിശ്വസിക്കുന്നില്ലെങ്കില്‍, സകലതും ഉപയോഗശൂന്യമാണ്. നിങ്ങളുടെ സൂപ്പിന് ഉപ്പ് വേണമെങ്കില്‍ ഭരണിയിലുള്ള ഉപ്പ് സൂപ്പിലേക്ക് ആദ്യം തന്നെ ചേര്‍ക്കണം. അതുപോലെ നിങ്ങളും ഞാനും ഹൃദയത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവന്‍റെ സമ്പൂര്‍ണ്ണ രക്ഷ പോലും ഉപയോഗമില്ലാത്തതായി ത്തീരും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനായി നമ്മുടെ ഹൃദയങ്ങളില്‍ നാം നന്ദി പറയുകയും അതിനെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍, യേശുവിന്‍റെ ത്യാഗം വിലയില്ലാത്തതാകും;
രക്ഷകനായ ദൈവം, യേശുവിന്‍റെ ത്യാഗവും സനേഹവും നിങ്ങള്‍ക്ക് നല്‍കിയത് എത്രയെന്ന് അറിയുമ്പോഴാണ്, അതിനെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിച്ച് അവയ്ക്കായി അവന് നന്ദി പറയുമ്പോള്‍ മാത്രമാണ്, രക്ഷ നിങ്ങളുടേതാകുന്നത്. ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണരക്ഷാദാനം നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാതെ, നിങ്ങളുടെ ബുദ്ധികൊണ്ട് അതിനെ മനസിലാക്കാന്‍ ശ്രമിച്ചാല്‍, പൂര്‍ണ്ണമായും അത് പ്രയോജനരഹിതമാകും.
നിങ്ങളാകെ ചെയ്യേണ്ടത് സത്യത്തെ പിടിച്ചെടുക്കുക മാത്രമാണ്
നിങ്ങളുടെ സൂപ്പ് അടുപ്പില്‍ എത്രനേരം വച്ച് തിളപ്പിച്ചു എന്നതില്‍ കാര്യമില്ല. സൂപ്പിലേക്ക് ഉപ്പിടാന്‍ പോവുകയാണെന്ന് ചിന്തിക്കുകയാണെങ്കിലും ഉപ്പിട്ടില്ലെങ്കില്‍ ഒരിക്കലും സൂപ്പിന് ഉപ്പുണ്ടാകില്ല. ഹോമയാഗപീഠത്തില്‍ യാഗമര്‍പ്പിക്കപ്പെടുന്ന യാഗ മൃഗത്തെപ്പോലെ തന്നെ, സ്നാനപ്പെടുകയും നമുക്കായി യാഗമാക്കപ്പെടുകയും ചെയ്തിലൂടെ നിങ്ങളുടെ പാപങ്ങളില്‍ നിന്നും കര്‍ത്താവ് നിങ്ങളെ രക്ഷിച്ചിരിക്കുന്നു എന്ന് നിങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് രക്ഷ നേടാന്‍ കഴിയുകയുള്ളൂ. ദൈവം നിങ്ങള്‍ക്ക് രക്ഷയുടെ ദാനം നല്‍കുമ്പോള്‍, നന്ദിയോടുകൂടി അതിനെ സ്വീകരിക്കുക. നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചിരിക്കുന്നു എന്ന് കര്‍ത്താവ് പറയുമ്പോള്‍, നാം ചെയ്യാനുള്ള നേരായ മാര്‍ഗ്ഗം അതിനെ വിശ്വസിക്കുക എന്നതാണ്.
ദൈവം നിങ്ങള്‍ക്കു നല്‍കിയ സ്നേഹം പാതിഹൃദയത്തോടെ ആണോ? തീര്‍ച്ചയായും അല്ല! നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹം സമ്പൂര്‍ണ്ണമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ കര്‍ത്താവ്, നിങ്ങളെയും എന്നെയും പൂര്‍ണ്ണമായും തികച്ചും രക്ഷിച്ചിരിക്കുന്നു. അവന്‍ തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ മരണത്തിലൂടെയും നമ്മുടെ പാപങ്ങളെ പൂര്‍ണ്ണമായും തന്‍റെ മേല്‍ ചുമന്നതിനാല്‍ ഈ സ്നേഹത്തെക്കുറിച്ച് നമുക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല. ഇത്രത്തോളം സമ്പൂര്‍ണ്ണമായി അവന്‍ നമ്മെ രക്ഷിക്കുകയും രക്ഷയുടെ ദാനം നമുക്ക് നല്‍കുകയും ചെയ്തു. ദൈവം നമുക്ക് നല്‍കിയ ഈ രക്ഷയുടെ ദാനം നാമെല്ലാം സ്വീകരിക്കണം.
വിലയേറിയ മുത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ആഭരണം എന്‍റെ കൈയില്‍ പിടിച്ചിരിക്കുകയാണെന്ന് കരുതുക. ഇത് ഒരു സമ്മാനമായി ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ സ്വാഭാവികമായും നിങ്ങളാകെ ചെയ്യേണ്ടത്, അതിനെ അങ്ങ് സ്വീകരിക്കുക എന്നതാണ്. അങ്ങനെയല്ലേ? ഇത് നിങ്ങളുടേത് ആക്കുക എന്നത് എത്ര ലളിതവും എളുപ്പവുമായിരുന്നു? ഈ ആഭരണം നിങ്ങളുടേതാക്കുവാന്‍ നിങ്ങളാകെ ചെയ്യേണ്ടത് കൈനീട്ടി അതിനെ പിടിച്ചെടുക്കുക മാത്രമാണ്. അത്രതന്നെ.
ഇപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളെ തുറന്ന് നിങ്ങളുടെ സകല പാപങ്ങളെയും യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് അയച്ചാല്‍, നിങ്ങളുടെ പാപക്ഷമ എളുപ്പത്തില്‍ നേടുവാനും നിങ്ങളുടെ ശൂന്യമായ ഹൃദയങ്ങളെ സത്യത്താല്‍ നിറയ്ക്കുവാനും കഴിയും. ഇപ്രകാരമാണ് തന്‍റെ രക്ഷ ഒരു സൗജന്യദാനമായി നമുക്ക് നല്‍കുമെന്ന് കര്‍ത്താവ് പറഞ്ഞത്. വെറുതെ കൈനീട്ടി അതിനെ പിടിക്കുന്നതിലൂടെ രക്ഷ നിങ്ങളുടേതാകാം.
ഒരു പൈസ പോലും കൊടുക്കാതെ, ഒരു ദാനമായിട്ടാണ് നാം രക്ഷ പ്രാപിച്ചത്. സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമ്മാനം നല്‍കുന്നത് ദൈവമാകയാല്‍, നന്ദിയോടു കൂടി ഇതിനെ സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. ദൈവസ്നേഹത്തെ സന്തോഷത്തില്‍ സ്വീകരിക്കുന്നവര്‍ ദൈവസ്നേഹത്താല്‍ ധരിപ്പിക്കപ്പെടുന്നു. ഇത് സ്വീകരിക്കുന്നതിലൂടെ ഇതിന്‍റെ ദാതാവിനെ സ്നേഹിക്കുന്ന ഇവര്‍ അവന്‍റെ ഹൃദയം സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഈ ദാനം സ്വീകരിക്കുക എന്നതാണ് ശരിയായ കാര്യം. ദൈവം നിങ്ങള്‍ക്ക് നല്‍കുന്ന സമ്പൂര്‍ണ്ണ രക്ഷയുടെ ദാനത്തെ സ്വീകരിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ രക്ഷാദാനം നിങ്ങളുടേതായി തീരുകയുള്ളൂ. ഇതിനെ നിങ്ങളുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുന്നില്ല എങ്കില്‍, എത്ര കഠിനശ്രമം നടത്തിയാലും ശരി, ഈ രക്ഷാദാനം ഒരിക്കലും നിങ്ങളുടേതാകില്ല.
ഞാനും ഈ രക്ഷയുടെ ദാനം സ്വീകരിച്ചയാളാണ്. “ആഹാ! കര്‍ത്താവ് ഈ രീതിയില്‍ എനിക്കായി സ്നാനപ്പെട്ടല്ലോ! സ്നാനപ്പെട്ടതിലൂടെ എന്‍റെ സകല പാപങ്ങളുടെയും ശിക്ഷ അവന്‍ വഹിച്ചു. ആത്യന്തികമായി എന്‍റെ ആവശ്യത്തിനായി അവന്‍ സ്നാനപ്പെട്ടു. നന്ദി, കര്‍ത്താവേ!” ഇതാണ് ഞാന്‍ വിശ്വസിക്കുന്നത്. ആകയാല്‍ ഞാന്‍ ഇപ്പോള്‍ പാപമില്ലാത്തവനാണ്. സമ്പൂര്‍ണ്ണ പാപമോചനം എനിക്ക് ലഭിച്ചിരിക്കുന്നു. നിങ്ങളും പാപമോചനം നേടാനും രക്ഷ പ്രാപിക്കുവാനും ആഗ്രഹിക്കുന്നെങ്കില്‍, ഇപ്പോള്‍ തന്നെ ഇത് സ്വീകരിക്കുക.
അന്നുമുതല്‍ എല്ലായ്പ്പോഴും ഈ രക്ഷയുടെ ദാനത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ഞാന്‍ വീണ്ടും ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, എന്‍റെ രക്ഷക്കായി കര്‍ത്താവിന് നന്ദി പറയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നത് ഞാന്‍ തിരിച്ചറിയുന്നു. ഈ രക്ഷയുടെ സ്നേഹം എന്‍റെ ഉള്ളിലുള്ളതിനാല്‍ എനിക്കത് ഒരിക്കലും മറക്കാന്‍ കഴിയില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തതിലൂടെ ആദ്യമായി ഞാന്‍ പാപക്ഷമ നേടിയപ്പോള്‍ ഞാന്‍ ദൈവത്തോട് അനന്തമായ നന്ദിയുള്ളവനായിരുന്നു. അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഇപ്പോഴും അതേ നന്ദി നിറഞ്ഞ ഹൃദയമാണ് എനിക്കുള്ളത്; ഞാന്‍ ദിനം തോറും പുതുക്കപ്പെടുന്നു.
എന്നെ രക്ഷിക്കാനായാണ് യേശു നിശ്ചയമായും ഈ ഭൂമിയിലേക്ക് വന്നത്. എന്‍റെ സകലപാപങ്ങളും തന്‍റെ മേല്‍ ചുമക്കാനായി സ്നാനപ്പെട്ട് എന്‍റെ പാപങ്ങളുടെ ശിക്ഷാവിധി ചുമക്കാനായി കുരിശില്‍ മരിച്ചു. എനിക്കായാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തിരിച്ചറിഞ്ഞ ഉടനെ അവയെ സ്വീകരിക്കുകയും എന്‍റേതാക്കുകയും ചെയ്തു. എന്‍റെ മുഴുവന്‍ ജീവിതത്തിലും ഞാന്‍ ചെയ്ത ഏറ്റവും മികച്ചതും ബുദ്ധിപരവും നല്ലതുമായ കാര്യമായി ഇതിനെ ഞാന്‍ എപ്പോഴും തിരിച്ചറിയുന്നു. ആകയാല്‍, കര്‍ത്താവ് സത്യമായും എന്നെ സ്നേഹിക്കുന്നുവെന്നും, എനിക്കായി കരുതുന്നുവെന്നും, ഞാന്‍ വിശ്വസിക്കുന്നു. അവന്‍ എന്നെ സ്നേഹിച്ചതിനാലാണ് ഇവയെല്ലാം ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കയും ഏറ്റുപറയുകയും ചെയ്യുന്നു. “കര്‍ത്താവേ സകല നന്ദിയും ഞാന്‍ അങ്ങേക്ക് നല്‍കുന്നു. അങ്ങ് എന്നെ സ്നേഹിച്ചതുപോലെ, ഞാന്‍ അങ്ങയെയും സ്നേഹിക്കുന്നു”. ഇങ്ങനെ ഏറ്റു പറയുന്നത് വീണ്ടും ജനിച്ചവര്‍ക്ക് വലിയ സന്തോഷമാണ്.
നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹം എന്നെന്നും മാറാത്തതാണ്. അവന് നമ്മോടുള്ള സ്നേഹം മാറാത്തതുപോലെ, നമുക്ക് അവനോടുള്ള സ്നേഹവും മാറ്റമില്ലാത്തതാകണം, നാം കഷ്ടപ്പെടുകയും പ്രയാസത്തെ നേരിടുകയും ചെയ്യുമ്പോള്‍, നമ്മുടെ ഹൃദയം വഴിതെറ്റിപ്പോകയും ഈ സ്നേഹത്തെ മറക്കാനും തള്ളിപ്പറയാനും നാം ആഗ്രഹിക്കുകയും ചെയ്തേക്കാം. പക്ഷെ, നമ്മുടെ വേദനയാല്‍ നാം തളരുമ്പോഴും, നമ്മുടെ ബുദ്ധി നമ്മെ തോല്‍പ്പിക്കുമ്പോഴും നമ്മുടെ ചിന്ത മുഴുവനും വേദന മാത്രമാകുമ്പോഴും, നമ്മുടെ ഹൃദയം അവന്‍റെ സ്നേഹത്തെ ഒരിക്കലും മറക്കാതിരിക്കുവാന്‍ ദൈവം വിശ്വസ്തതയോടെ നമ്മെ പിടിച്ചിരിക്കുന്നു.
ദൈവം എന്നേക്കും നമ്മെ സ്നേഹിക്കുന്നു. നമുക്ക് വേണ്ടി ഒരു സൃഷ്ടിയായി ദൈവം ഈ ഭൂമിയിലേക്ക് വരികയും തന്‍റെ മരണത്തോളം നമ്മെ സ്നേഹിക്കയും ചെയ്തു. ഇപ്പോള്‍, ഈ ദൈവസ്നേഹത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഇതിനെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുക. നിങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നുവോ?
തന്‍റെ ഈ സ്നേഹത്തിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണമായി നമ്മെ രക്ഷിച്ചതിനായി ഞാന്‍ കര്‍ത്താവിന് നന്ദി പറയുന്നു.