• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-32] മഹാപുരോഹിതനെ വിശുദ്ധീകരിക്കാനുള്ള പാപയാഗം (പുറപ്പാട് 29:1-14)

(പുറപ്പാട് 29:1-14)
“അവര്‍ എനിക്ക് പുരോഹിത ശുശ്രൂഷ ചെയാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവര്‍ക്ക് ചെയ്യേണ്ടത് എന്തെന്നാല്‍: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും പുളിപ്പില്ലാത്ത അപ്പവും എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവ് കൊണ്ട് അവ ഉണ്ടാക്കേണം. അവ ഒരു കൊട്ടയില്‍ വെച്ച് കാളയോടും രണ്ടു ആട്ടുകൊറ്റനോടും കൂടെ കൊട്ടയില്‍ കൊണ്ടുവരേണം. അഹരോനെയും അവന്‍റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ വരുത്തി വെള്ളം കൊണ്ടു കഴുകേണം. പിന്നെ വസ്ത്രം എടുത്ത് അഹരോനെ ഉള്ളങ്കിയും ഏഫോദിന്‍റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്‍റെ അരെക്ക് ഏഫോദിന്‍റെ നടുക്കെട്ടു കെട്ടേണം. അവന്‍റെ തലയില്‍ മുടിവെച്ച് വിശുദ്ധ പട്ടം മുടിമേല്‍ വെക്കേണം. പിന്നെ അഭിക്ഷേക തൈലം എടുത്ത് തലയില്‍ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം. അവന്‍റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം. അഹരോന്‍റെയും പുത്രന്മാരുടെയും അരെക്ക് നടുക്കെട്ട് കെട്ടി അവര്‍ക്ക് തലപ്പാവ് വെക്കേണം. പൗരോഹിത്യം അവര്‍ക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം. നീ കാളയെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം. അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവെക്കേണം. പിന്നെ സമാഗമന കൂടാരത്തിന്‍റെ വാതില്ക്കല്‍ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം. കാളയുടെ രക്തം കുറെ എടുത്ത് നിന്‍റെ വിരല്‍ കൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിന്മേല്‍ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കേണം. കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സ് ഒക്കെയും കരളിന്മേല്‍ ഉള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തിന്മേല്‍ വെച്ച് ദഹിപ്പിക്കേണം. കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയില്‍ ഇട്ടു ചുട്ടുകളയേണം”.
 

മഹാപുരോഹിതന്‍റെ വിശുദ്ധീകരണം എന്നതിലേക്കാണ് ഇന്ന് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നത്. അഹരോനെയും അവന്‍റെ പുത്രന്മാരെയും വിശുദ്ധീകരിക്കേണ്ടത് എങ്ങനെയെന്ന് ദൈവം മോശെക്ക് കല്പന നല്‍കി. “കരപൂരണം ചെയ്യുക” എന്ന 9-മത്തെ വാക്യത്തിലെ പദത്തിന് വിശുദ്ധീകരിക്കുക, ഒരുക്കുക, പ്രതിഷ്ഠിക്കുക, മാനിക്കുക, വിശുദ്ധമായി കൈകാര്യം ചെയ്യുക എന്നൊക്കെയാണ് അര്‍ത്ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കരപൂരണം ചെയ്യുക എന്നതിന് വിശുദ്ധീകരിക്കപ്പെട്ട് ദൈവത്തിനായി സമര്‍പ്പിക്കപ്പെടുക എന്നാണര്‍ത്ഥം. ആകയാല്‍ “മഹാപുരോഹിതനായി കരപൂരണം ചെയ്യപ്പെടുക” എന്നതിന് “മഹാപുരോഹിതന്‍റെ കടമകളും അധികാരവും നല്‍കുവാനായി ഒരുക്കി നിര്‍ത്തുക” എന്നാണര്‍ത്ഥം. ദൈവം അഹരോനും അവന്‍റെ മക്കള്‍ക്കുമാണ് മഹാപുരോഹിത അവകാശവും പൗരോഹിത്യവും നല്‍കിയത്. അത് അവന്‍റെ ജനത്തിന് പാപമോചനം നല്‍കുവാന്‍ അവരെ കഴിവുള്ളവരാക്കി.
അഹരോനെ മഹാപുരോഹിതന്‍റെ വസ്ത്രം ധരിപ്പിച്ച് തന്‍റെ ശിരസ്സില്‍ മുടി വയ്ക്കുവാനും അവന്‍റെ മക്കളെ അങ്കി ധരിപ്പിക്കുവാനും ദൈവം മോശെയോട് കല്‍പ്പിച്ചു. തുടര്‍ന്ന് അഹരോനെ മഹാപുരോഹിതനായും അവന്‍റെ പുത്രന്മാരെ പുരോഹിതന്മാരായും കരണപൂരണം ചെയ്യിക്കേണം. ഇതിലേക്കായി അവര്‍ ഒരു കാളയെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റന്മാരെയും എടുക്കണം. മഹാപുരോഹിതന്‍റെ പ്രധാനപ്പെട്ട കടമയെന്നത് സകല യിസ്രായേല്യരുടെയും യാഗം അര്‍പ്പിക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്യുന്നതിലേക്കായി അഹരോനും അവന്‍റെ മക്കളും തങ്ങളുടെ പാപങ്ങളെ ആദ്യം തന്നെ കഴുകി കളയേണമായിരുന്നു. അതിനാലാണ് അവന്‍റെ കരപൂരണ നാളില്‍ ആദ്യംതന്നെ തങ്ങള്‍ക്കുവേണ്ടിയുള്ള പാപയാഗം അവര്‍ക്ക് അര്‍പ്പിക്കേണ്ടി വന്നത്.
മഹാപുരോഹിതനുപോലും, യാഗമൃഗത്തെ കൊല്ലുകയും അതിന്‍റെ രക്തം ദൈവത്തിന് അര്‍പ്പിക്കുകയും ചെയ്യുന്നതിനുമുമ്പായി, ദൈവം സ്ഥാപിച്ച യാഗവ്യവസ്ഥയനുസരിച്ച്, യാഗമൃഗത്തിന്‍റെ തല മേല്‍ തന്‍റെ കൈകള്‍ വയ്ക്കണമായിരുന്നു. ഏഴു ദിവസത്തേക്ക്, തന്‍റെ കരപൂരണത്തിലേക്കായി ഹോമയാഗം, ദഹനയാഗം, സമാധാനയാഗം എന്നിവയോടൊപ്പം പാപയാഗവും മഹാപുരോഹിതന്‍ അനുഷ്ഠിക്കേണമായിരുന്നു.
മഹാപുരോഹിതനും അവന്‍റെ മക്കള്‍ക്കുമായി നല്‍കപ്പെട്ടിരുന്ന യാഗത്തിലെന്ന പോലെ യിസ്രായേല്‍ ജനങ്ങളുടെ സകല പാപവും യാഗമൃഗത്തിലേക്ക് കടത്തിവിടാനായി അതിന്‍റെ തലയില്‍ കൈവച്ചശേഷം മാത്രമേ അതിനെ കൊല്ലുവാനും രക്തം എടുക്കുവാനും പാടുള്ളൂ. ദൈവത്തിന്‍റെ മഹാപുരോഹിതനായി ശുശ്രൂഷിക്കുവാന്‍ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ തന്‍റെ ജനത്തിന്‍റെ പാപങ്ങളുടെ മോചനത്തിനായി യാഗങ്ങള്‍ അര്‍പ്പിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി പഠിച്ചിരിക്കേണ്ടതുണ്ടായിരുന്നു. തന്‍റെ സ്വന്തം പാപങ്ങളെ കഴുകിക്കളയുവാന്‍ മഹാപുരോഹിതന്‍ പാപയാഗം അര്‍പ്പിക്കുന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് തന്‍റെ ജനത്തിനായി യാഗം അര്‍പ്പിക്കേണ്ടത് എങ്ങനെയെന്നുള്ള പരിശീലനം ആയിരുന്നു അത് എന്നാണ് - അതായത്, യാഗമൃഗത്തിന്‍റെ തലയില്‍ തന്‍റെ കൈ വെച്ച് അതിന്‍റെ രക്തം എടുത്ത് ഹോമയാഗപീഠത്തില്‍ തളിക്കുകയും ശേഷിക്കുന്നത് നിലത്തൊഴിക്കുകയും ചെയ്യുന്ന കാര്യം.
ഇവിടെ തന്‍റെ പാപങ്ങളെയും തന്‍റെ ജനത്തിന്‍റെ പാപങ്ങളെയും കടത്തിവിടുവാന്‍ മഹാപുരോഹിതന്‍ ഓര്‍ത്തിരിക്കണം. അതിനായി യാഗമൃഗങ്ങളുടെ തലയില്‍ അവന്‍ തന്‍റെ കൈവയ്ക്കേണം. പുറപ്പാട് 29:10-12 പ്രസ്താവിക്കുന്നതുപോലെ, “നീ കാളെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം. അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവയ്ക്കേണം. പിന്നെ സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം. കാളയുടെ രക്തം കുറെ എടുത്ത് നിന്‍റെ വിരല്‍ കൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിന്മേല്‍ പുരട്ടി, ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തില്‍ ചുവട്ടില്‍ ഒഴിക്കേണം”.
മഹാപുരോഹിതനും അവന്‍റെ മക്കളും തങ്ങളുടെ യാഗവസ്തുവായ കാളയുടെ തലയില്‍ തങ്ങളുടെ കൈകള്‍ മറന്നുപോകാതെ വയ്ക്കേണം. കാരണം മഹാപുരോഹിതനായ അഹരോനും അവന്‍റെ മക്കളും യാഗമൃഗത്തിന്മേല്‍ തന്‍റെ കൈകളെ വയ്ക്കുമ്പോഴാണ് അവരുടെ സകല പാപവും അതിലേക്ക് കടത്തിവിടപ്പെട്ടിരുന്നത്. ഈ യാഗമൃഗം കൈവെപ്പിലൂടെ മഹാപുരോഹിത ന്‍റെയും അവന്‍റെ മക്കളുടെയും പാപത്തെ സ്വീകരിച്ചതിനാല്‍ ഇത് രക്തം ചിന്തി മരിക്കേണം. തുടര്‍ന്ന് മഹാപുരോഹിതന്‍ ഇതിന്‍റെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്നത് ചുവട്ടില്‍ ഒഴിക്കുകയും വേണം. കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സ് ഒക്കെയും കരളിന്മേലുള്ള വപവും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തിന്മേല്‍ വച്ച് ദഹിപ്പിക്കേണം. 
ദേശത്തെ ജനത്തില്‍ ഒരുത്തന്‍ അബദ്ധവശാല്‍ പിഴച്ച് പാപം ചെയ്താല്‍ അവന്‍ ചെയ്ത പാപപരിഹാരത്തിനായി ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ പാപയാഗമായി അവന്‍ കൊണ്ടുവരേണം. “പാപയാഗമൃഗത്തിന്‍റെ തലയില്‍ അവന്‍ കൈവച്ചിട്ട് ഹോമയാഗത്തിന്‍റെ സ്ഥലത്ത് വച്ച് പാപയാഗമൃഗത്തെ അറുക്കേണം. പുരോഹിതന്‍ അതിന്‍റെ രക്തം വിരല്‍ കൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളയേണം. അതിന്‍റെ മേദസ്സ് ഒക്കെയും സമാധാനയാഗത്തില്‍ നിന്ന് മേദസ്സ് എടുക്കുന്നതുപോലെ എടുത്ത് പുരോഹിതന്‍ യാഗപീഠത്തിന്‍ മേല്‍ യഹോവെക്ക് സൗരഭ്യവാസനയായി ദഹിപ്പിക്കേണം. ഇങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. എന്നാലത് അവനോട് ക്ഷമിക്കും.” (ലേവ്യാ പുസ്തകം 4:29-31).
ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട യാഗവ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളായി നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു യാഗമൃഗത്തിന്‍റെ തലയിന്മേലുള്ള കൈവെപ്പും രക്തം ചിന്തലും. ലോകാരംഭത്തിന് മുമ്പുതന്നെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും മറയ്ക്കപ്പെട്ടിരുന്ന ഈ സത്യത്തെക്കൊണ്ട് നമ്മുടെ സകല പാപങ്ങളും മോചിക്കുവാന്‍ യേശുക്രിസ്തുവില്‍ ഈ പദ്ധതി ഒരുക്കിയിരുന്നു. ദൈവം യിസ്രായേല്‍ ജനത്തോട് അവര്‍ എപ്പോഴെല്ലാം ഹോമയാഗം കഴിക്കുമോ അപ്പോഴെല്ലാം അവന്‍ അവരോട് സംസാരിക്കും എന്ന വാഗ്ദത്തം ചെയ്തിരുന്നു. പുറപ്പാട് 29:42 പറയുന്നു, “ഞാന്‍ നിങ്ങളോട് സംസാരിക്കേണ്ടതിന് നിങ്ങള്‍ക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ വച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങള്‍ക്ക് തലമുറതലമുറയായി നിരന്തര ഹോമയാഗം ആയിരിക്കും”. ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും പുരോഹിതന്മാര്‍ അര്‍പ്പിച്ചിരുന്ന ഹോമയാഗം തലമുറതലമുറയായി, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ പാപമോചനം പ്രാപിച്ച യിസ്രായേലിലെ ആത്മീയ ജനമായ നമ്മള്‍ പോലും അര്‍പ്പിക്കേണ്ടതാണ്. ഈ യാഗങ്ങളിലൂടെ ദൈവം നമ്മോട് സംസാരിക്കുമെന്ന് അവന്‍ പറയുന്നു.
 

മഹാപുരോഹിതനര്‍പ്പിക്കുന്ന ഹോമയാഗത്തിന്‍റെ അര്‍ത്ഥമെന്ത്?

യാഗവസ്തുവിന്‍റെ തലയില്‍ കൈവയ്ക്കുന്ന പാപിയുടെ സകല അകൃത്യങ്ങളും അത് സ്വീകരിക്കുന്നതിനാല്‍ അവര്‍ക്കു പകരമായി അത് മരിക്കുകയും ദഹിപ്പിക്കപ്പെടുന്നതിലൂടെ ശിക്ഷിക്കപ്പെടുകയും ചെയ്യും. പാപയാഗത്തിന്‍റെ യാഗവ്യവസ്ഥയിലൂടെ “ഞാന്‍ അത്തരം പാപങ്ങള്‍ ദൈവമുമ്പാകെ ചെയ്തിരിക്കയാല്‍ പാപത്തിനുള്ള ഇത്തരം ശിക്ഷകള്‍ ഞാന്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്” എന്ന് നാം ഏറ്റുപറയേണം എന്നതാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. ദൈവത്തിന്‍റെ രക്ഷയുടെ നിയമം അനുസരിച്ച് നമ്മുടെ പാപങ്ങളെ കഴുകിക്കളയേണം എങ്കില്‍ യാഗമൃഗത്തിന്‍റെ തലയില്‍ നമ്മുടെ കൈവയ്ക്കുകയും അതിന്‍റെ രക്തം എടുക്കുകയും ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ ഈ രക്തം പുരട്ടുകയും ശേഷിക്കുന്ന രക്തം ചുവട്ടിലൊഴിക്കുകയും അതിന്‍റെ മാംസം യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കുകയും ചെയ്ത് അതുവഴി ദൈവത്തിന്‍റെ നീതിയിലുള്ള കൃപയ്ക്കനുസരിച്ച് പാപങ്ങളുടെ മോചനം പ്രാപിക്കാം.
ഒന്നാമതായി നമ്മുടെ ഹൃദയം കൊണ്ടും പ്രവൃത്തികൊണ്ടും നാം ചെയ്തു കൂട്ടിയ സകല പാപങ്ങളെയും ദൈവമുമ്പാകെ നാം സമ്മതിക്കേണം. ഈ പാപങ്ങള്‍ നിമിത്തം ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാനാകില്ലെന്നും നാം തിരിച്ചറിയണം. എന്നാല്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ രക്ഷയോര്‍ത്ത് ദൈവത്തിന് നന്ദി പറഞ്ഞു തീര്‍ക്കാന്‍ നമുക്കാകില്ല. തന്‍റെ ഏകജാതനായ പുത്രനെ നല്‍കുന്നത് വഴി ദൈവം നമ്മെ വളരെ സ്നേഹിച്ചു. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമക്കുകയും തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ക്രൂശിലെ തന്‍റെ മരണത്തിലൂടെ ഈ സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമാവുകയും ചെയ്തു.
യാഗവ്യവസ്ഥയനുസരിച്ച് കൈവെപ്പിലൂടെയും രക്തം ചിന്തലിലൂടെയും ആണ് യാഗങ്ങള്‍ അര്‍പ്പിക്കേണ്ടത്. നമ്മുടെ സകല പാപങ്ങളും മോചിക്കുന്ന വിശ്വാസത്തിന്‍റെ തെളിവിനെയാണ് ഇത് കുറിക്കുന്നത് എന്നതിനാല്‍ തീര്‍ച്ചയായും നാമിതില്‍ വിശ്വസിക്കേണം. യാഗമൃഗത്തിന്‍റെ തലയില്‍ ഓരോ പാപിയും കൈവയ്ക്കുന്നത് തന്‍റെ പാപങ്ങളെ അതിലേക്ക് കടത്തി വിടുന്നതിനെ സൂചിപ്പിക്കുന്നു. മഹാപുരോഹിതന്‍ പോലും പാപയാഗം അര്‍പ്പിക്കുമ്പോള്‍ “ദൈവമുമ്പാകെ എനിക്ക് അത്തരം പാപങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ മരണത്തിന് ഏല്പിക്കപ്പെടേണം” എന്ന് ഏറ്റുപറയുകയാണ് ചെയ്യുന്നത്. നമ്മെ പാപത്തില്‍ നിന്ന് വിടുവിക്കുവാന്‍ ദൈവം ഒരു പ്രായശ്ചിത്തയാഗം നല്‍കിയെന്ന് വിശ്വസിക്കുന്നതിലൂടെയും, ഈ യാഗത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപക്ഷമ പ്രാപിക്കാന്‍ ദൈവം നമ്മെ യോഗ്യരാക്കി എന്ന് അംഗീകരിക്കുന്നതിലൂടെയും നമുക്ക് രക്ഷ പ്രാപിക്കണം.
“ഞാന്‍ അവിടെവച്ച് നിങ്ങളോട് സംസാരിക്കും” എന്ന് ദൈവം പറഞ്ഞു. അവനിത് പറഞ്ഞത് മഹാപുരോഹിതനോട് മാത്രമല്ല സകല ജനത്തിനോടും ആണ് എന്നതിനാല്‍ ദൈവം നമുക്ക് എല്ലാവര്‍ക്കും പാപമോചനം നല്‍കുമെന്നും അതുവഴി അവന്‍റെ മക്കളാക്കി മാറ്റും എന്നുമാണ് ഇതിനര്‍ത്ഥം. അപ്പോള്‍ എങ്ങനെയാണ് ദൈവം നമ്മോട് സംസാരിക്കുന്നത്? കാരണം നമുക്കായുള്ള രക്ഷാപദ്ധതി ദൈവത്തിന് ഉള്ളതിനാല്‍ ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട യാഗവ്യവസ്ഥയനുസരിച്ച് തങ്ങളുടെ പാപയാഗം അര്‍പ്പിക്കുന്നവരോട് മാത്രം നിശ്ചയമായും അവന്‍ സംസാരിക്കും. മനുഷ്യരെല്ലാവരും ജډപാപികളാണെന്നും അവരെല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്നും ദൈവം നന്നായി അറിയുന്നതിനാല്‍ തന്‍റെ രക്ഷയുടെ യാഗവ്യവസ്ഥയില്‍ വെളിപ്പെടുത്ത പ്പെട്ടിരിക്കുന്ന കരുണയനുസരിച്ച് നമ്മുടെ സകല പാപങ്ങളും കഴുകിക്കളയുവാനും അതുവഴി നമ്മെ അവന്‍റെ സ്വന്തം മക്കളാക്കുവാനും ദൈവം ആഗ്രഹിച്ചു. ഇതിനാലാണ് അസംഖ്യം യിസ്രായേല്‍ ജനങ്ങള്‍ക്ക് കൈവെപ്പിലൂടെ തങ്ങളുടെ പാപങ്ങളെ യാഗമൃഗത്തിന്‍റെ തലയിലേക്ക് കടത്തിവിടുവാന്‍ തക്കവണ്ണം ദൈവം യാഗവ്യവസ്ഥയെ സ്ഥാപിച്ചത്.
“കൈവെപ്പ്” ആണ് യിസ്രായേല്‍ ജനം തങ്ങളുടെ പാപങ്ങളെ യാഗവസ്തുവിലേക്ക് കടത്തിവിട്ടിരുന്ന രീതി. യിസ്രായേല്‍ ജനം ദൈവത്തിന്‍റെ നിയമത്തെ അനേകം തവണ ലംഘിക്കുകയും സകലവിധമായ പാപങ്ങള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ “കൈവെപ്പ്” രീതിയിലൂടെ തങ്ങളുടെ സകല അകൃത്യങ്ങളെയും യാഗവസ്തുവിലേക്ക് കടത്തിവിടുവാന്‍ അവര്‍ക്ക് കഴിഞ്ഞതിനാല്‍ തങ്ങളുടെ സകല പാപങ്ങളെയും കഴുകിക്കളയുവാനും അവര്‍ക്ക് സാധിച്ചു. ഇപ്രകാരം ആണ് തന്നില്‍ വിശ്വസിച്ച യിസ്രായേല്യരോടൊപ്പം വസിക്കുവാനും, അവരുടെ ദൈവമായി ഇരിക്കുവാനും അവരെ തന്‍റെ സ്വന്തജനമാക്കുവാനും, അവരെ നയിക്കുവാനും സ്വര്‍ഗ്ഗത്തിലും ഈ ഭൂമിയിലെ പുഷ്ടിയിലും ഉള്ള അനുഗ്രഹങ്ങളെ നല്‍കുവാനും ദൈവത്തിന് കഴിഞ്ഞത്. സമാഗമനകൂടാരത്തിന്‍റെ യാഗവ്യവസ്ഥയിലുള്ള തങ്ങളുടെ വിശ്വാസത്തിലൂടെ ഈ കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു.
സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥയുടെ എല്ലാഘടകങ്ങളും മുമ്പെ തന്നെ ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടിരുന്നതിനാല്‍ യിസ്രായേല്‍ ജനങ്ങള്‍ക്ക് യാഗവസ്തുവിന്‍റെ തലയില്‍ തങ്ങളുടെ കൈവയ്ക്കുന്നതിലൂടെ ദൈവം ക്രമീകരിച്ച വ്യവസ്ഥ പ്രകാരം തങ്ങളുടെ സകല പാപവും കടത്തിവിടുവാനും അവര്‍ക്ക് കഴിഞ്ഞു. പാപത്തില്‍ നിന്നും കഴുകപ്പെടുവാന്‍, ദൈവം സ്ഥാപിച്ച കൈവയ്പ്പിന്‍റെയും രക്തം ചിന്തലിന്‍റെയും ശക്തിയില്‍ വിശ്വസിച്ചുകൊണ്ട് തന്‍റെ അടുക്കലേക്ക് വരുന്ന സകലരെയും അവന്‍ കഴിവുള്ളവരാക്കിയതിനാല്‍, ഈ സത്യത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും വിശുദ്ധനായ ദൈവത്തോടൊപ്പം നടക്കുവാന്‍ കഴിയും. കൈവയ്പും രക്തം ചിന്തലും ഉള്‍പ്പെടുന്ന യാഗം അര്‍പ്പിച്ചിട്ടല്ലാതെ, ദൈവത്തിന് യിസ്രായേല്‍ ജനത്തിന്‍റെ നടുവില്‍ വസിക്കുവാന്‍ കഴിയില്ല. യിസ്രായേല്യര്‍ എന്തുമാത്രം കുറവുള്ളവരായിരുന്നാലും, എത്രയധികം പാപം ചെയ്തിരുന്നാലും നിയമപരമായ യാഗത്തിലൂടെ പാപയാഗ മൃഗത്തിന്‍റെ തലയില്‍ കൈവച്ച് അതിന്‍റെ രക്തം ചിന്തുന്നതിലൂടെ സ്ഥാപിക്കപ്പെട്ട രക്ഷയുടെ ദൈവീക നിയമത്താല്‍ അവരുടെ ഇടയില്‍ വസിക്കുവാന്‍ ദൈവത്തിന് കഴിഞ്ഞു. ആകയാല്‍, ദൈവം നമുക്കായി അനുവദിച്ചിരിക്കുന്ന പാപത്തില്‍ നിന്നുള്ള രക്ഷ നിര്‍മ്മിച്ചിരിക്കുന്നത് യാഗമൃഗത്തിന്‍റെ തലയിലെ കൈവെപ്പിലൂടെയും അതിന്‍റെ രക്തം ചിന്തലിലൂടെയുമാണെന്ന് നാമെല്ലാവരും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.
പുരോഹിതന്മാര്‍ ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും ഹോമയാഗം അര്‍പ്പിക്കണമായിരുന്നു. രാവിലെ തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ഒരു ഹോമയാഗം അര്‍പ്പിച്ചതിനുശേഷം, ആ ദിവസം മറ്റനേകം പാപങ്ങള്‍ അവര്‍ ചെയ്യുന്നതിനാലാണ് തങ്ങളുടെ പാപങ്ങളെ കടത്തിവിട്ട് അവയെ കഴുകി കളയുവാന്‍ വൈകുന്നേരത്ത് മറ്റൊരു യാഗാര്‍പ്പണം ആവശ്യമായി വന്നത്. ഓരോ ദിവസവും ഇപ്രകാരം അര്‍പ്പിക്കുന്ന യാഗങ്ങള്‍, യേശു ഈ ഭൂമിയിലേക്ക് വന്ന്, സ്നാപകയോഹന്നാനിലൂടെ സ്നാനപ്പെട്ട് ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ മേല്‍ ചുമന്ന് ക്രൂശില്‍ മരിച്ച്, അതുവഴി ലോകത്തിന്‍റെ സകല പാപങ്ങളെയും തുടച്ചുനീക്കുന്നതില്‍ വിശ്വസിക്കുകയും ഓര്‍ക്കുകയും ചെയ്യുന്ന വിശ്വാസത്തെക്കുറിച്ച് യിസ്രായേല്യരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതുപോലെ, ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും നാമെല്ലാവരും വിശ്വാസത്തിന്‍റെ ഈ യാഗം അര്‍പ്പിക്കേണം, കാരണം ദിവസം മുഴുവനും നിറുത്താതെ നാം പാപം ചെയ്തു കൊണ്ടേയിരിക്കുന്നു. പഴയ നിയമ കാലത്ത് നല്‍കപ്പെട്ടിരുന്ന വിശ്വാസ യാഗം പുതിയ നിയമ കാലത്ത് സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും അവന്‍റെ രക്തം ചിന്തലിലും വിശ്വസിക്കുന്നതിലൂടെ ഹൃദയത്തിലെ സകല അശുദ്ധിയും കഴുകിക്കളയുന്നതിന് സമാനമാണ്.
നമ്മുടെ രക്ഷകനായ യേശു നമ്മുടെ സകല പാപങ്ങളെയും മോചിപ്പിച്ചു എന്ന് ഹൃദയങ്ങളില്‍ വിശ്വസിക്കുന്ന ഈ വിശ്വാസം കാണുമ്പോഴാണ് പിതാവാം ദൈവം നമ്മോട് സംസാരിക്കുന്നത്. പഴയ നിയമത്തിലെ യാഗവ്യവസ്ഥ അനുസരിച്ച് യേശുക്രിസ്തു തന്‍റെ കാലത്ത് ഈ ഭൂമിയിലേക്ക് വന്ന് പുതിയ നിയമയുഗത്തിന്‍റെ ആരംഭത്തില്‍ സ്നാപക യോഹന്നാനിലൂടെ സ്നാനപ്പെട്ടുകൊണ്ട് നമ്മുടെ സകല പാപങ്ങളും സ്വീകരിച്ചു (മത്തായി 3:15). അതിനാലാണ്, “യോഹന്നാന്‍ സ്നാപകന്‍റെ നാളുകള്‍ മുതല്‍ ഇന്നേവരെ സ്വര്‍ഗ്ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു” (മത്തായി 11:12) എന്ന് യേശു പറഞ്ഞത്. ഈ സുവിശേഷ സത്യത്തെ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും മോചനം നേടുവാനും സമ്പൂര്‍ണ്ണമായി അവയില്‍ നിന്നും ശുദ്ധീകരിക്കപ്പെടുവാനും നമുക്ക് കഴിയുന്നു.
യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു എന്ന വസ്തുത പരിഗണിക്കാതെ തന്നെ, അസംഖ്യം പാപങ്ങള്‍ ജനം ചെയ്യുന്നു. ക്രിസ്ത്യാനികളായ നാം യേശുക്രിസ്തുവിനെ അറിയുന്നതിനു മുമ്പും ശേഷവും കണക്കില്ലാത്ത പാപങ്ങള്‍ ചെയ്യുന്നു. എന്നാല്‍, യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന്, സ്നാപകയോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്താലും ക്രൂശിലെ തന്‍റെ രക്തം ചിന്തലിനാലും, ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍ കഴുകിക്കളഞ്ഞു. ആകയാല്‍ ഹോമയാഗത്തിലൂടെ യിസ്രായേല്‍ ജനത്തോട് സംസാരിക്കുമെന്ന് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ തങ്ങളുടെ സകല പാപങ്ങളെയും വാസ്തവമായും ദൈവം തുടച്ചു നീക്കി എന്ന് വിശ്വസിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. എന്നാല്‍ ഈ സത്യത്തെ നിരാകരിക്കുന്നവരെ തീര്‍ച്ചയായും സ്നേഹിക്കുന്നില്ല.
പുതിയ നിയമത്തിന്‍റെ ഈ യുഗത്തില്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ കണ്ടുമുട്ടുവാന്‍ കഴിയും. പഴയനിയമ കാലത്ത്, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരുവന് പാപമോചനം പ്രാപിക്കുവാന്‍ കഴിഞ്ഞിരുന്നു. കൈവയ്പും രക്തം ചിന്തലും, ഈ രണ്ടു ആശയങ്ങളുടെയും സംയോജനം ഒരു സമ്പൂര്‍ണ്ണ സുവിശേഷത്തെ രൂപപ്പെടുത്തുന്നു. ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയെ പഴയനിയമം വിശദമായി പ്രവചിക്കുമ്പോള്‍, പുതിയ നിയമം ആ പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും വാഗ്ദത്തം ചെയ്യപ്പെട്ട സുവിശേഷത്തിന്‍റെ പൂര്‍ണ്ണതയും ആണ്. ആകയാല്‍ എബ്രായര്‍ 1:1-2 പറയുന്നു; “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍ മുഖാന്തരം പിതാക്കന്മാരോട് അരുളിചെയ്തിട്ടു; ഈ അന്ത്യകാലത്ത് പുത്രന്‍ മുഖാന്തിരം നമ്മോട് അരുളിചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയാക്കിവെച്ചു. അവന്‍ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി”. 
യേശു രാജാധിരാജാവും സര്‍വ്വശക്തനായ ദൈവവുമാണ്. എന്നാല്‍ ഈ ദൈവം മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്ക് അവതരിക്കുകയും സ്നാനപ്പെടുകയും കുരിശില്‍ മരിക്കുകയും മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കുകയും അതുവഴി നമ്മുടെ സകല പാപങ്ങളെയും കഴുകി കളയുകയും പാപത്തിന്‍റെ സകല ശിക്ഷാവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. ദൈവം നമ്മെ നീതികരിച്ച ഈ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് പൂര്‍ണ്ണതയുള്ളവരായി മാറാം. നാം ഇതുവരെയും ആത്മാര്‍ത്ഥമായി അന്വേഷിച്ചുകൊണ്ടിരുന്ന പാപങ്ങളുടെ മോചനം പ്രാപിക്കുകയെന്നത് ഇപ്പോള്‍ സാധ്യമാണ്. നമ്മുടെ സകല പാപങ്ങളും കഴുകികളയേണമെന്ന് നമ്മള്‍ വളരെ അത്യാവശ്യമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ദൈവം അവയെല്ലാം തന്നെ ഒരിക്കലായി കൈവെപ്പിന്‍റെയും രക്തം ചിന്തലിന്‍റെയും യാഗവ്യവസ്ഥയിലൂടെ-അതായത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ പൊരുളായ യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ തന്‍റെ രക്തത്തിലൂടെയും - മോചിച്ചു (1 യോഹന്നാന്‍ 5:6-8). ദൈവം നമ്മുടെ സകല പാപങ്ങളെയും സമ്പൂര്‍ണമായി മോചിച്ചു എന്നു നാം വിശ്വസിക്കുമ്പോഴാണ് അവന്‍ നമ്മെ തന്‍റെ സ്വന്തജനമാക്കി മാറ്റുകയും ദര്‍ശനം നല്‍കുകയും ചെയ്യുന്നത്.
 

കൈവയ്പ്പിന്‍റെ പ്രാധാന്യം

ലേവ്യാപുസ്തകം 1:1-4 പറയുന്നു: “യഹോവ സമാഗമനകൂടാരത്തില്‍ വെച്ച് മോശെയെ വിളിച്ചു അവനോട് അരുളിചെയ്തു. നീ യിസ്രായേല്‍ മക്കളോട് സംസാരിച്ചു അവരോട് പറയേണ്ടത് എന്തെന്നാല്‍: നിങ്ങളില്‍ ആരെങ്കിലും യഹോവെക്ക് വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം. അവന്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം. യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ വെച്ച് അര്‍പ്പിക്കേണം. അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവെക്കേണം. എന്നാല്‍ അത് അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്ക് സുഗ്രാഹ്യമാകും”.
“അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവെക്കേണം. എന്നാല്‍ അത് അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്ക് സുഗ്രാഹ്യമാകും” എന്നുപറയുന്ന 4-മത്തെ വാക്യത്തിനെ ശ്രദ്ധിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുപാപി യാഗമൃഗത്തിന്‍റെ തലയില്‍ കൈ വെച്ചശേഷം അര്‍പ്പിക്കുന്ന യാഗം ദൈവം സന്തോഷത്തോടെ സ്വീകരിക്കും. ആരുടെ തലയിലാണ് പാപി തന്‍റെ കൈ വയ്ക്കേണ്ടത്? യാഗമൃഗത്തിന്‍റെ തലയിലാണ് കൈ വയ്ക്കേണ്ടത്. ഈ രീതിയിലൂടെ മാത്രമാണ്, യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങളെ തുടച്ചുനീക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തത്. അതുകൊണ്ട്, പഴയനിയമത്തില്‍ യാഗമൃഗത്തിന്‍റെ തലയിലാണ് കൈ വച്ചിരുന്നത്. അപ്പോള്‍ പുതിയ നിയമത്തിലോ? ആരാണ് പുതിയ നിയമ കാലത്തെ യഥാര്‍ത്ഥ യാഗവസ്തു? സകല മാനവജാതിയുടെയും രക്ഷകനായ യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ലത്? മാനവജാതിയുടെ മുഴുവന്‍ പാപങ്ങളെയും തുടച്ചു നീക്കാനായുള്ള ഒരേയൊരു യാഗവസ്തുവാണ് യേശുക്രിസ്തു. ഏകമനുഷ്യനാലാണ് എല്ലാവരും പാപികളായത്; അതുപോലെ തന്നെയാണ് യേശുക്രിസ്തു മുഖാന്തരം സകല മനുഷ്യരും തങ്ങളുടെ പാപങ്ങളില്‍ നിന്നും ശുദ്ധീകരണം പ്രാപിക്കുകയും നിത്യജീവന്‍ സ്വീകരിക്കുകയും ചെയ്തത്.
വിശ്വാസത്താല്‍, നമ്മുടെ കൈകള്‍ യേശുവിന്‍റെ ശിരസ്സില്‍ വച്ച് നമ്മുടെ സകല പാപങ്ങളും അവങ്കലേക്ക് കടത്തിവിടണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ദൈവം ഈ യാഗവഴിപാടിനെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ നമ്മുടെ കൈകളെ അവന്‍റെ ശിരസില്‍ വയ്ക്കണം. മത്തായി 11:12 ല്‍ ബലാല്ക്കാരികള്‍ക്ക് മാത്രമേ അവന്‍റെ രാജ്യം പിടിച്ചടക്കുവാന്‍ കഴിയുകയുള്ളൂവെന്ന് യേശു പറഞ്ഞു. കാരണം, നമ്മുടെ സകല പാപങ്ങളെയും യാഗവഴിപാടില്‍ കടത്തിവിടുവാന്‍ കൈവയ്പ്പ് നമ്മെ സഹായിക്കുന്നതിനാല്‍, ദൈവം ഈ വിശ്വാസയാഗത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. സ്നാപകയോഹന്നാന്‍ യേശുക്രിസ്തുവിന്‍റെ തലയില്‍ കൈവച്ച് മാനവജാതിയുടെ സകല പാപങ്ങളും യേശുക്രിസ്തുവിലേക്ക് കടത്തിവിട്ടപ്പോള്‍, അവന്‍റെ സ്നാനത്തിലും നമുക്ക് പകരമായുള്ള ക്രൂശുമരണത്തിലും പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ സകലരെയും പാപത്തില്‍ നിന്നുള്ള കഴുകലും പാപത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നുള്ള മോചനവും നേടുവാന്‍ ദൈവം യോഗ്യരാക്കി. യേശു സ്വീകരിച്ച സ്നാനത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് നമ്മുടെ സകല പാപങ്ങളെയും അവനിലേക്ക് കടത്തിവിടുവാന്‍ നമുക്ക് കഴിയുന്നത്.
ദൈവം യിസ്രായേല്‍ ജനത്തിന് യാഗവ്യവസ്ഥ നല്‍കി. യേശുക്രിസ്തു തന്‍റെ സ്വന്തം ശരീരം കൊണ്ട് നല്‍കിയ നിത്യമായ യാഗവഴിപാടിന്‍റെ നിഴലായിരുന്നു അത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഈ യാഗവ്യവസ്ഥയില്‍ വാഗ്ദത്തം ചെയ്തിരുന്ന രക്ഷയുടെ നിയമം യേശുക്രിസ്തു തന്‍റെ സ്നാനത്താലും ക്രൂശിലെ രക്തത്താലും പൂര്‍ത്തീകരികരിച്ചു. നമ്മോടുള്ള അവന്‍റെ അവസാനമില്ലാത്ത സ്നേഹം നിമിത്തം തന്‍റെ ഏകജാതനായ പുത്രന്‍, യേശുക്രിസ്തുവിനെ നല്‍കിയതുവഴി ദൈവം നമ്മെ രക്ഷിച്ചു. യേശുവിന്‍റെ സ്നാനത്തിലും ക്രൂശിലെ തന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ ഏവരും രക്ഷ പ്രാപിക്കേണ്ടുന്ന സമയമാണിത്.
സര്‍വ്വജ്ഞാനിയായ ദൈവം പാപികള്‍ക്കുവേണ്ടിയുള്ള തന്‍റെ സമ്പൂര്‍ണ്ണ രക്ഷ സൃഷ്ടികളുടെ മുമ്പുതന്നെ പദ്ധതിയിട്ടിരുന്നു. അത് തന്‍റെ കാലഗണനയ്ക്കനുസരിച്ച് കൃത്യമായും പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ രക്ഷാപദ്ധതി അനുസരിച്ചാണ് യേശുവിനും ആറുമാസം മുമ്പ് സ്നാപകയോഹന്നാന്‍ ജനിച്ചത്. യേശുതന്നെ പറഞ്ഞ പ്രകാരം “സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല” (മത്തായി 11:11). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മാനവജാതിയുടെ പ്രതിനിധിയായിരുന്നു സ്നാപകയോഹന്നാന്‍. മോശെ, ഏലിയാവ്, യെശയ്യാ പ്രവാചകന്‍ എന്നിവരെക്കാളും മഹാനായ ദൈവദാസനായിരുന്നു സ്നാപക യോഹന്നാന്‍. മരുഭൂമിയില്‍ ഒരു സന്യാസ ജീവിതം നയിച്ചിരുന്ന ഒരാള്‍ എന്നുമാത്രമാണ് അനേകര്‍ സ്നാപകയോഹന്നാനെ കരുതുന്നത്. എന്നാല്‍, സകല മാനവജാതിയുടെയും പ്രതിനിധിയായി ദൈവത്താല്‍ അയക്കപ്പെട്ടവനാണ് അദ്ദേഹം. വാസ്തവമായും ഈ ലോകത്തിലെ സകലരിലും ഉയര്‍ന്നവനായിരുന്നു യോഹന്നാന്‍ സ്നാപകന്‍. മഹാപുരോഹിതനായ അഹരോന്‍റെ കുടുംബത്തില്‍ നിന്നുമാണ് താന്‍ വന്നത് (ലൂക്കൊസ് 1:5-7). രാജാക്കന്മാര്‍ രാജകുടുംബത്തില്‍ നിന്നും ജനിക്കുന്നതുപോലെ, അവസാന മഹാപുരോഹിതനായ സ്നാപകയോഹന്നാനും ആദ്യമഹാപുരോഹിതനായ അഹരോന്‍റെ കുടുംബത്തില്‍ നിന്നുമാണ് ജനിച്ചത്. മാനവജാതിയുടെ പ്രതിനിധി എന്നനിലയില്‍ മാനവജാതിയുടെ പാപങ്ങളെ യേശുവിലേക്ക് കടത്തിവിടുവാനായി യോര്‍ദ്ദാന്‍ നദിയില്‍ യേശുവിനെ സ്നാനപ്പെടുത്തി. ഈ ഭൂമിയിലുള്ള സകലരിലും വലിയവനായിരുന്നു യോഹന്നാന്‍ സ്നാപകന്‍. ഇതില്‍ വിശ്വസിക്കുകയില്ല എന്ന് ഉറപ്പിച്ച ചിലര്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് “മഹാപുരോഹിതന്‍ ആണെന്ന് ബൈബിളില്‍ എവിടെയാണ് പറയുന്നത്?” എന്നു ചോദിക്കുന്നു.
യോഹന്നാന്‍ സ്നാപകന്‍ വാസ്തവമായും മാനവജാതിയുടെ പ്രതിനിധിയും മഹാപുരോഹിതനും ആണെന്ന് വ്യക്തമായി തെളിയിച്ച് കൊണ്ട് അവര്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം. കാരണം, ഇതെല്ലാം ദൈവവചനത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. “സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍വരെ പ്രവചിച്ചു. നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവ് അവന്‍ തന്നെ” (മത്തായി 11:13-14). ഏലിയാവിനെ അയക്കുമെന്ന് മലാഖി 4:5 ല്‍ ദൈവം വാഗ്ദത്തം ചെയ്തിരുന്നു. വരുവാനുള്ള ഏലിയാവ് സ്നാപകയോഹന്നാന്‍ തന്നെയാണെന്ന് യേശുവും പറഞ്ഞു. അഹരോന്‍റെ സന്തതിയായി ജനിച്ചതിനാലാണ് സ്നാപകയോഹന്നാന്‍ മഹാപുരോഹിതന്‍റെ ഭാഗം പൂര്‍ത്തീകരിച്ചത്.
പഴയനിയമത്തില്‍, ഒരുപാപി, യാഗമൃഗത്തിന്‍റെ തലയില്‍ തന്‍റെ കൈവയ്ക്കുന്നതിലൂടെ തന്‍റെ പാപങ്ങളെ കടത്തിവിടുമ്പോള്‍, ആ യാഗവസ്തുവിനെ അതിന്‍റെ രക്തം ചിന്തി കൊല്ലുകയും തീയില്‍ ദഹിപ്പിക്കുകയും ചെയ്യുന്നു. തന്‍റെ പാപങ്ങള്‍ മോചിക്കുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നു എങ്കില്‍, അവന്‍ തന്‍റെ പാപങ്ങളെ യാഗമൃഗത്തിലേക്ക് കടത്തിവിടാനായി ആ മൃഗത്തിന്‍റെ തലയില്‍ നിശ്ചയമായും കൈ വയ്ക്കേണം. ജനം യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുമ്പോള്‍, അവരുടെ പാപങ്ങള്‍ അതിലേക്ക് കടത്തപ്പെടുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥം. പ്രായശ്ചിത്ത ദിനത്തില്‍ മഹാപുരോഹിതനായ അഹരോന്‍ അസസേലിന് ചീട്ടുവീണ ആടിന്‍റെ തലയില്‍ കൈവച്ച് യിസ്രായേല്യരുടെ വാര്‍ഷിക പാപങ്ങള്‍ അതിലേക്ക് കടത്തിവിടുന്നു. ഇവിടെയും കൈവയ്പ്പ് എന്നത് ഒഴിവാക്കാനാകാത്തത് ആണ്. ആത്മീയമായി പറഞ്ഞാല്‍, ഇതിനര്‍ത്ഥം പാപങ്ങളുടെ സ്ഥാനമാറ്റം എന്നാണ്. യേശുവിന്‍റെ സ്നാനത്തിലൂടെ സ്നാപകയോഹന്നാന്‍ നമ്മുടെ സകല പാപങ്ങളും അവനിലേക്ക് കടത്തിവിട്ടു. ഈ സ്നാനത്തിലൂടെ യേശു ലോകത്തിന്‍റെ സകല പാപവും സ്വീകരിക്കുകയും തന്‍റെ രക്തം കുരിശില്‍ ചിന്തുകയും ചെയ്തു. സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ ചുമന്ന്, ക്രൂശില്‍ തന്‍റെ രക്തം ചിന്തി, മരിച്ചവരില്‍ നിന്നും വീണ്ടും ഉയിര്‍ത്ത്, യേശുക്രിസ്തു നമ്മുടെ സമ്പൂര്‍ണ്ണ രക്ഷകനായി തീര്‍ന്നു.
ഈ രീതിയില്‍ യിസ്രായേല്‍ ജനവും യാഗമൃഗത്തിന്‍റെ തലമേല്‍ തങ്ങളുടെ കൈവെച്ച് അവയെ ദൈവത്തിനര്‍പ്പിച്ചു. യിസ്രായേല്‍ ജനം ദൈവത്തിന് വിരോധമായി പാപം ചെയ്ത് പാപികളായി മാറുമ്പോള്‍, തങ്ങളുടെ പാപയാഗങ്ങള്‍ നേരായ രീതിയില്‍ ദൈവത്തിനര്‍പ്പിക്കുവാന്‍ യാഗമൃഗങ്ങളുടെ തലയില്‍ തങ്ങളുടെ കൈകള്‍ വച്ച് പാപത്തെ കടത്തിവിടണമായിരുന്നു. തലയില്‍ കൈവച്ചതിനുശേഷം കൊല്ലപ്പെടുകയും തീയില്‍ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്ന നിയമപ്രകാരമുള്ള യാഗത്തെ ദൈവം സന്തോഷത്തോടുകൂടി സ്വീകരിച്ചു. യിസ്രായേല്‍ ജനം യാഗമൃഗത്തിന്‍റെ തലയില്‍ തങ്ങളുടെ കൈവെച്ച് പാപത്തെ കടത്തിവിട്ട് നിയമപരമായ രീതിയില്‍ യാഗം അര്‍പ്പിച്ചതിനാലാണ് ദൈവം അവരോട് സംസാരിച്ചത്. യാഗമൃഗം കൈവെപ്പിലൂടെ തങ്ങളുടെ പാപത്തെ ചുമക്കുകയും ആ പാപങ്ങള്‍ക്കായി അവര്‍ക്കുപകരം ശിക്ഷിക്കപ്പെടുകയും ചെയ്തതിനാലാണ് ഈ യാഗത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവത്തിന്‍റെ കൃപയില്‍ വിശ്വസിക്കുന്നതിലൂടെ അവങ്കലേക്ക് വരുന്നവരോട് ദൈവം സംസാരിച്ചത്. അതുകൊണ്ടാണ് ഇത്തരം യാഗമൃഗങ്ങളെ സ്വീകരിക്കുന്നതില്‍ ദൈവം വളരെ പ്രസാദിച്ചിരുന്നത്. ആരും തന്നെ നരകത്തിലേക്ക് പോകുന്നത് സഹിക്കാനാകാത്തവിധം വളരെ അധികം കരുണനിറഞ്ഞവനാണ് അവന്‍.
ഇതുപോലെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്ന രണ്ട് കാര്യങ്ങളാണ് യേശുക്രിസ്തു സ്വീകരിച്ച സ്നാനവും ക്രൂശിലെ തന്‍റെ രക്തവും. ലോകത്തിന്‍റെ പാപങ്ങളെ തുടച്ചു നീക്കുവാനായി സ്നാപകയോഹന്നാനില്‍ നിന്ന് സ്നാനപ്പെട്ടതിലൂടെ യേശുക്രിസ്തു നമ്മുടെ സകല പാപങ്ങളെയും ചുമന്നതിനാലാണ് അവന് ക്രൂശില്‍ മരിക്കുവാനും നമ്മുടെ പാപങ്ങള്‍ക്കായുള്ള ന്യായമായ ശിക്ഷ സഹിക്കുവാനും കഴിഞ്ഞത്. നമ്മുടെ പാപങ്ങളെ ചുമക്കുവാനായി സ്നാനപ്പെടുകയും ക്രൂശിന്‍റെ നീതിയുള്ള ശിക്ഷ സഹിക്കുകയും ചെയ്തതിനാലാണ് അവന് നമ്മെ വിടുവിക്കാനും പാപത്തില്‍ നിന്ന് സ്വതന്ത്രമാക്കുവാനും കഴിഞ്ഞത്. ആകയാല്‍ അവന്‍റെ സ്നാനത്തിലും രക്തം ചിന്തലിന്‍റെ ത്യാഗത്തിലും വിശ്വസിക്കുന്നതിലൂടെ നമുക്കിപ്പോള്‍ നീതിമാന്മാരായി വീണ്ടും ജനിക്കുവാനും യേശുക്രിസ്തുവിനെ കാണുവാനും കഴിയും. ചുരുക്കത്തില്‍ യേശുവിന്‍റെ നീതികരമായ പ്രവൃത്തികളിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതുവഴി നമുക്കെല്ലാവര്‍ക്കും വിശുദ്ധനായ ദൈവത്തെ കണ്ടുമുട്ടാന്‍ കഴിയും. ഈ സത്യത്തില്‍ വിശ്വസിക്കുന്നവരുടെ എന്നേക്കും ഉള്ള രക്ഷകനായി മാറി യേശുക്രിസ്തു.
നിശ്ചയമായും വിശുദ്ധനായ ദൈവത്തെ നാം കണ്ടുമുട്ടണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വന്ന രക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് വിശ്വാസത്താല്‍ ദൈവത്തെ കണ്ടുമുട്ടാം. ദൈവത്തെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും അവന്‍റെ വചനം ശ്രവിക്കുകയും കൈവെപ്പും രക്തം ചിന്തലും ഉള്‍പ്പെടുന്ന ദൈവം നല്‍കിയ യാഗവ്യസ്ഥയില്‍ വിശ്വസിക്കുകയും വേണം. തങ്ങളുടെ സ്വന്തം ജഡീക ചിന്തകളില്‍ ഇതിനെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇതിനെക്കുറിച്ച് നേരിയ സംശയം എങ്കിലും ഉണ്ട് എങ്കില്‍, അവര്‍ ദൈവവചനം തുറന്ന് തങ്ങളായിതന്നെ അതുറപ്പിച്ചു കൊള്ളേണം. ദൈവവചനം പറയുന്നത് ശരിയാണെന്ന് അവര്‍ നിശ്ചയമായും വിശ്വസിക്കേണം.
നമ്മുടെ സ്വന്തം ചിന്തകളിലൂടെ ദൈവത്തില്‍ വിശ്വസിക്കരുത്. പകരമായി ദൈവത്തിന്‍റെ സത്യവചനത്തില്‍ നാം ഉറച്ചുനില്‍ക്കേണം. ഈ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ള സുവിശേഷങ്ങളില്‍ നിന്നും ഈ യഥാര്‍ത്ഥ സുവിശേഷത്തെ നാം വിവേചിക്കണം. നമ്മുടെ സ്വന്തം ചിന്തകളിലും അറിവിലും ആശ്രയിച്ചുകൊണ്ട് നമ്മുടെ സ്വന്തം ആശയങ്ങളെ മാത്രം നാം കൈക്കൊള്ളരുത്. നിങ്ങളുടെ സ്വന്തം ചിന്തകള്‍ ഒരിക്കലും ശരിയായിരിക്കില്ല. മനുഷ്യര്‍ വളരെ ബലഹീനരും വളരെ ശാഠ്യക്കാരും ദൈവമുമ്പാകെ സ്വന്തം നീതിയെ പ്രകടിപ്പിക്കുവാന്‍ ദൈവവചനത്തെ പിറകില്‍ തള്ളിക്കളയുവാനും തക്കവണ്ണം ദൈവമുമ്പാകെ കാഠിന്യമുള്ളവരുമാണ്. ദൈവമുമ്പാകെ നമ്മുടെ ഹൃദയങ്ങളെ തുറന്ന് അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതാണ് ജീവനിലേക്കും അനുഗ്രഹത്തിലേക്കും ഉള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം.
തന്‍റെ കരപൂരണത്തിനായി മഹാപുരോഹിതന്‍ ഒരു കാളയെ പാപയാഗമായി അര്‍പ്പിക്കുമ്പോള്‍ അതിന്‍റെ കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സ് ഒക്കെയും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തില്‍ വച്ച് ദഹിപ്പിക്കുവാനും കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിട്ടു ചുട്ടുകളയുവാനും ദൈവം അവനോട് പറഞ്ഞു. ദൈവം മോശെയോട് കല്പിച്ചതുപോലെ തന്നെയാണ് മഹാപുരോഹിതന്‍ യാഗം അര്‍പ്പിച്ചത്. ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ മഹാപുരോഹിതന്‍ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ വഴിപാടായി കൊണ്ടുവന്ന് അതിന്‍റെ തലയില്‍ തന്‍റെ കൈകളെ വച്ചു. അവനും അവന്‍റെ കുടുംബത്തിനുമായി മഹാപുരോഹിതനും അവന്‍റെ മക്കളും ഇത്തരത്തിലുള്ള യാഗവഴിപാടുകളുടെ തലയില്‍ കൈവെച്ച് അതിന്‍റെ കഴുത്തറുത്ത് രക്തം എടുത്ത് ഈ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടിയിരുന്നു. തുടര്‍ന്ന് ഇതിന്‍റെ അശുദ്ധിയുള്ള ഭാഗങ്ങളും ചാണകവും അതിന്‍റെ തലയും പാളയത്തിനു പുറത്ത് ഇട്ട് കത്തിച്ചു കളയും. എന്നാല്‍ തുണ്ടം തുണ്ടമാക്കിയ കഷണങ്ങള്‍ ഹോമയാഗപീംത്തില്‍ വച്ച് ദഹിപ്പിക്കുന്നു. മഹാപുരോഹിതന്‍റെ കരപൂരണത്തിനായി നല്‍കിയിരുന്ന ഹോമയാഗവും ഈ രീതിയിലാണ് അര്‍പ്പിച്ചിരുന്നത്.
     പ്രത്യേകിച്ച്, മഹാപുരോഹിതന്‍റെ കരപൂരണത്തില്‍ യാഗവസ്തുവിന്‍റെ മുഴുവന്‍ മേദസ്സും ദൈവമുമ്പാകെ ദഹിപ്പിക്കണമായിരുന്നു. യാഗവഴിപാടിന്‍റെ മേദസ്സില്‍ നിന്നുള്ള സൗരഭ്യവാസനയില്‍ ദൈവം പ്രസാദിക്കുന്നു എന്നത് വെളിപ്പെടുത്തുന്നത് ഇത് അവന്‍റെ വചനത്തിന് അനുസൃതമായിട്ടാണ് എന്നും അവന്‍ സ്ഥാപിച്ച യാഗവ്യവസ്ഥയിലൂടെ ദൈവം നമ്മളെ വീണ്ടും ജനിപ്പിക്കുന്നു എന്നുമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇവിടെയുള്ള മേദസ്സ് പരിശുദ്ധാത്മാവാം ദൈവത്തെയാണ് കുറിക്കുന്നത്. ദൈവം നമുക്ക് യാഗവ്യവസ്ഥ നല്‍കുകയും ആ യാഗവ്യവസ്ഥയനുസരിച്ച് നമ്മുടെ കൈകളെ യാഗവസ്തുവിന്‍റെ തലയില്‍ വയ്ക്കുകയും അതിനെ കൊന്ന് അതിന്‍റെ മാംസത്തെ ഹോമയാഗപീഠത്തില്‍ വച്ച് ദഹിപ്പിച്ച് ദൈവത്തിന് അര്‍പ്പിക്കുകയും ചെയ്യുവാന്‍ അവന്‍ നമ്മെ ഒരുക്കി. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട ഈ യാഗവ്യവസ്ഥയനുസരിച്ച് അവനിലുള്ള വിശ്വാസത്താല്‍ യാഗം അര്‍പ്പിക്കുമ്പോള്‍ മാത്രമേ ദൈവം ഇതിനെ സന്തോഷത്തോടെ സ്വീകരിക്കുകയുള്ളൂ.
പുറപ്പാട് 29:10 പറയുന്നു, “അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേല്‍ കൈവെക്കേണം”, ഇത് ദൈവത്തിന്‍റെ കല്പനയായിരുന്നു. മാത്രമല്ല, കരപൂരണ സമയത്ത് മഹാപുരോഹിതന്‍ ധരിച്ചിരുന്ന വസ്ത്രമായ ഏഫോദ് അഞ്ചു നൂലുകളാല്‍ തന്നെ നെയ്തതായിരിക്കേണം-അതായത്, സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ആണ് ഇത് നെയ്യേണ്ടത്. ഇവിടെ സ്വര്‍ണനൂല്‍ വിശ്വാസത്തെ കുറിക്കുന്നു. നീല നൂല്‍ പഴയനിയമത്തിലെ കൈവെപ്പിന് സമാനമായി യേശുക്രിസ്തു സ്വീകരിച്ച സ്നാനത്തെ കുറിക്കുന്നു. ധൂമ്രനൂല്‍ യേശുവാണ് ദൈവപുത്രനെന്നും ദൈവമെന്നും രക്ഷകനെന്നും നമ്മോട് പറയുന്നു. ചുവപ്പ് നൂല്‍ സൂചിപ്പിക്കുന്നത് യേശുക്രിസ്തു അര്‍പ്പിച്ച യാഗത്തെയാണ്. പിരിച്ച പഞ്ഞിനൂല്‍ സൂചിപ്പിക്കുന്നത് നമ്മെ പാപരഹിതരാക്കി മാറ്റുന്ന ദൈവവചനത്തെയാണ്. നമ്മുടെ സകല പാപങ്ങളെയും ദൈവം മോചിച്ചുവെന്നും നമ്മുടെ ഹൃദയങ്ങളെ മഞ്ഞുപോലെ വെളുപ്പിച്ചുവെന്നും വിശ്വസിക്കുന്ന വിശ്വാസത്തെയാണ് സ്വര്‍ണനൂല്‍ വെളിപ്പെടുത്തുന്നത്. യേശുവിന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ അവന്‍റെ രക്തത്തിലൂടെയും ദൈവം നമ്മുടെ പാപങ്ങളെ തുടച്ചുനീക്കി എന്ന് വിശ്വസിക്കുന്ന ഈ വിശ്വാസമാണ് നമുക്കു വേണ്ടത്. കര്‍ത്താവ് നമ്മോട് പറഞ്ഞതിനെ പൂര്‍ണമായും അനുസരിച്ചുവേണം യേശുക്രിസ്തുവില്‍ നാം വിശ്വസിക്കുവാന്‍. അവന്‍ നമ്മുടെ സകല പാപങ്ങളെയും എങ്ങനെ തുടച്ചുനീക്കിയെന്നും അതില്‍ പ്രകാരം നാം വിശ്വസിക്കേണം. ദൈവം എപ്രകാരമാണോ യാഗവ്യവസ്ഥ ക്രമീകരിച്ചത്, യാഗവ്യവസ്ഥയെ പൂര്‍ത്തീകരിച്ച യേശുക്രിസ്തുവിലൂടെ എങ്ങനെയാണോ നമ്മുടെ സകല പാപങ്ങളും തുടച്ചുനീക്കിയത്, അപ്രകാരം തന്നെ നാം ദൈവത്തില്‍ വിശ്വസിക്കേണം. 
“നിങ്ങള്‍ക്കിതുപോലെ അവനില്‍ വിശ്വസിച്ചാല്‍ പോരേ? എന്തിനാണ് നിങ്ങള്‍ വളരെ സൂക്ഷമത കാണിക്കുന്നത്. ഒരു പക്ഷെ നിങ്ങള്‍ വിശദീകരണം ഇഷ്ടപ്പെടുന്ന വ്യക്തിത്വവും എല്ലായ്പ്പോഴും കൃത്യത ഇഷ്ടപ്പെടുന്നയാളും ആയതിനാല്‍ ആയിരിക്കാം. പക്ഷെ എന്‍റെ വ്യക്തിത്വം അല്പം വിശാലമാണ്. അതുകൊണ്ട്, രണ്ട് വിരുദ്ധമായ ആശയങ്ങള്‍ ഒരേസമയം ശരിയാണെന്ന് ഞാന്‍ വിശ്വസിച്ചുകളയും. നിങ്ങളെപ്പോലെ വിശ്വസിക്കുന്നവരെ മാത്രമേ ദൈവം അംഗീകരിക്കുകയുള്ളൂവോ? ഞാന്‍ ദൈവത്തില്‍ എങ്ങനെയെങ്കിലും വിശ്വസിക്കുന്നു എന്ന് പറഞ്ഞാല്‍ അത് മതിയാകയില്ലയോ?” എന്നിങ്ങനെ അനേകര്‍ പറയാറുണ്ട്. നിങ്ങളിതുപോലെയാണ് വിശ്വസിക്കുന്നതെങ്കില്‍ ദൈവം നിങ്ങളില്‍ പ്രീതിപ്പെടുന്നില്ല. അവന്‍ സത്യത്തിന്‍റെ ദൈവമാണ്. ദൈവം നമ്മെ രക്ഷിച്ചത് ക്രമം ഇല്ലാത്തതോ അവ്യക്തമായതോ ആയ രീതിയിലല്ല. തന്‍റെ വചനം ഇരുവായ്ത്തല മൂര്‍ച്ചയുള്ള വാളുപോലെ ആയിരിക്കുന്ന തീവ്രമായി തിളങ്ങുന്ന പ്രകാശമാണ് ദൈവം. അവന്‍ ഉരീമും തുമ്മീമും കൊണ്ട് ന്യായം വിധിക്കുന്നു. അതായത്, പ്രകാശത്താലും സമ്പൂര്‍ണതയാലും അവന്‍ നമ്മെ രക്ഷിച്ചു.
അളവുകളില്‍ ഏറ്റവും ചെറുതായതിനെ പോലും തിരിച്ചറിയുവാനും വിവേചിക്കുവാനും കഴിയുന്ന അത്യാധുനിക മൈക്രോസ്കോപ്പിനെക്കാളും അധികം സൂക്ഷമതയുള്ളവനാണ് ദൈവം. നമുക്കിഷ്ടപ്പെട്ട രീതിയില്‍ എങ്ങനെയെങ്കിലും വിശ്വസിച്ചാല്‍ നമ്മുടെ രക്ഷയെ അംഗീകരിക്കുന്നവനല്ല അവന്‍. ദൈവം സത്യമാകയാല്‍ അവന്‍ സകലതും അറിയുന്നു. നമ്മുടെ മറഞ്ഞിരിക്കുന്ന ചിന്തകള്‍ മുതല്‍ താത്കാലിക വിചാരങ്ങള്‍ വരെ, നമ്മുടെ ഹൃദയങ്ങളിലുള്ള പാപങ്ങള്‍ മുതല്‍ നമ്മുടെ പ്രവൃത്തികള്‍ വരെ, നാം മുമ്പ് ചെയ്ത പാപങ്ങള്‍ മുതല്‍ നാം ഇപ്പോള്‍ ചെയ്യുന്ന പാപങ്ങളും ഭാവിയില്‍ ചെയ്യാനിരിക്കുന്ന പാപങ്ങളും, മറഞ്ഞിരിക്കുന്നതും വെളിപ്പെട്ടതും ഒരുപോലെ അവന്‍ അറിയുന്നു. ഇതിനാലാണ് കൈവെപ്പ്, യാഗരക്തം എന്നിവയിലൂടെ തീര്‍ച്ചയായും അവന്‍ സകല പാപങ്ങളെയും മോചിക്കും എന്ന് ദൈവം നിശ്ചയിച്ചത്. അതിനാലാണ് ദൈവം ക്രമീകരിച്ച യാഗവ്യവസ്ഥയനുസരിച്ചുള്ള ദൈവത്തിന്‍റെ രക്ഷയില്‍ തീര്‍ച്ചയായും നാം വിശ്വസിക്കേണ്ടത്.
യാഗവസ്തുവിന്‍റെ ശിരസ്സില്‍ നമ്മുടെ കൈകള്‍ വയ്ക്കേണമെന്ന് കര്‍ത്താവ് പറഞ്ഞു. അങ്ങനെയാണെങ്കില്‍, അവനത് സന്തോഷത്തോടെ സ്വീകരിക്കും. യാഗമൃഗത്തിന്മേല്‍ ഒരു പാപി തന്‍റെ കൈവെയ്ക്കുമ്പോള്‍ അവന്‍ ഈ വഴിപാടിനെ കൊല്ലുകയും അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ തൂണുകളില്‍ പുരട്ടുകയും വേണം. ഇവിടെ തൂണുകളില്‍ പുരട്ടുന്ന യാഗരക്തം ന്യായവിധിയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ പാപങ്ങളെ തുടച്ചു നീക്കുന്നതിനെക്കുറിച്ച് പറയുന്നു (വെളിപ്പാട് 20:12-15). അതിനെത്തുടര്‍ന്ന് ശേഷിക്കുന്ന രക്തം നിലത്തൊഴിച്ചു കളയുന്നു. അവന്‍റെ ഹൃദയം പാപത്തില്‍ നിന്നും കഴുകപ്പെട്ടു എന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
നിങ്ങള്‍ക്കും എനിക്കും വേണ്ടി യേശുക്രിസ്തു സ്നാനപ്പെട്ടു, ക്രൂശില്‍ മരിച്ചു, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തു, അതുവഴി നമ്മെയെല്ലാം രക്ഷിച്ചു. നമ്മുടേതിന് സമാനമായ വിശ്വാസം തന്നെയാണ് മഹാപുരോഹിതനും ഉണ്ടായിരുന്നത്. ഈ വര്‍ത്തമാനയുഗത്തില്‍ നിങ്ങള്‍ക്കും എനിക്കും ഉള്ളവിശ്വാസത്തില്‍ നിന്നും ഒരു വ്യത്യാസവും ഇല്ലാത്ത വ്യത്യാസം ആയിരുന്നു മഹാപുരോഹിതന്‍റേതും. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തിലുള്ള തന്‍റെ വിശ്വാസത്താലാണ് മഹാപുരോഹിതനുപോലും തന്‍റെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നത്. ഇതേ വിശ്വാസത്താല്‍ തന്നെയാണ് നിങ്ങളും ഞാനും നീതീകരിക്കപ്പെട്ടതും. ദൈവം നമുക്ക് നല്‍കിയ രക്ഷയില്‍ വിശ്വസിക്കുന്ന ഈ വിശ്വാസം കാരണമാണ് നാം പാപമോചനം പ്രാപിക്കുകയും ഇപ്പോള്‍ നമുക്ക് ദൈവത്തെ കാണുവാനും, അവന്‍റെ സഹായം യാചിക്കുവാനും, അവന്‍റെ സ്വന്തം ജനത്തെപ്പോലെ നമ്മുടെ ജീവിതം നയിക്കുവാനും, നമ്മുടെ പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുവാനായി സുവിശേഷത്തെ പാപികള്‍ക്കായി പ്രചരിപ്പിക്കുവാനും നമുക്ക് കഴിയുന്നത്. 
 

ഭൗമീക മഹാപുരോഹിതന്മാരെയും യാഗവ്യവസ്ഥയെയും ക്രമീകരിച്ചത് ദൈവമാണ്

മഹാപുരോഹിതനും യാഗവ്യവസ്ഥകളും ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതാണ്. ആകയാല്‍, ഭൗമിക മഹാപുരോഹിതന്‍ ദൈവം ചെയ്യുവാന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ മാത്രം ചെയ്ത് തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ മോചിക്കുവാനുള്ള പൗരോഹിത്യ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്നു. അപ്പോള്‍, സ്വര്‍ഗീയ മഹാപുരോഹിതനായ, ദൈവപുത്രനായ യേശുക്രിസ്തു എങ്ങനെയാണ് നമ്മുടെ സകല പാപങ്ങളും തുടച്ചുനീക്കിയത്? ഭൗമികമായ ഒരു യാഗവസ്തു ഉപയോഗിക്കുന്നതിനു പകരമായി അവന്‍ ഊനമില്ലാത്ത തന്‍റെ സ്വന്തം ശരീരത്തെ യാഗവസ്തുവാക്കുകയും നമ്മുടെ സകല പാപങ്ങളെയും അതില്‍ ചുമക്കുകയും ചെയ്തു. സ്നാപകയോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ യേശു മാനവജാതിയുടെ പാപങ്ങള്‍ ചുമന്നു, തന്‍റെ രക്തം ചിന്തി ക്രൂശില്‍ മരിച്ചു, മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു, അതുവഴി ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. എത്ര ആശ്ചര്യകരമാണ് ഈ സ്നേഹം, എത്ര മനോഹരമാണ് ഈ രക്ഷ!
നിങ്ങള്‍ക്കിത് കഴിയുമോ? മറ്റാര്‍ക്കെങ്കിലും വേണ്ടി നിങ്ങള്‍ ആ വ്യക്തിയുടെ പാപങ്ങള്‍ ഏറ്റെടുത്ത് അവന്‍റെ സ്ഥാനത്ത് നിങ്ങള്‍ ക്രൂശിക്കപ്പെട്ട് മരിക്കുമോ? അസാധ്യം! മാത്രമല്ല, നിങ്ങളുടെ ശരീരം ഊനമില്ലാത്തത് അല്ലാത്തതിനാല്‍ അത് നിയമപരമായ യാഗവസ്തു ആയി യോഗ്യത നേടുകയുമില്ല. തീര്‍ച്ചയായും തങ്ങളേക്കാള്‍ മഹത്തായ ചില കാര്യങ്ങള്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ചെയ്ത ചിലര്‍ ഉണ്ടായിരിക്കാം- ഉദാഹരണത്തിന് തങ്ങളുടെ രാജ്യത്തിനുവേണ്ടി ഇതുപോലെ ചെയ്യാന്‍ കഴിയുന്ന ചിലര്‍ ഉണ്ടായിരിക്കാം എങ്കിലും മനുഷ്യര്‍ ചെയ്യുന്ന സകലതും വ്യര്‍ത്ഥമാണ്. കാരണം അവര്‍ക്ക് തങ്ങളുടെ സ്വന്തം പാപങ്ങളുടെ പ്രശ്നം പോലും പരിഹരിക്കാന്‍ കഴിയില്ല; പിന്നെയല്ലേ, മറ്റുള്ളവരെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍! മാനവജാതിയെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തിന്‍റെ വിശുദ്ധ പുത്രനായ യേശുക്രിസ്തുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന് കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട യേശുക്രിസ്തുവിന്‍റെ നാമം അല്ലാതെ മറ്റൊരു നാമവുമില്ലന്ന് ബൈബിള്‍ നമ്മോടു പറയുന്നു. (അപ്പൊസ്തല പ്രവൃത്തികള്‍ 4:12). 
അതിരിക്കട്ടെ എനിക്ക് ഇതു ചെയ്യാന്‍ കഴിയും; മറ്റാര്‍ക്കെങ്കിലും വേണ്ടി പൂര്‍ണ്ണമായും എന്നെ സമര്‍പ്പിക്കാന്‍ എനിക്കു കഴിയും; വേണമെങ്കില്‍ മറ്റൊരാള്‍ക്കു വേണ്ടി എന്നെതന്നെ ത്യാഗം ചെയ്യാന്‍ എനിക്കു കഴിയും എന്നു ചിന്തിക്കുന്ന ഉറച്ച മനസ്സുള്ള ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടോ? അത്തരത്തിലുള്ള ഒരു ത്യാഗവും സമര്‍പ്പണവും ജനങ്ങളുടെ ഇടയില്‍ അഭിനന്ദിക്കപ്പെട്ടേയ്ക്കാം എങ്കിലും കാലം കഴിയുകയും കാര്യങ്ങള്‍ മുന്നേറുകയും ചെയ്യുമ്പോള്‍ അത്തരം നന്മ പ്രവൃത്തികള്‍ അവസാനം വിസ്മൃതിയിലാകും. എബ്രായര്‍ 13:9 “ആചരിച്ചു പോന്നവര്‍ക്ക് പ്രയോജനമില്ലാത്ത ഭോജന നിയമങ്ങളാലല്ല, കൃപയാല്‍ തന്നെ ഹൃദയമുറപ്പിക്കുന്നത് നല്ലത്” എന്നു നമ്മോടു പറയുന്നു. എന്തെല്ലാം പോഷണവും നേട്ടങ്ങളുമാണ് നമ്മുടെ ഹൃദയം ദൈവത്തില്‍ നിന്നും സ്വീകരിക്കുന്നത്? ദൈവത്തിന്‍റെ രക്ഷയുടെ സ്നേഹവും അവന്‍റെ കൃപയുമാണ് നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചുറ്റും മൂടുകയും ചെയ്യുന്നത്. മറ്റൊരു മനുഷ്യനാല്‍ ഭൗതികമായ സഹായം നേടുന്നത് നമ്മുടെ നിത്യജീവന് ഒന്നും തന്നെയല്ല. വീണ്ടും നമ്മുടെ അവസ്ഥ സൗകര്യപ്രദമാകുമ്പോള്‍, അത്തരം സഹായങ്ങളൊക്കെ നാം മറന്നുപോകാന്‍ സാധ്യതയുണ്ട്.
സോക്രട്ടീസ്, കണ്‍ഫ്യൂഷിയസ്, സിദ്ധാര്‍ത്ഥന്‍ എന്നിവരെ ലോകത്തിലെ മഹാമുനികളായി പ്രശംസിക്കാറുണ്ട്. എന്നാല്‍, ഈ സന്യാസികള്‍ക്ക് എപ്പോഴെങ്കിലും നിങ്ങളുടെ രക്ഷകന്‍ ആകാന്‍ കഴിയുമോ? സിദ്ധാര്‍ത്ഥന് നിങ്ങളുടെ പാപങ്ങളെ കഴുകുവാന്‍ കഴിയുമോ? ഇവര്‍ക്കാര്‍ക്കും തന്നെ കഴിയില്ല. ഒരു മനുഷ്യനും അവന്‍റെ അഥവാ അവളുടെ പാപങ്ങളില്‍ ഒന്നുപോലും പരിഹരിക്കാന്‍ കഴിയാതിരിക്കെ, മാനവജാതിയുടെ രക്ഷകന്‍ ആകുവാന്‍ പിന്നെ ആര്‍ക്കു കഴിയും? മഹാപുരോഹിതനുപോലും തന്‍റെ സ്വന്തം കഴിവില്‍ തന്‍റെ ജനത്തിന്‍റെ പാപങ്ങളെ തുടച്ചു നീക്കാന്‍ കഴിയില്ല. ദൈവം നല്‍കിയ യാഗവ്യവസ്ഥയില്‍ വിശ്വസിക്കുകയും ഈ യാഗവ്യവസ്ഥ അനുസരിച്ചു യാഗം അര്‍പ്പിക്കുന്നതിലൂടെ തങ്ങളുടെ പാപമോചനം പ്രാപിക്കുകയും ചെയ്യുമ്പോള്‍-അതായത് യാഗ മൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെ കടത്തിവിടുകയും ഈ യാഗമൃഗത്തിന്‍റെ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്ന രക്തം നിലത്ത് ഒഴിച്ചുകളയുകയും അതിന്‍റെ മേദസ്സ് ഹോമയാഗപീഠത്തില്‍ ദഹിപ്പിക്കുകയും ചെയ്യുമ്പോള്‍ യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ കഴുകപ്പെട്ടിരുന്നത്.
ഏഴാം മാസത്തില്‍ 10-മത്തെ തീയതി ഒരുവര്‍ഷത്തെ പാപങ്ങളുടെ മോചനത്തിനായി, മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ തലയില്‍ തന്‍റെ കൈകളെ വച്ച് ദൈവമുമ്പാകെ പാപത്തെ അതിലേയ്ക്ക് കടത്തിവിട്ട്, അതിന്‍റെ രക്തത്തെ അതിന്‍റെ അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കൊണ്ടുവന്നു കൃപാസനത്തിന്‍റെ കിഴക്ക് ഭാഗത്ത്, അതായത് താന്‍ കയറിവന്ന ദിശയിലേയ്ക്ക് തളിക്കുന്നു. ഏഴുതവണ രക്തം തളിക്കുമ്പോള്‍ തന്‍റെ നീല പട്ടയുടെ തൊങ്ങലില്‍ തൂക്കിയിട്ടിരിക്കുന്ന സ്വര്‍ണ്ണ മണികള്‍ നാദം മുഴക്കും (നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നെയ്ത മാതളപ്പഴങ്ങളുടെ ഇടയിലാണ് ഈ സ്വര്‍ണ്ണ മണികള്‍ തൂക്കിയിട്ടിരിക്കുന്നത്). താന്‍ നടക്കുമ്പോഴും രക്തം തളിക്കുമ്പോഴും ഈ സ്വര്‍ണ്ണ മണികളുടെ മനോഹര നാദം കേള്‍ക്കും. ഇതു സുവിശേഷമല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ സകല പാപങ്ങളെയും തുടച്ചുനീക്കിയ ശക്തമായ സുവിശേഷമായ സദ് വര്‍ത്തമാനത്തെയാണ് ഈ ശബ്ദം കുറിക്കുന്നത്. മഹാപുരോഹിതന് തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ദൈവം സ്ഥാപിച്ച നിയമം അനുസരിച്ച് മാത്രം യാഗം അര്‍പ്പിച്ച് തന്‍റെ ജനത്തിന്‍റെ പാപ മോചനം കൊണ്ടു വരാന്‍ കഴിയും എന്നപോലെ, പുതിയനിയമ യുഗത്തില്‍ യേശുക്രിസ്തു ഈ ഭൂമിയിലേയ്ക്കു വന്ന്, സ്നാനപ്പെട്ട് കുരിശില്‍ മരിച്ച്, മരണത്തില്‍ നിന്നും ഉയിര്‍ത്ത് നിങ്ങളെയും എന്നെയും രക്ഷിച്ചത് എല്ലാം തന്നെ അതേ നിയമം അനുസരിച്ചാണ്. താന്‍ തന്നെ സ്ഥാപിച്ച രക്ഷയുടെ നിയമം അനുസരിച്ച് തന്‍റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ യേശുക്രിസ്തുവിന് നമ്മെ നീതീകരിക്കുവാന്‍ സാധിക്കയുള്ളു. 
വാസ്തവമായും വീണ്ടും ജനിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ സമ്മതരും സന്തോഷചിത്തരും ദൈവവചനം ശ്രവിക്കുവാന്‍ തുറന്ന മനസ്സുള്ളവരും അതായത് ബറിയേന്‍ ആത്മാവുള്ളവരും ആയിരുന്നാല്‍ തങ്ങളുടെ പാപമോചനം അവര്‍ക്ക് പ്രാപിക്കുവാന്‍ കഴിയും. എന്നാല്‍ വിസമ്മതിക്കുന്നവര്‍ക്ക് ഈ സത്യത്തെ വിശ്വസിക്കുവാനോ എത്ര തവണ ദൈവവചനത്തെ പ്രസംഗിച്ചു കൊടുത്താലും പാപമോചനം പ്രാപിക്കുവാനോ കഴിയുകയില്ല. ഏറ്റവും വലിയ വിഡ്ഢികളാണവര്‍. ദൈവം സംസാരിച്ച വചനത്തെ അതുപോലെ വിശ്വസിക്കാതിരിക്കുവാന്‍ ഒരുവന് എങ്ങനെ കഴിയും? മനുഷ്യ ജ്ഞാനത്തിന് എത്രത്തോളം ചെല്ലുവാന്‍ കഴിയും? ദൈവവചനത്തിന്‍റെ ജ്ഞാനത്തില്‍ നിന്നും വളരെ അകലെയാണത്. എന്നിട്ടും അവര്‍ തങ്ങളുടെ സ്വന്തം നേട്ടങ്ങളെക്കുറിച്ച് പ്രശംസിക്കുകയും ദൈവവചനത്തില്‍ വിശ്വസിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ഇതുപോലെ വിഡ്ഢികളായ ജനത്തെ വേറെ കണ്ടെത്തുക പ്രയാസമായിരിക്കും.
സഹോദര, സഹോദരികളേ, ലോകം അതിവേഗത്തില്‍ മാറിക്കൊണ്ടിരി ക്കുകയാണ്. സാങ്കേതികമായി മനുഷ്യ ക്ലോണിംഗ് പോലും സാധ്യമാണെന്ന് പറയത്തക്കവിധം സാങ്കേതിക വിദ്യയും അതിവേഗം മുന്നേറുകയാണ്. നിരീശ്വരവാദവും വ്യാപകമായി നിലനില്‍ക്കുന്നു; മതത്തിന്‍റെ കാലഘട്ടം കടന്നുപോകുകയാണ്. എന്നാല്‍ ഈ ലോകം കൂടുതല്‍ ആശയക്കുഴപ്പം നിറഞ്ഞതും കഠിനവും ആയിത്തീര്‍ന്നാലും, വീണ്ടും ജനിച്ച നമുക്ക് ദൈവത്തിന്‍റെ രാജകീയ പുരോഹിതന്മാരായി വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാതിരിപ്പാന്‍ കഴിയില്ല. പൈശാചികതയുടെ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ലോകമെമ്പാടും കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നുണ്ട്. കാലത്തിന്‍റെ പ്രവാഹത്തിനെതിരെ പോകുവാന്‍ കഴിവുള്ളവര്‍ നാം മാത്രമാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം, ദൈവം നല്കിയ യാഗവ്യവസ്ഥ അനുസരിച്ചുള്ള രക്ഷ സമീപഭാവിയില്‍ തന്നെ ലോകമെമ്പാടും കൂടുതല്‍ പൂത്തുലയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ പുരോഹിതന്‍മാരായ നമുക്ക് ഈ ലോകത്തിലെ ആത്മാക്കള്‍ക്കായും നമുക്കായും പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ സുവിശേഷത്തെ സാക്ഷീകരിച്ചുകൊണ്ട് നമ്മുടെ ജീവിതം തുടരാം. നാം വിശ്വാസത്താല്‍ ജീവിക്കുമ്പോള്‍, ദൈവത്തോടൊപ്പം നടക്കുന്നവരും സുവിശേഷം പ്രചരിപ്പിക്കുവാന്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നവരുമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ അന്ത്യകാലത്ത് ദൈവത്തെ പ്രസാദിപ്പിക്കുന്ന അത്തരം പ്രവൃത്തികള്‍ നാം കണ്ടെത്തി പൂര്‍ത്തീകരിക്കുമെങ്കില്‍, ഈ ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും സുവിശേഷപ്രവര്‍ത്തനങ്ങള്‍, മന്ദമാരുതനില്‍ പുഷ്പങ്ങളുടെ സുഗന്ധം വ്യാപരിക്കുന്നതുപോലെ വ്യാപിച്ചു വളരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നമ്മെ ദൈവത്തിന്‍റെ ശുശ്രൂഷ ചെയ്യുവാന്‍ കരപൂരണം ചെയ്യുകയും അവന്‍റെ ശുശ്രൂഷയില്‍ എണ്ണുകയും ചെയ്യുന്ന ദൈവത്തിന് ഞാന്‍ എന്‍റെ സകല നന്ദിയും അര്‍പ്പിക്കുന്നു.